ADVERTISEMENT

മോസ്കോ ∙ യൂറോപ്പിൽ ആറു ലക്ഷം ജനങ്ങൾ മാത്രം പാർക്കുന്ന ലക്‌സംബര്‍ഗിൽ 798 പേർക്ക് കോവിഡ്–19 സ്ഥിരീകരിക്കുകയും എട്ടു പേർ മരിക്കുകയും ചെയ്തപ്പോൾ 14.5 കോടി ജനസംഖ്യയുള്ള റഷ്യയിൽ ഒരാൾ പോലും കൊറോണ വൈറസ് ബാധ മൂലം മരിച്ചിട്ടില്ലെന്നാണ് അധികൃതരുടെ കണക്ക്. ആകെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 367പേർക്ക്. വലുപ്പം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ രാജ്യവും ജനസംഖ്യ കൊണ്ട് ലോകത്ത് ഒൻപതാമതുമാണ് റഷ്യ.

ലോകത്തിലെ ഏറ്റവും നീളം കൂടിയ രാജ്യാന്തര അതിർത്തിയാണ് ചൈനയുമായി റഷ്യ പങ്കിടുന്ന 4,209 കിലോമീറ്റര്‍. ഉത്തര കൊറിയയും റഷ്യയും ഒഴികെ ചൈനയുമായി അതിർത്തി പങ്കിടുന്ന ഭൂരിഭാഗം രാജ്യങ്ങളും കോവിഡ്–19 മൂലമുള്ള മരണങ്ങൾ പിടിച്ചുകെട്ടാൻ പെടാപ്പാട് പെടുമ്പോഴാണ് കോവിഡ് 19 മൂലമുള്ള ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന അവകാശവാദവുമായി റഷ്യ രംഗത്തെത്തുന്നത്.

ചൈനയിൽനിന്ന് ഏറെയകലെ സ്ഥിതി ചെയ്യുന്ന ഇറ്റലിയിൽ കോവിഡ്–19 മൂലം മരിച്ചത് 5,476 പേരാണ്. വ്ളാഡിമിര്‍ പുടിന്റേത് വീരവാദം മാത്രമാണെന്നും കണക്കുകളിൽ വാസ്തവമില്ലെന്നും ആരോപിച്ച് റഷ്യയിലെ സർക്കാർ വിരുദ്ധ ചേരിയിലുള്ള ഡോ. അനസ്താസ്യ വസല്യേവ രംഗത്തു വന്നതോടെ കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രാജ്യാന്തര മാധ്യമങ്ങളും രംഗത്തെത്തി. കോവിഡ്–19 മൂലമുള്ള മരണങ്ങൾ ന്യൂമോണിയയുടെ കണക്കിൽ എഴുതി തള്ളാനാണ് ശ്രമമെന്നും അനസ്താസ്യ വസല്യേവ ആരോപിക്കുന്നു.

റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുനുസരിച്ച് ഒന്നര ലക്ഷത്തിലേറെ കോവിഡ്–19 ടെസ്റ്റുകളാണ് റഷ്യയിൽ ഇതുവരെ നടന്നത്. ദക്ഷിണ കൊറിയയിലും ചൈനയിലും ഇറ്റലിയിലും മാത്രമാണ് ഇതിലും കൂടുതൽ കോവിഡ്–19 ടെസ്റ്റുകൾ നടന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം പുറത്തു വിട്ട കണക്കനുസരിച്ച് യുകെയിൽ നടന്ന 72,657 ടെസ്റ്റുകളിൽ 5,683 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. നോർവെയിൽ 44,000 ടെസ്റ്റുകളിൽ 2,377 എണ്ണം കോവിഡ്–19 സ്ഥിരീകരിച്ചു. എന്നാൽ റഷ്യയിൽ നടന്ന ടെസ്റ്റുകളിൽ കോവിഡ്–19 സ്ഥിരീകരിച്ച കേസുകളുടെ ശതമാനം വെറും 0.21 മാത്രമാണ്. ഈ കണക്കുകൾ അസാധാരണങ്ങളിൽ അസാധാരണമാണെന്നും റഷ്യൻ സർക്കാരിന്റെ അവകാശവാദങ്ങളെ കാര്യമായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിയ സർവകാലശാലയിലെ പ്രഫസർ പോൾ ഹണ്ടർ പറയുന്നു.

