‘നിധിയുള്ള രാജ്യത്ത്’ വാഴുന്നത് ദാരിദ്ര്യം; കോവിഡ് പടർന്നാൽ വെനസ്വേല ശവപ്പറമ്പ്
Mail This Article
കാരക്കസ്∙ എണ്ണകയറ്റുമതിയിലൂടെ വൻതോതിൽ രാജ്യത്തിലേക്ക് ധനം ഒഴുകിയെത്തിയ ചരിത്രമുണ്ടായിരുന്നു വെനസ്വേലയ്ക്ക്. ഒരു കാലത്ത് തെക്കെ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യം. ഇപ്പോഴും ലോകത്തിൽ ഏറ്റവും വലിയ എണ്ണനിക്ഷേപമുള്ള രാജ്യം. ആഭ്യന്തര പ്രതിസന്ധിയിലും യുഎസ് ഉപരോധത്തിലും വലയുന്ന രാജ്യത്ത് അര കിലോ തക്കാളി വാങ്ങാൻ അഞ്ചു കിലോയോളം കറൻസി തൂക്കികൊടുക്കേണ്ട സ്ഥിതിയാണിപ്പോൾ. സ്വര്‍ണം അടക്കമുള്ള ധാതുക്കള്‍ സുലഭമായ ഒരു രാജ്യത്തെ ജനത്തിനാണ് ഈ ദുർഗതി.
വെനസ്വേലയിലെ ജനതയിൽ അഞ്ചിൽ നാലുപേർ പട്ടിണിയിലാണ്. പോഷകാഹാരക്കുറവിൽ കുട്ടികൾ കൂട്ടത്തോടെ മരിക്കുന്നു. വേണ്ടത്ര ഭക്ഷണ സാധനങ്ങൾ കിട്ടാനില്ല. ഉള്ളതിനാകട്ടെ താങ്ങാനാവാത്ത വില. മരുന്നുകൾക്കും ക്ഷാമം. ഡോക്ടർമാർ നാടുവിടുന്നതു കാരണം രാജ്യത്തെ പല ആശുപത്രികളും തുറന്നു പ്രവർത്തിക്കുന്നില്ല. ദശകങ്ങൾക്കുമുൻപ് നിർമാർജനം ചെയ്ത മലമ്പനി, ഡിഫ്തീരിയ പോലുള്ള രോഗങ്ങൾ വെനസ്വേലയിൽ തിരിച്ചുവരവിന്റെ പാതയിലും. മൂന്നിലൊരാൾക്കു പോലും ജോലിയില്ലാത്ത രാജ്യം. സന്നദ്ധ പ്രവർത്തകരുടെ ഇടപെടലിലാണ് രാജ്യത്തെ പട്ടിണി മരണങ്ങളുടെ എണ്ണത്തിൽ ആനുപാതികമായ കുറവു നിലനിർത്താനാകുന്നത്.
കേവലം ഏഴു വർഷം കൊണ്ടാണ് സമ്പന്നതയിൽ നിന്ന് ദാരിദ്രത്തിന്റെ പടുകുഴിയിൽ വെനസ്വേല കുപ്പുകുത്തിയത്. ഒരു നേരത്തെ ഭക്ഷണത്തിനായി കുഞ്ഞുങ്ങളെ വിൽക്കുന്ന അമ്മമാരുള്ള നാട്ടിൽ കൊറോണ വൈറസ് ഭീതിയാണ് ആരോഗ്യപ്രവർത്തകരുടെയും ജനത്തിന്റെയും നെഞ്ചിൽ ഇപ്പോൾ തീകോരിയിടുന്നത്.
ഔദ്യോഗിക കണക്കനുസരിച്ച് 107 പേർക്കാണു രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഒരാൾ കോവിഡ് 19 ബാധിച്ച് മരിക്കുകയും ചെയ്തതോടെ രാജ്യം സമ്പൂർണമായി അടച്ചിട്ടു. തെരുവിൽ പട്ടാളമിറങ്ങി. വെനസ്വേലയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകരാജ്യങ്ങൾ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു.
