ADVERTISEMENT

ഒരു രാജ്യം മുഴുവൻ ഒന്നടങ്കം അടച്ചുപൂട്ടി വീട്ടിലിരിക്കുന്നു! സാർസ്കോവ്–2 വൈറസിനെ പ്രതിരോധിക്കാന്‍ മാർച്ച് 22നു നടക്കുന്ന ജനതാ കർഫ്യൂവിൽ ഇന്ത്യയിൽ സംഭവിക്കുന്നത് അതാണ്. വിദേശത്തുനിന്നു വരുന്നവർക്ക് വീട്ടിൽ ക്വാറന്റീൻ, അതിനിടെ പുറത്തിറങ്ങിയാൽ പൊലീസ് കേസ്, കോവിഡ് 19 ബാധിച്ചവർക്ക് ആശുപത്രികളിൽ ഐസലേഷൻ, ആൾക്കൂട്ടം ഒഴിവാക്കൽ, നിരോധനാജ്ഞ... തുടങ്ങി പുതിയ കൊറോണ വൈറസിനെതിരെ സ്വീകരിക്കുന്നത് പ്രതിരോധത്തിന്റെ പല വഴികൾ. സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്ന് പറയുമ്പോഴും ഇന്ത്യൻ മനസ്സുകളിൽ വൈറസ് പോലെത്തന്നെ ആശങ്കയും പടരുകയാണ്. 

ശനിയാഴ്ച രാത്രി വരെയുള്ള കണക്ക് പ്രകാരം 315 ആണ് ഇന്ത്യയിൽ കോവിഡ്19 ബാധിതരുടെ എണ്ണം. ഏതെല്ലാം സംസ്ഥാനങ്ങളിൽ, എത്രമാത്രം വേഗത്തിൽ കൊറോണയെത്തും? ഈയൊരൊറ്റ സംശയമാണിപ്പോൾ ആരോഗ്യവകുപ്പിന്റെയും മനസ്സിലുള്ളത്. കൊറോണ ഇന്ത്യ മുഴുവൻ പരക്കാതെ, അതിന്റെ വേഗം കുറയ്ക്കാന്‍ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കുന്നതിനു പിന്നിലും മറ്റൊന്നുമല്ല. അപ്പോഴും അടച്ചുപൂട്ടി വീട്ടിലിരിക്കുന്നതു പോലുള്ള പ്രതിരോധം കോവിഡിനെതിരെ വേണോയെന്ന സംശയവും പലയിടത്തുനിന്നും ഉയരുന്നു. പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ രാജ്യാന്തരതലത്തിൽ സ്വീകരിച്ചിട്ടുള്ള ഇത്തരം വഴികൾ ജനത്തിന് ഗുണമേ ചെയ്യൂ എന്നാണ് ഉത്തരം. വളരെ വേഗം പടരുന്ന രോഗമായി കോവിഡ്19 മാറിയ സാഹചര്യത്തിൽ പ്രത്യേകിച്ചും.

രോഗം അതിവേഗം ബഹുദൂരമെത്തരുത്...

എന്തുകൊണ്ടാണ് വൈറസിന്റെ വേഗത്തിലുള്ള വ്യാപനം ആശങ്കയ്ക്കിടയാക്കുന്നത്? ഇതുവരെ വാക്സിനോ മരുന്നോ കണ്ടുപിടിക്കാത്ത രോഗമാണ് കോവിഡ്19. അതിനാല്‍ത്തന്നെ രോഗികൾക്ക് കൃത്യമായ ചികിത്സ അനിവാര്യം. എന്നാൽ എപ്പിഡിമിയോളജിസ്റ്റുകളുടെ (പ്രത്യേകയിടങ്ങൾ കേന്ദ്രീകരിച്ചുള്ള രോഗങ്ങൾ, ആരോഗ്യാവസ്ഥ എന്നിവയുടെ കാരണം, പാറ്റേൺ, വിതരണം തുടങ്ങിയവ വിശകലനം ചെയ്യുന്ന വിഭാഗം) ഭയം മറ്റൊന്നാണ്– രോഗം അതിവേഗം പടർന്നാൽ അത്രയേറെ രോഗികളെ താങ്ങാന്‍ ഇന്ത്യയിലെ ആശുപത്രികൾക്കാകില്ല. 