moscow-train-covid
മോസ്കോയിൽ നിന്നുള്ള കാഴ്ച

കഴിഞ്ഞ വ്യാഴ്ചയാണ് കോവിഡ്–19 മൂലം മോസ്കോയിൽ 79 കാരി മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ വാർത്ത നൽകിയത്. എന്നാൽ മരണം ന്യൂമോണിയ മൂലമെന്നായിരുന്നു റഷ്യൻ അധികൃതരുടെ അവകാശവാദം. 79കാരിയുടെ മരണശേഷം കടുത്ത നിയന്ത്രണങ്ങൾ രാജ്യമെമ്പാടും നടപ്പിലാക്കുകയും ചെയ്തു. മേയ് 1 വരെ രാജ്യാന്തര അതിർത്തികൾ അടച്ചിട്ടു. സ്കൂളുകളും പ്രധാന നഗരങ്ങളുമെല്ലാം അടച്ചിട്ടു. കൊറോണ വൈറസ് ബാധയുള്ള രോഗികളെ ചികിത്സിക്കാൻ 500 കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം ആരംഭിച്ചു.

ജനുവരിയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജനുവരി 30ന് ചൈനയുമായുള്ള അതിർത്തി അടച്ചിട്ടുവെന്നും ക്വാറന്റീന്‍ സോണുകള്‍ പ്രഖ്യാപിച്ചതും പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതും വൈറസ് ബാധയെ പിടിച്ചുകെട്ടാൻ സഹായിച്ചുവെന്നുമായിരുന്നു റഷ്യൻ അധികൃതരുടെ വിശദീകരണം. ഇറാന്‍, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും യുറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇളവ് നൽകിയതാണ് റഷ്യയിൽ കൊറോണ വൈറസ് രോഗബാധ 367 ലേക്ക് ഉയരാൻ കാരണമെന്നു അധിക‍ൃതർ പറയുന്നു.

russia-moscow-covid

റഷ്യ യഥാർഥ കണക്കുകൾ പുറത്തു വിടാൻ തയാറാകണമെന്നു സർക്കാർ വിരുദ്ധ ചേരിയിലുള്ള നേതാക്കൾ ആവശ്യപ്പെടുന്നു. മറ്റു സംശയങ്ങൾ കണ്ടില്ലെന്നു വച്ചാലും കോവിഡ്–19 കേസുകളിൽ കാര്യമായ വർധനയുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വെറും 150 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇപ്പോൾ അത് 367 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 61 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തേക്കാൾ 37 ശതമാനത്തിലധികം ആളുകളാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. മോസ്കോയിൽ മാത്രം ഈ വർഷം ന്യൂമോണിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 6,921 ആണ്. ‘എനിക്ക് ഉറപ്പുണ്ട് സർക്കാർ കണക്കിനേക്കാൾ എത്രയോ ഇരട്ടി കോവിഡ്–19 കേസുകൾ റഷ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്’– അനസ്താസ്യ വസല്യേവ പറയുന്നു. സോവിയറ്റ് യൂണിയന്‍ ആയിരുന്ന കാലത്ത് ചെര്‍ണോബില്‍ ആണവ ദുരന്തവും എയ്ഡ്‌സ് വ്യാപനവും എല്ലാം മറച്ചു വച്ച ചരിത്രമുള്ള റഷ്യ കോവിഡ്–19 മരണവും മറച്ചു വയ്ക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങളും ആരോപിക്കുന്നു.

English Summary: Why is Russia reporting so few COVID-19 cases? Some say it's a cover-up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com