ശക്തമായ ആരോഗ്യ സംവിധാനങ്ങൾ ഉള്ള ഇറ്റലിയിൽ സംഭവിക്കുന്നത് നിങ്ങൾ കാണുന്നില്ലേ? വെനസ്വേലയിൽ കോവിഡ് അതിവേഗം പടർന്നാൽ രാജ്യം ശവപ്പറമ്പാകും, ദൈവത്തിനു പോലും അതിൽനിന്ന് വെനസ്വേലയെ രക്ഷിക്കാനാകില്ല’– കാരക്കസിലെ ആരോഗ്യ വിദഗ്ധൻ ഡോ. ക്രിസ്റ്റ്യൻ റാമോസ് നെടുവീർപ്പോടെ പറഞ്ഞു.
വെനസ്വേലയുടെ പൊതുജനാരോഗ്യരംഗം ആകെ കുത്തഴിഞ്ഞിരിക്കുന്നു. അമേരിക്കൻ ഉപരോധവും ആഭ്യന്തര കലഹവും വെനസ്വേലയുടെ സാമ്പത്തികരംഗത്തിന്റെ നട്ടെല്ല് തകർത്തു. പട്ടിണി പിടിച്ചു നിർത്താൻ പെടാപാടുപെടുന്ന രാജ്യത്ത് കോവിഡ് 19 നുള്ള ടെസ്റ്റുകൾ നടത്താനുള്ള ആധുനിക സംവിധാനങ്ങൾ ഉണ്ടെന്നു നിങ്ങൾ വ്യാമോഹിക്കുന്നുണ്ടോ? സാമ്പത്തികമായി ഉയർന്ന രാജ്യങ്ങളെ പോലെ എത്രനാൾ വെനസ്വേലയിൽ സമ്പൂർണ അടച്ചിടൽ നടപ്പാക്കാമെന്നാണ് നിങ്ങൾ കരുതുന്നത്. ഇനി അടച്ചിട്ടാൽ തന്നെ പട്ടിണി മരണങ്ങൾ കൂടി അതിവേഗം ഉയരുന്ന കാഴ്ചയാകും നിങ്ങൾ കാണുക. – ക്രിസ്റ്റ്യൻ റാമോസ് പറഞ്ഞു നിർത്തി.
കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ ഐസലേറ്റ് ചെയ്തിരിക്കുന്നത് പ്രധാനമായും കാരക്കസ് സർവകലാശാല ആശുപത്രിയിലാണ്. കൊറോണ വൈറസ് പ്രതിരോധിക്കാൻ വെനസ്വേല സജ്ജമല്ലെന്നത് ഒരു രഹസ്യമല്ലെന്ന് കാരക്കസ് സർവകലാശാല ആശുപത്രിയിലെ ഡോ. മാർട്ടിൻ കാർബെല്ലോ പറയുന്നു.
അണുവിമുക്തമാക്കാനുള്ള ലായനി, ക്ലോറിൻ, മാസ്ക്, ഗ്ലൗസ് തുടങ്ങിയവയ്ക്കു വൻ ക്ഷാമമാണുള്ളത്. അവശ്യമരുന്നുകളും ഹാൻഡ് വാഷും ആഡംബരമാകുന്ന രാജ്യത്ത് കോവിഡ് 19 പടർന്നു പിടിച്ചാൽ കാര്യങ്ങൾ കൈവിടും. കാരക്കസിലെ ഈ ആശുപത്രി രാജ്യത്തുള്ള മറ്റ് ആശുപത്രികളെക്കാൾ പത്തിരിട്ടി ഭേദമാണെങ്കിലും മതിയായ ആരോഗ്യ പ്രവർത്തകരോ സംവിധാനങ്ങളോ ഇവിടെ ഇല്ലെന്നതാണ് സത്യം. – മാർട്ടിൻ കാർബെല്ലോ പറഞ്ഞു.
മഡുറോയ്ക്കെതിരെ മയക്കുമരുന്ന്-തീവ്രവാദ കുറ്റം ചുമത്തി യുഎസ്
രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ വെനസ്വേല പ്രസിഡന്റ് നിക്കോളസ് മഡുറോ രാജ്യാന്തര നാണ്യനിധിയിൽ (ഐഎംഎഫ്) നിന്ന് അടിയന്തര വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. ഇതിനൊപ്പം യുഎസ് ഉപരോധം പിൻവലിക്കണമെന്നു അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നിക്കോളസ് മഡുറോയെ വെനസ്വേലയുടെ തലവനായി രാജ്യാന്തര സമൂഹം അംഗീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഈ അപേക്ഷ രാജ്യാന്തര നാണ്യനിധി തള്ളുകയായിരുന്നു.