INDIA-HEALTH-VIRUS

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്ക് പ്രകാരം രാജ്യത്ത് 1000 പേർക്ക് ഒരു ഡോക്ടർ വേണം. 135 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. 1457 പേർക്ക് ഒരു ഡോക്ടർ എന്ന കണക്കിനാണ് നിലവിലെ സ്ഥിതി. കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ച കണക്കാണിത്. ഇത്തരമൊരവസ്ഥയിൽ കോവിഡ്19 അതിവേഗം പടർന്നാൽ മരണസംഖ്യ കുതിച്ചുകയറും. ഇതിൽ നിന്നുള്ള രക്ഷാമാര്‍ഗമായാണ് സെൽഫ് ക്വാറന്റീനും സെൽഫ് ഐസലേഷനും സ്കൂളുകൾ അടച്ചിടുന്നതും ആൾക്കൂട്ടം ഒഴിവാക്കുന്നതും വീട്ടിൽനിന്നു ജോലി ചെയ്യാൻ ആവശ്യപ്പെടുന്നതുമെല്ലാം. ഇത്തരത്തിൽ അടച്ചുപൂട്ടിയുള്ള പ്രതിരോധത്തെ വിശദീകരിക്കാൻ എപ്പിഡിമിയോളജിസ്റ്റുകൾ സ്വീകരിക്കുന്നത് ‘ഫ്ലാറ്റനിങ് ദ് കർവ്’ ചാർട്ടിന്റെ സഹായമാണ്. 

യുഎസിലെ സെന്റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് (സിഡിസി) ചാർട്ടിനു രൂപം നൽകിയത്. പകർച്ചവ്യാധി, മഹാമാരി തുടങ്ങിയ സമയങ്ങളിലെ പ്രവർത്തനങ്ങളെയും സ്ഥിതിവിശേഷങ്ങളെയും സാമ്പത്തിക അവസ്ഥയെയുമെല്ലാം വിശദീകരിക്കാൻ ആരോഗ്യ–സാമ്പത്തിക–സാമൂഹിക വിദഗ്ധർ ഉൾപ്പെടെ ‘ഫ്ലാറ്റനിങ് ദ് കർവിന്റെ’ സഹായം തേടിയതോടെയാണ് ചാർട്ട് പ്രശസ്തമായത്. #FlattenTheCurve എന്ന ഹാഷ്ടാഗ് കൊറോണക്കാലത്ത് ട്രെൻഡാവുകയും ചെയ്തു. താഴെക്കാണുന്ന വിധത്തിലാണ് ഇതിന്റെ പ്രവർത്തനം:

രോഗത്തെ ഇല്ലാതാക്കുക എന്നതല്ല ഫ്ലാറ്റനിങ് ദ് കർവിലൂടെ ലക്ഷ്യമിടുന്നത്. മറിച്ച് ജനങ്ങളെ രോഗം ബാധിക്കുന്നതിന്റെ തോത് കുറച്ചുകൊണ്ടു വരികയെന്നതാണ്. അതിന്റെ ഭാഗമായാണ് കൊറോണക്കാലത്തെ ‘സാമൂഹിക അകൽച്ച’ എന്ന ആശയംതന്നെ. ചൈനയിലും ദക്ഷിണ കൊറിയയിലും ഉൾപ്പെടെ പല രാജ്യത്തും ഏറെക്കുറെ വിജയകരമായി ഈ രീതി പൂർത്തിയാക്കുകയും ചെയ്തു. 65 വയസ്സിനു മേൽ പ്രായമുള്ളവരും 10 വയസ്സിനു താഴെയുള്ളവരും വീടിനു പുറത്ത് ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണു പറയുന്നത്. കേരളത്തിലാണെങ്കിൽ 60 വയസ്സിനു താഴെയുള്ളവരുടെ കണക്കെടുപ്പും നടത്തുന്നുണ്ട്. 

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരും കരുതലോടെയിരിക്കണം. ഇവർ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. അങ്ങനെയാണെങ്കിൽ ഒരു പരിധി വരെ രോഗം പടരുന്നതു കുറയ്ക്കാം.  എന്നാൽ യുവജനങ്ങളെയും ആരോഗ്യത്തോടെയിരിക്കുന്നവരെയും കൊറോണ ബാധിക്കുന്നുവെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്. അതിനാൽ അവരും അധികൃതരുടെ നിർദേശം പാലിക്കണം– അവിടെയും ലക്ഷ്യം കൊറോണയുടെ വ്യാപനം പതിയെയാക്കുക എന്നതാണ്. ഈ ‘സ്പീഡ് കുറയ്ക്കലാണ്’ പകർച്ചവ്യാധിക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, രോഗത്തിനു മരുന്നില്ലെങ്കിൽ പ്രത്യേകിച്ച്. 

