പാല്‍ വീട്ടിലെത്തിക്കാനുള്ള സര്‍വീസ് ചാര്‍ജ് മില്‍മ പിന്‍വലിച്ചു
Mail This Article
തിരുവനന്തപുരം ∙ മൊബൈല്‍ ആപ്പുവഴി പാല്‍ വീട്ടിലെത്തിക്കുന്നതിന് ഈടാക്കിവന്ന 15 രൂപ സര്‍വീസ് ചാര്‍ജ് മില്‍മ പിന്‍വലിച്ചു. കോവിഡിനെ തുടര്‍ന്ന് മൊബൈല്‍ വഴി പാല്‍ വാങ്ങുന്നത് വര്‍ധിച്ച സാഹചര്യത്തിൽ, സര്‍വീസ് ചാര്‍ജ് ചുമത്തിയത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. എഎം നീഡ്സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പാല്‍ വില്‍പ്പന.
മൊബൈല്‍ ആപ് വഴി തിരുവനന്തപുരത്തും കൊച്ചിയിലും സൗജന്യമായിട്ടായിരുന്നു മില്‍മ പാല്‍ വിതരണം ചെയ്തിരുന്നത്. കോവിഡ് ഭീതി വ്യാപിച്ചതോടെ മൊബൈല്‍ ആപ് വഴിയുള്ള പാല്‍വില്‍പ്പനയും ഉയര്‍ന്നു. നിലവില്‍ നാലായിരം പേരാണ് ആപ് വഴി പാല്‍ വാങ്ങുന്നത്. ഇടപാടുകാരുടെ എണ്ണം കൂടിയതോടെ ഒരാഴ്ച മുന്‍പാണ് എഎം നീഡ്സ് ഒരു ഇടപാടിന് 15 രൂപ സര്‍വീസ് ചാര്‍ജ് ചുമത്തി തുടങ്ങിയത്. ഇത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്ന് മില്‍മ ചെയര്‍മാന്‍ അടിയന്തരമായി ഇടപെടുകയായിരുന്നു.
തൊട്ടുപിന്നാലെ എഎം നീഡ്സ് അധികൃതരെ വിളിച്ച് സര്‍വീസ് ചാര്‍ജ് പിന്‍വലിക്കാന്‍ ചെയര്‍മാന്‍ നിര്‍ദേശിച്ചു. ഇതോടെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്താന്‍ എഎം നീഡ്സ് ഡെലിവറി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഹോര്‍ട്ടികോര്‍പ് വഴി പച്ചക്കറിയടക്കം വിതരണം ചെയ്യുന്ന സാഹചര്യത്തിലേ സര്‍വീസ് ചാര്‍ജ് ചുമത്താവൂ എന്ന് നിര്‍ദേശിച്ചിരുന്നെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.
English Summary: Milma withdraw service charge