മഹാമാരിയുടെ കാലത്തും വെനസ്വേലയ്ക്കും മഡുറോയ്ക്കും മേൽ പരമാവധി സമ്മർദം ചെലുത്തുകയെന്ന തന്ത്രത്തിലാണ് യുഎസ്. മഡുറോയ്ക്കും സഹായികള്‍ക്കുമെതിരെ വെള്ളിയാഴ്ച മയക്കുമരുന്ന്-തീവ്രവാദ കുറ്റം കൂടി യുഎസ് ചുമത്തിയതോടെ വെനസ്വേലയുടെ പ്രതിസന്ധിയുടെ ആഴം വർധിച്ചു. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 15 ദശലക്ഷം ഡോളര്‍ പാരിതോഷികവും യുഎസ് പ്രഖ്യാപിച്ചു.
രണ്ട് പതിറ്റാണ്ടിനിടെ നൂറുകണക്കിനു ടണ്‍ മയക്കുമരുന്ന് യുഎസിലേക്കു കയറ്റിയച്ച് ശതകോടികൾ മഡുറോ സമ്പാദിച്ചുവെന്നാണ് യുഎസ് ആരോപണം. ‘കാർട്ടൽ ഓഫ് ദ് സൺ’ എന്ന വെനസ്വേലയിലെ പ്രമുഖ ലഹരിക്കടത്ത് മാഫിയയ്ക്കായി മന്ത്രിമാർ അടക്കമുളളവർ പ്രവർത്തിച്ചുവെന്ന ആരോപണം രാജ്യാന്തരതലത്തിൽ തന്നെ വൻ കോളിളക്കമുണ്ടാക്കി. മഡുറോയുടെ ഭാര്യ സിസിലിയ ഫ്ലോറൻസ്, മകൻ തുടങ്ങിയവർ ഈ മാഫിയയുടെ ഇടനിലക്കാരായിരുന്നുവെന്നാണ് ചില രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
രാജ്യം അടച്ചിട്ടാൽ വെനസ്വേല ശവപ്പറമ്പ്
കാരക്കസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന 14,000 കുട്ടികൾക്കാണ് ദിവസവും ഭക്ഷണം എത്തിച്ചുവന്നത്. എന്നാൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇതിൽ വളരെ കുറച്ച് കുട്ടികൾക്കു മാത്രമേ ഇപ്പോൾ ഭക്ഷണം നൽകാൻ സാധിക്കുന്നുള്ളു. സൈന്യത്തിന്റെയും സർക്കാരിന്റെയും നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ അനാഥാലയങ്ങളും വൃദ്ധസദനങ്ങളും പൂട്ടേണ്ട അവസ്ഥയിലാണ്. സന്നദ്ധ പ്രവർത്തകർ നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾ അടച്ചിട്ടാൽ അത് ജനത്തെ പട്ടിണിക്കിട്ടു കൊല്ലുന്നതിനു തുല്യമായിരിക്കും– . ലിയാൻഡ്രോ ബുസോൺ എന്ന സാമൂഹ്യ പ്രവർത്തകൻ പറയുന്നു.
കഴിഞ്ഞ ആഴ്ച ചൈനയിൽ നിന്ന് 4000 കോവിഡ് ടെസ്റ്റ് കിറ്റുകൾ ലഭിച്ചുവെന്നും യുഎസ് ഉപരോധം കൂടി പിൻവലിക്കുകയാണെങ്കിൽ കോവിഡ് 19 നെ ചെറുത്തു നിർത്താൻ സാധിക്കുമെന്നുമാണ് മഡുറോ ഭരണകൂടത്തിന്റെ അവകാശവാദം. കാരക്കസടക്കം വെനസ്വേലയിലെ പ്രധാന നഗരങ്ങളിൽ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതും പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട് രാജ്യത്തെ ഗ്രസിച്ച ഊർജ പ്രതിസന്ധി പരിഹരിക്കാൻ ഇതുവരെ മഡുറോ സർക്കാരിനു കഴിഞ്ഞിട്ടില്ല. യുഎസ‌് സാമ്രാജ്യത്വം വെനസ്വേലയ‌്ക്കെതിരെ “വൈദ്യുതി യുദ്ധം’ നടത്തുകയാണെന്നാണ് മഡുറോയുടെ ആരോപണം. യുഎസ‌് പിന്തുണയിൽ പ്രവർത്തിക്കുന്ന പ്രതിപക്ഷമാണ‌് അട്ടിമറിക്കു പിന്നിലെന്നു വൈദ്യുതിമന്ത്രി ലുയിസ‌് മോട്ടാ ഡൊമിങ്കസും പ്രതികരിക്കുന്നു.