‘അനുസരണക്കേട്’ കാട്ടരുത്!

‘ഞാൻ ആരോഗ്യവാനാണ്, എന്നെ കൊറോണ ബാധിക്കില്ല’ എന്നു കരുതി ഒരാൾ പുറത്തിറങ്ങി നടക്കുകയും കോവിഡ് 19 ബാധിക്കുകയും ചെയ്താൽ അയാൾ മറ്റുള്ളവരുടെ ജീവൻകൂടിയാണ് അപകടത്തിലാക്കുന്നത്. യുവജനങ്ങളും വയോജനങ്ങളും കുട്ടികളും ഒരേസമയം ആശുപത്രിയിലെത്തിയാൽ ആരോഗ്യസംവിധാനത്തിന് അതു താങ്ങാനാകില്ലെന്നും വിദഗ്ധര്‍ പറയുന്നു. മറ്റനേകം തരം രോഗം ബാധിച്ചവർ ഇപ്പോൾത്തന്നെ പരിചരണം ആവശ്യപ്പെട്ട് ആശുപത്രിയിലുണ്ടെന്നുമോർക്കണം. അവര്‍ക്കായി ചെലവഴിക്കേണ്ട ഡോക്ടർമാരുടെയും നഴ്സുമാരുടെയും സമയമാണ് ‘അനുസരണക്കേട്’ ഒന്നുകൊണ്ടുമാത്രം രോഗംബാധിച്ച ചിലർക്കായി ചെലവഴിക്കേണ്ടിവരുന്നത്. കേരളത്തിൽത്തന്നെ പലയിടത്തും ഇത്തരത്തിൽ, ക്വാറന്റീൻ നിർദേശിച്ചിട്ടും കറങ്ങിയടിക്കാൻ പോയവരുടെ വാർത്തകൾ പുറത്തുവരുന്നുണ്ട്. 

INDIA-HEALTH-VIRUS-MODI

ആശുപത്രികൾ ‘ഓവർലോഡ്’ ആകാതെ സംരക്ഷിക്കാനാണ് ദൈനംദിന ചെക്കപ്പുകൾ പോലും ഒഴിവാക്കാനാകുമെങ്കിൽ അങ്ങനെ ചെയ്യണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുന്നത്. ചൈനയെപ്പോലെ ഏതാനും ദിവസംകൊണ്ട് ഒരു ആശുപത്രി കെട്ടിപ്പൊക്കാനുള്ള ശേഷിയൊന്നും ഇന്ത്യയ്ക്കില്ലെന്നും ഓർക്കണം. പകർച്ചവ്യാധി ഗുരുതരമായാൽ അതിനെ കാര്യക്ഷമമായി പ്രതിരോധിക്കുകയെന്നത് ഇന്ത്യയുടെ ആരോഗ്യസംവിധാനത്തിനും വലിയ വെല്ലുവിളിയാണ്. ശ്വാസകോശത്തെയാണ് പ്രധാനമായും കോവിഡ് 19 ബാധിക്കുന്നത്. രോഗം ഗുരുതരമായാൽ അത് ന്യൂമോണിയയിലേക്കു വഴിമാറും. വെന്റിലേറ്ററിലാക്കുക എന്നതാണ് ഈ ഘട്ടത്തിലെ ഏക രക്ഷാമാർഗം. എന്നാൽ രോഗം വ്യാപകമായാൽ ആവശ്യത്തിനു വെന്റിലേറ്റർ പോലും ഇല്ലാത്ത അവസ്ഥയാണ് രാജ്യത്ത്. 

