ഷെഫ് ഫ്ലോയിഡ് കാർഡോസ് കോവിഡ് ബാധിച്ചു മരിച്ചു; അന്ത്യം ന്യൂയോർക്കില്‍
Mail This Article
ന്യൂയോർക്ക് ∙ പ്രമുഖ ഷെഫ് ഫ്ലോയിഡ് കാർഡോസ് (59) കോവിഡ് 19 ബാധിച്ചു മരിച്ചു. ബുധനാഴ്ച ന്യൂയോർക്കിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യമെന്നു ബന്ധുക്കൾ അറിയിച്ചു. മുംബൈയിലെ പ്രമുഖ റസ്റ്ററന്റുകളായ ‘ദ് ബോംബെ കാന്റീൻ’, ‘ഓ പെഡ്രോ’ എന്നിവയുടെ സഹയുടമയാണ് ഫ്ലോയിഡ് കാർഡോസ്. ദ് ബോംബെ സ്വീറ്റ് ഷോപ്പ് എന്ന പേരിൽ ഒരു സംരംഭവും ഈ മാസം ആദ്യം ആരംഭിച്ചിരുന്നു.
ഈ മാസം എട്ട് വരെ ഫ്ലോയിഡ് മുംബൈയിലുണ്ടായിരുന്നു. 18നു പനിയെത്തുടർന്നു ന്യൂയോർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഫ്ലോയിഡിനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു മുംബൈയിലെ റസ്റ്ററന്റുകളിൽ ഇദ്ദേഹവുമായി ഇടപഴകിയവർ ക്വാറന്റീനിൽ പോകാൻ നിർദേശം നൽകിയിരുന്നു.
യുഎസിൽ കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ചത് ന്യൂയോർക്കിലാണ്. ഇവിടെ മാത്രം 192 ആളുകളാണ് കോവിഡ് ബാധിച്ചു മരിച്ചത്. യുഎസിൽ ആകെ മരണനിരക്ക് 800 കവിഞ്ഞു. 55,000 അധികം ആളുകൾക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ തലസ്ഥാനമായി യുഎസ് മാറാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു.
English Summary: Chef Floyd Cardoz dies of COVID-19 in New York City