കോവിഡ് 19 പ്രതിസന്ധിക്കിടയിലും അധികാര വടംവലി വെനസ്വേലയിൽ പ്രകടം. മഡുറോയെ അധികാരത്തിൽ നിന്നു നീക്കിയാൽ ലോകരാജ്യങ്ങൾ പോലും സഹായം വാഗ്ദാനം ചെയ്യുമെന്നാണ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വാൻ ഗ്വിഡോയുടെ പ്രഖ്യാപനം. കോവിഡിനെതിരെ അവശ്യ മരുന്നുകളും വസ്തുക്കളും ലഭ്യമാക്കാൻ രാജ്യത്ത് ഒരു ബദൽ ഹെൽത്ത് കമ്മിഷൻ സ്ഥാപിച്ച ഗ്വിഡോ ഈ പോരാട്ടത്തിൽ രാജ്യത്തിനായി സജീവമായി മുന്നിൽ നിൽക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
രാജ്യത്തിന്റെ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്താൻ ദീർഘവീക്ഷണമുള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ ഭരണാധികാരികൾ പരാജയപ്പെട്ടതാണ് വെനസ്വേലയെ ദരിദ്രരാജ്യമാക്കിയത്. വെനസ്വേലയുടെ സമ്പന്നമായ എണ്ണപ്പാടങ്ങളിൽ കണ്ണുനട്ടിരിക്കുന്ന അമേരിക്കയുടെ ഇടപെടലുകളും കാര്യങ്ങൾ സങ്കീർണമാക്കുന്നു. വെനസ്വേലയുടെ അവസ്ഥ പെട്ടെന്നുണ്ടായതല്ലെന്നതാണ് വാസ്തവം. ചുരുങ്ങിയതു നാലു വർഷമെങ്കിലുമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. അതിനെ തരണംചെയ്യാൻ സർക്കാർ കൈക്കൊണ്ട നടപടികളൊന്നും ഫലപ്രദമായില്ല.
വെനസ്വേലയിലെ നാണയമായ ബോളിവറിന്റെ മൂല്യം കുറയ്ക്കുകയും മിനിമം വേതനം കൂട്ടുകയുമാണ് മുഖ്യമായും മഡുറോ സർക്കാർ ചെയ്തത്. എന്നാൽ നാണ്യപ്പെരുപ്പം കൂടുതൽ വർധിക്കാനും അവശ്യസാധനങ്ങളുടെ വില പരിധിവിട്ട് ഉയരാനുമാണ് ഇത് ഇടയാക്കിയത്. പല ഭാഗങ്ങളിൽനിന്നു വാങ്ങിയ വായ്പകളുടെ തിരിച്ചടവു കൂടി മുടങ്ങിയതോടെ പുതുതായി വായ്പകിട്ടാനുളള വാതിലുകൾ അടയുകയും ചെയ്തു. വെനസ്വേലയുടെ ഇന്നത്തെ പ്രതിസന്ധിക്ക് 2013 മുതൽ രാജ്യം ഭരിക്കുന്ന മഡുറോയും അദ്ദേഹത്തിനു മുൻപ് 14 വർഷം അധികാരത്തിലിരുന്ന ഹ്യൂഗോ ഷാവെസുമാണെന്നാണ് ഇതിനിടെ ചില രാജ്യാന്തര മാധ്യമങ്ങളുടെ വിമർശനം.
English Summary: Venezuela's doctors fear the worst as the coronavirus pandemic approaches