ആരോഗ്യരംഗത്തു മുൻപന്തിയിലുള്ള യുഎസിന്റെ അവസ്ഥയും വ്യത്യസ്തമല്ല.  1957–58ൽ യുഎസിൽ 1.16 ലക്ഷം പേരും 1968ൽ ഒരു ലക്ഷം പേരും ഇൻഫ്ലുവൻസ രോഗബാധയേറ്റ് മരിച്ചിരുന്നു. അതിനു സമാനമായ മഹാമാരി യുഎസില്‍ റിപ്പോർട്ട് ചെയ്താൽ ഏകദേശം 65,000 പേർക്ക് നിലവിൽ വെന്റിലേഷൻ വേണ്ടിവരും. 1.60 ലക്ഷം വെന്റിലേറ്റർ സൗകര്യമുള്ളതിനാൽ ഇത്തരമൊരു സാഹചര്യത്തിൽ അധികം ഭയപ്പെടേണ്ടിവരില്ല. എന്നാല്‍ കോവിഡ്19 നിയന്ത്രണാതീതമായാൽ ആവശ്യമുള്ള വെന്റിലേറ്ററുകൾ ഇതിനേക്കാളുമേറെ വരും. സ്പാനിഷ് ഫ്ലൂ മഹാമാരിക്കു സമാനമായ അവസ്ഥയാണു യുഎസിൽ‍ വരുന്നതെങ്കിൽ ഏകദേശം 7.43 ലക്ഷം പേർക്ക് വെന്റിലേറ്റർ വേണ്ടിവരും. അതിനെ നേരിടാൻ യുഎസിന് നിലവിലെ സാഹചര്യത്തിൽ സാധിക്കില്ലെന്നും ജോൺ ഹോപ്‍കിൻസ് സെന്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റി 2018ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 

INDIA-HEALTH-VIRUS

ഇത് വെന്റിലേറ്ററിന്റെ മാത്രം കാര്യം. കോവിഡ്19 പകർച്ചവ്യാധിയായി പൊട്ടിപ്പുറപ്പെട്ടാൽ ആവശ്യമായ സൗകര്യങ്ങളുടെ കാര്യത്തിൽ ആരോഗ്യ രംഗത്ത് ആശങ്കകള്‍ ഇനിയുമേറെയാണ്. ഹഫിങ്ടൻ പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം യുഎസിലെ ഇന്റൻസിവ് കെയർ യൂണിറ്റുകളിൽ (ഐസിയു) 45,000 കിടക്കകളാണ് ഉള്ളത്. സാധാരണ ഗതിയിലുള്ള ഒരു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാൽ പോലും രണ്ട് ലക്ഷത്തോളം പേരെ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടിവരും. എന്നാൽ പ്രശ്നം ഗുരുതരമായാൽ അത് 29 ലക്ഷം വരെയാകും! ഇത്രയും പേരെയും ഒരേ സമയം ചികിത്സിക്കേണ്ടി വരില്ലെന്നത് യാഥാർഥ്യം. എന്നാൽ കോവിഡ്19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരെ കൂടാതെ നേരത്തെ മറ്റു പല രോഗങ്ങളുമായി  ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ കാര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് ഓർക്കണം. ഇന്ത്യയിലും ഇതേ പ്രതിസന്ധി ഉയർന്നതോതിലുണ്ട്. 

ചൈനയ്ക്കും കൊറിയയ്ക്കും ഇടയിൽ...

ഇറ്റലിയിൽ 1000 പേർക്ക് 3.2 എന്ന കണക്കിലും യുഎസിൽ 2.8, ചൈന 4.3 എന്നീ കണക്കുകളിലുമാണ് ആശുപത്രി കിടക്കകളുള്ളത്. എന്നിട്ടുപോലും ചൈനയിൽ കൊറോണക്കാലത്ത് ആശുപത്രി കിടക്കകളിലും വെന്റിലേറ്ററുകളിലും രോഗികൾക്ക് ‘റേഷൻ’ സമ്പ്രദായമാണു നടപ്പാക്കിയത്. 

INDIA-HEALTH-VIRUS

ഡബ്ല്യുഎച്ച്ഒയും ചൈനയും യോജിച്ചു പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, കോവിഡ്19 ബാധിച്ചവരിൽ 5% പേർക്കും കൃത്രിമശ്വാസം നൽകണം. 15% പേർക്ക് വൻതോതിൽ ഓക്സിജൻ അടങ്ങിയ സംവിധാനത്തോടെ മാത്രമേ ശ്വസിക്കാനാകൂ. അതും ഒന്നോ രണ്ടോ ദിവസത്തേക്കല്ല, 3 മുതൽ 6 വരെ ആഴ്ച ഇത്തരത്തിൽ ശ്വസനസംവിധാനം ഒരുക്കണം. ഗുരുതരമായാൽ 21 ദിവസം വരെ വെന്റിലേറ്റർ സപ്പോർട്ടും വേണ്ടിവരും. അതായത്, രോഗം ബാധിച്ച 20% പേർക്കെങ്കിലും ഐസിയു സംവിധാനം ഉറപ്പാക്കണം. 

