ഓൺലൈൻ ക്ലാസുകൾ സജീവമാക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കേന്ദ്ര നിർദേശം
Mail This Article
ന്യൂഡൽഹി ∙ ലോക്ഡൗൺ മേയ് 3 വരെ നീട്ടിയ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ സജീവമാക്കണമെന്നാണു രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കേന്ദ്രം നൽകിയ നിർദേശം. അധ്യാപനത്തിനായി ദൂരദർശനും മറ്റു വിദ്യാഭ്യാസ ചാനലുകളും ഉപയോഗിക്കണമെന്നും ശുപാർശയുണ്ട്. എന്നാൽ ബ്രോഡ്ബാൻഡ് വേഗത്തിൽ 71–ാം സ്ഥാനത്തു നിൽക്കുന്ന, 4ജി ഇന്റർനെറ്റ് സേവനം ഭൂരിഭാഗം സ്ഥലങ്ങളിലും എത്തിയിട്ടില്ലാത്ത രാജ്യത്ത് ഇത് എത്രത്തോളം പ്രായോഗികമെന്ന ആശങ്ക വിദഗ്ധർ ഉയർത്തുന്നു.
രാജ്യത്തു 63 കോടി 3ജി/4ജി ഉപയോക്താക്കളുണ്ടെന്നാണു കണക്ക്. ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോഗിക്കുന്നതു 1.9 കോടി മാത്രവും. ലോക്ഡൗൺ ഘട്ടത്തിൽ ഐടി കമ്പനികൾ ഉൾപ്പെടെയുള്ളവർ വർക്ക് ഫ്രം ഹോമിലേക്കു മാറിയതിനു പിന്നാലെ മൊബൈൽ ഇന്റർനെറ്റ് വേഗം കുറഞ്ഞത് ഒട്ടേറെപ്പേരെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഇന്റർനെറ്റ് വേഗം റാങ്ക് ചെയ്യുന്ന ഊഖ്‌ല ഗ്ലോബൽ ഇൻഡെക്സ് അനുസരിച്ച് ഫിക്സഡ് ബ്രോഡ്‌ബാൻഡിന്റെ ഇന്ത്യയിലെ ശരാശരി വേഗം മാർച്ചിൽ 35.98 എംബിപിഎസും ഫെബ്രുവരിയിൽ 39.65 എംബിപിഎസുമായിരുന്നു. മൊബൈൽ ഇന്റർനെറ്റിന്റേതു ഫെബ്രുവരിയിലെ 11.83 എംബിപിഎസ് മാർച്ചിൽ 10.15 ആയി കുറഞ്ഞു. മതിയായ ഇന്റർനെറ്റ് വേഗമില്ലാത്ത സാഹചര്യത്തിലാണു പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ പരീക്ഷ ഉൾപ്പെടെയുള്ള പദ്ധതികൾ ഉപേക്ഷിച്ചതും നീട്ടിവച്ചതും.
ഗൂഗിൾ ക്ലാസ് റൂം, സൂം ആപ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണു പലരും ഓൺലൈൻ ക്ലാസുകൾ നടത്തുന്നതെങ്കിലും പ്രത്യേകം മൊബൈൽ ആപ്ലിക്കേഷനും മറ്റും തയാറാക്കി ക്ലാസ് നടത്തുന്നവരുമുണ്ട്. എന്നാൽ നഗരപ്രദേശങ്ങളിലുള്ള വിദ്യാർഥികൾക്കു പോലും ഇതു കൃത്യമായി ലഭിക്കുന്നില്ലെന്നതാണു വാസ്തവം. പല വിദ്യാർഥികളുടെയും വീട്ടിൽ സ്മാർട്ട് ഫോണുമില്ല. ഡൽഹി സർക്കാർ സ്കൂളിൽ 12–ാം ക്ലാസിലെ 1.5 ലക്ഷം വിദ്യാർഥികൾക്കായി ഏപ്രിൽ ആദ്യം മുതൽ ഓൺലൈൻ ക്ലാസ് ആരംഭിച്ചെങ്കിലും 9100 വിദ്യാർഥികൾ മാത്രമാണ് ഇതുവരെ റജിസ്റ്റർ ചെയ്തത്. ഡേറ്റാ റീചാർജിനു വേണ്ടി 200 രൂപ ഓരോ വിദ്യാർഥിക്കും സർക്കാർ ലഭ്യമാക്കിയിട്ടും ഇതായിരുന്നു സ്ഥിതി.
ഇന്ത്യയിൽ 17 ശതമാനം ആളുകൾക്കു മാത്രമാണു വീടുകളിൽ കംപ്യൂട്ടറുള്ളത്. എസ്‌സി, എസ്‌ടി വിഭാഗത്തിലാകട്ടെ ഇതു യഥാക്രമം 3,5 ശതമാനം വീതമാണ്. ഗ്രാമീണ മേഖലയിൽ വീടുകളിൽ കംപ്യൂട്ടറുള്ളതു 4.4 ശതമാനത്തിനു മാത്രം. നഗരമേഖലയിൽ ഇതു 23.4 ശതമാനവും. ഇന്റർനെറ്റ്, സ്മാർട്ട്ഫോൺ, കംപ്യൂട്ടർ സാങ്കേതിക വിദ്യയിൽ കേരളം, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ മുന്നിൽ നിൽക്കുമ്പോഴും ജാർഖണ്ഡ്, ബിഹാർ, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഏറെ പിന്നിലാണ്.
പല സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും പകുതിയിലേറെ വിദ്യാർഥികളും ഇതിൽ ഭാഗമാകുന്നില്ലെന്നാണു വിലയിരുത്തൽ. അധ്യാപനരീതി ഓൺലൈൻ ആക്കണമെന്ന കേന്ദ്രസർക്കാർ ശുപാർശ രാജ്യത്തെ ഭൂരിഭാഗം വിദ്യാർഥികൾക്കും തിരിച്ചടിയാകുമെന്ന വിമർശനം വിദ്യാഭ്യാസ വിദഗ്ധരും മറ്റും ഉയർത്തിക്കഴിഞ്ഞു.
English Summary: Lockdown: Central Government on Online Class