ഡോക്ടര്‍ക്കും ഭാര്യയ്ക്കും മകള്‍ക്കും കോവിഡ്; രോഗികൾക്ക് ക്വാറന്റീൻ നിർദേശം
Mail This Article
ന്യൂഡൽഹി∙ മൗജ്പുരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഡോക്ടറുടെ ഭാര്യയ്ക്കും മകൾക്കും കൊറോണ വൈറസ് ബാധിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ ആരോഗ്യകേന്ദ്രം സന്ദർശിച്ച രോഗികളോട് ക്വാറന്റീനിൽ പോകാൻ അധികൃതർ നിർദ്ദേശിച്ചു. മാർച്ച് 12 മുതൽ 18 വരെ ആരോഗ്യകേന്ദ്രം സന്ദർശിച്ച രോഗികളിൽ രോഗബാധയുടെ എന്തെങ്കിലും ലക്ഷണം ഉണ്ടെങ്കിൽ ഉടൻ തന്നെ ക്വാറന്റീനിൽ പോകാൻ അധികൃതർ ആവശ്യപ്പെട്ടു.
ഡോക്ടർ വിദേശയാത്ര നടത്തിയിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഡോക്ടർ ആരെങ്കിലുമായി സമ്പർക്കം പുലർത്തിയിരുന്നോയെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും ഇദ്ദേഹത്തിന്റെ യാത്രാ വിവരങ്ങൾ ശേഖരിക്കുന്നതായും അധികൃതർ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്കായി ഡൽഹി സർക്കാർ സ്ഥാപിച്ച പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ (മൊഹല്ല ക്ലിനിക്കുകൾ) അടച്ചിടേണ്ടി വന്നാൽ സമൂഹത്തിലെ താഴേക്കിടയിലുള്ളവരെയാകാം സാരമായി ബാധിക്കുക.
ബുധനാഴ്ച 90 ഓളം പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 606 ആയി. വ്യക്തികളുടെ സാമൂഹിക സമ്പർക്കം തടഞ്ഞില്ലെങ്കിൽ ക്രമാതീതമായ രീതിയിൽ രോഗവ്യാപനമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യയിൽ 21 ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
English Summary: Delhi Doctor, Wife, Daughter Have Coronavirus, Visitors Quarantined