മഞ്ചേരി മെഡിക്കൽ കോളജ് കോവിഡ് ചികിത്സാകേന്ദ്രമാക്കി; ഒപികൾ നിർത്തി
Mail This Article
മലപ്പുറം ∙ മഞ്ചേരി മെഡിക്കൽ കോളജിനെ കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ ഒപികളും നിർത്തി. കോവിഡ് നിരീക്ഷണത്തിലുള്ളവർ ഒഴികെ എല്ലാ രോഗികളെയും സമീപത്തെ ആശുപത്രികളിലേക്കു മാറ്റി. വൈറസ് നിർണയത്തിനുള്ള ലാബ് സൗകര്യം ഒരുക്കാൻ നടപടി തുടങ്ങി. ലോക്ഡൗണിന്റെ ഭാഗമായി കൊണ്ടോട്ടിയിൽ പച്ചക്കറിക്കടകളിൽ പരിശോധന നടത്തുകയായിരുന്ന നഗരസഭാധ്യക്ഷയും സെക്രട്ടറിയും ഹെൽത്ത് ഇൻസ്പെക്ടറും അടങ്ങുന്ന സംഘത്തിനു പൊലീസിന്റെ ലാത്തിയടിയേറ്റു. ജീപ്പ് നിർത്തി ഓടിയെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ തലങ്ങുംവിലങ്ങും അടിക്കുകയായിരുന്നു.
നഗരസഭാ അധികൃതർ മാസ്ക് ധരിച്ചിരുന്നതു കൊണ്ട് ആളെ മനസ്സിലായില്ലെന്നാണു പൊലീസിന്റെ വിശദീകരണം. പരപ്പനങ്ങാടി ആലുങ്ങലിൽ വൈദ്യുതി പുനഃസ്ഥാപിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരെ തടഞ്ഞു വാഹനത്തിന്റെ താക്കോലുമായി പോയെന്നും പരാതിയുണ്ട്. കേരള– തമിഴ്നാട് അതിർത്തിയിലെ വഴിക്കടവിൽ പരിശോധന തണുത്തു. എസ്ഐയും വിരലിലെണ്ണാവുന്ന പൊലീസുകാരും നാല് എച്ച്ഐമാരും മാത്രമാണുള്ളത്. തമിഴ്നാടിന്റെ ഭാഗത്ത് ആർഡിഒയും ഡിവൈഎസ്പിയും കൂടുതൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. അവശ്യസാധനങ്ങളുടെ മറവിൽ 30 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തിയ വാഹനം എക്സൈസ് പിടികൂടി. വെളിയങ്കോട് സ്വദേശിക്കെതിരെ കേസെടുത്തു. പൊതുവിൽ റോഡുകളിലെ പൊലീസ് സാന്നിധ്യം വർധിപ്പിച്ചു.
English Summary: Covid 19: Preparation in Malappuram district