ഇന്ത്യയിൽ 1000 പേർക്ക് ഒരു കിടക്കയെന്ന കണക്കിലാണ് ആശുപത്രികളലെ അവസ്ഥ. ഐസിയുവിലാകട്ടെ രാജ്യത്ത് ആകെയുള്ളത് 70,000ത്തോളം കിടക്കകളും. ഇപ്പോൾത്തന്നെ പ്രതിവർഷം 50 ലക്ഷത്തോളം ഐസിയു രോഗികള്‍ക്കാണ് ഈ സംവിധാനംകൊണ്ട് ആശ്വാസം പകരേണ്ടത്. ‘ശ്വാസംമുട്ടിയിരിക്കുന്ന’ ആരോഗ്യസംവിധാനത്തിലേക്ക് കോവിഡ്19 രോഗികൾ കൂടിയെത്തിയാൽ എന്തുചെയ്യുമെന്ന ചോദ്യത്തിൽത്തന്നെയുണ്ട്, എന്തുകൊണ്ട് ജനതാ കർഫ്യൂ എന്നതിന്റെ ഉത്തരവും. വികസിത രാജ്യങ്ങളിൽപ്പോലും സാഹചര്യങ്ങൾ ഭയപ്പെടുത്തി മുന്നിലുള്ളതിനാലാണ് സർക്കാരിന്റെ നിബന്ധനകൾ ലംഘിച്ചാൽ നിരോധനാജ്ഞ ഉൾപ്പെടെ നടപ്പാക്കേണ്ടി വരുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ പറഞ്ഞത്. 

നിലവിൽ യാത്രകളുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോവിഡ്19 കേസുകളിലേറെയും. അത് അടുത്തഘട്ടത്തിലെ പ്രാദേശികമായുള്ള സാമൂഹിക വ്യാപനത്തിലേക്കു മാറാതിരിക്കാനാണ് സർക്കാർ സംവിധാനങ്ങളുടെ ശ്രമം. പല പ്രവിശ്യകളെയും അടച്ചുപൂട്ടിയ ചൈനീസ് മാതൃകയ്ക്കും രാജ്യം മുഴുവൻ കൂട്ടത്തോടെ കൊറോണ ടെസ്റ്റ് നടത്തിയ ദക്ഷിണ കൊറിയൻ മാതൃകയ്ക്കും ഇടയിലുള്ള ഒരു പ്രതിരോധ രീതിയാണ് ഗവേഷകർ ഇന്ത്യയ്ക്കു നിര്‍ദേശിക്കുന്നത്. 

INDIA-HEALTH-VIRUS

ഏതെങ്കിലും തരത്തിലുള്ള കോവിഡ്19 ലക്ഷണം കണ്ടാൽ വീട്ടിലിരിക്കുകയെന്നതാണു പ്രധാന പോംവഴിയെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെ ആവർത്തിച്ചു പറയുന്നു. ഇക്കാലയളവിൽ സമൂഹവുമായി പരമാവധി അകൽച്ച പാലിക്കുക. രോഗം സ്ഥിരീകരിച്ചാൽ ആശുപത്രി ഐസലേഷനിലേക്കും മാറുക, അതും ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്നതു പ്രകാരം മാത്രം. ഇതുവഴിയെല്ലാം രോഗം പടരാതെ പിടിച്ചുനിർത്താനാകും, ആശുപത്രികളിൽ രോഗികളുടെ എണ്ണം കുറയും, ആരോഗ്യ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുകയും കൂടുതൽ പേർക്ക്  മികച്ച ചികിത്സ ഉറപ്പാക്കാനും സാധിക്കും. അതോടെ ‘ഫ്ലാറ്റൻ ദ് കർവി’ൽ വിശദീകരിച്ചതുപോലെ പതിയെപ്പതിയെ രോഗികളുടെ എണ്ണം കുറഞ്ഞില്ലാതാവുകയും ചെയ്യും. 

English Summary: Janata Curfew against Coronavirus by Central Govt. explained using Flattening the Curve Chart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com