ADVERTISEMENT

ന്യൂഡൽഹി ∙ ലോക്ഡൗൺ കാലത്തെ ഏറ്റവും വലിയ പുണ്യമെന്താണ്. അതു വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്നതു തന്നെ. മാനവ സേവയെന്ന മഹാമന്ത്രം മതവ്യത്യാസമില്ലാതെ നമ്മുടെ ആരാധനാലയങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഈ ലോക്ഡൗൺകാലത്തു 50 ലക്ഷത്തിലേറെപ്പേരുടെ വയറുനിറച്ച ഡൽഹിയിലെ ബംഗ്ലാ സാഹിബ് ഗുരുദ്വാര രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ നേടുന്നതും ഇക്കാരണത്താലാണ്.

പ്രതിദിനം ഇവർ ഭക്ഷണം വിളമ്പുന്നതു ഒരു ലക്ഷം പേർക്ക്. 2,000 കിലോ ആട്ടയും 1,500 കിലോ അരിയും 900 കിലോ പരിപ്പും ഉപയോഗിക്കുന്നു പ്രതിദിനം ഇവിടെ ഭക്ഷണം തയാറാക്കാൻ. ഇവിടെ തയാറാക്കുന്ന ഭക്ഷണം ദേശീയ തലസ്ഥാന മേഖലയിലെ 17 സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നു. ചോറും ചപ്പാത്തിയും നെയ്യൊഴിച്ച ദാൽക്കറിയും പലതരം സബ്ജിയും ഉൾപ്പെടുന്ന താലി പതിനായിരങ്ങൾക്കു വിഭവസമൃദ്ധമായ സദ്യയാകുന്നു. 

∙ ‘ലംഗറി’ന്റെ പുണ്യം

വിശക്കുന്നവർക്ക് സൗജന്യഭക്ഷണം അഥവാ ‘ലംഗർ’ എന്നത് സിഖ് മതത്തിന്റെ അടിസ്ഥാന ധർമമാണ്. മൂന്നാമത്തെ ഗുരുവായ ഗുരു അമർദാസിന്റെ കാലത്താണ് ഇതിന്റെ തുടക്കം. ജാതിയോ മതമോ വർഗമോ നിറമോ ഭാഷയോ ലംഗറിൽ തടസമായി നിൽക്കരുതെന്ന മഹാഗുരുവിന്റെ നിർദേശം അനുയായികൾ ഇന്നും പാലിച്ചുപോരുന്നു. ലംഗറിന്റെ മഹത്വമറിഞ്ഞ് അക്ബർ ചക്രവർത്തി ഒരിക്കൽ പാവങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നതും ചരിത്രം.

ഡൽഹിയിലെത്തുന്നവർക്ക് സൗജന്യമായി ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഇടങ്ങളിലൊന്നാണു അശോക റോഡിലെ ഈ ഗുരുദ്വാര. പ്രതിദിനം ആയിരങ്ങൾക്കു ഭക്ഷണം വിളമ്പുന്ന ഇവർക്കു പക്ഷേ മാർച്ച് 24നു ശേഷം എണ്ണം വർധിപ്പിക്കേണ്ടി വന്നു. ഓരോ ദിവസവും ഭക്ഷണം ആവശ്യമുള്ളവരുടെ എണ്ണം വർധിക്കുകയാണുണ്ടായതെന്നു ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റിന്റെ (ഡിഎസ്ജിഎം) വാക്കുകൾ.

∙ അടുപ്പുണരുന്നു

പുലർച്ചെ 2 മണിക്ക് അടുക്കളയിൽ തീപുകഞ്ഞ് തുടങ്ങും. സമ്പർക്ക അകലം പാലിക്കാൻ 25 ശതമാനം ജീവനക്കാർ മാത്രം. രണ്ടുനേരം ലക്ഷം വയറുകൾ ഊട്ടാൻ ഈ 53 പേർ അധ്വാനിക്കുന്നത് 18 മണിക്കൂർ. ഗുരുദ്വാരയിലെ പ്രഫഷനൽ പാചകക്കാരായ 6 പേർ ഇപ്പോൾ ദിവസവും 15–16 മണിക്കൂറാണു ജോലി ചെയ്യുന്നത്. പുലർച്ചെ ആരംഭിക്കുന്ന ജോലികൾ 11 മണിയോടെ പൂർത്തിയാക്കിയാൽ മാത്രമേ ഭക്ഷണം കൃത്യസമയത്ത് വിതരണം ചെയ്യാൻ സാധിക്കൂ. മണിക്കൂറിൽ 4,500 റൊട്ടി തയാറാക്കുന്ന 3 ചപ്പാത്തി മേക്കിങ് മെഷീനുകളും ഇവിടെയുണ്ട്. റൊട്ടിയുണ്ടാക്കാൻ 2,000 കിലോ ആട്ട വേണം. മെഷീനിൽ നല്ല മൃദുലമായ റൊട്ടികൾ തയാർ. അതിൽ വെണ്ണ തേയ്‍ക്കാൻ ഒരുകൂട്ടർ. മാവു പരത്തി റൊട്ടി ചുട്ടെടുക്കാനും ആളുണ്ട്.

Bangla-Sahib-Gurdwara-food-making
ഗുരുദ്വാരയിലെ അടുക്കളയിൽ നിന്നുള്ള ദൃശ്യം. ചിത്രം: വിഷ്ണു മണക്കാട്

സിഖ് മതവിശ്വാസികളും അല്ലാത്തവരുമായി ആയിരക്കണക്കിനാളുകളുടെ സംഭാവനകളാണു ഈ അടുക്കളയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ (എൻഡിഎംസി) വാഹനങ്ങളിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി ഭക്ഷണം വിതരണം ചെയ്യുന്നു. ലോക്ഡൗൺ കാലത്ത് ലംഗറിന്റെ ഭാഗമാകാൻ ആർക്കും ആരാധനാലയങ്ങളിലേക്ക് വരാനാകില്ല. ഇതോടെയാണു ഗുരുദ്വാരകളിൽ നിന്ന് ഭക്ഷണം വിശക്കുന്നവരെ തേടി ഇറങ്ങിയത്.

ഉച്ചയ്‍ക്കും രാത്രിയും രണ്ടുനേരത്തെ ഭക്ഷണം നൽകുന്നുണ്ട്. ആരും വിശന്നു കിടക്കരുതെന്നു മാത്രമാണ് ഡൽഹി ഗുരുദ്വാര സിഖ് മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനം. കോവിഡ് കാലത്ത് പോഷകാംശമുള്ള ആഹാരം എത്തിക്കണമെന്നും ഇവർക്ക് നിർബന്ധമുണ്ട്. ആഴ്ചയിൽ നാലു ദിവസം സോയാബീൻ കറി ഉൾപ്പെടെയുള്ളവ വിളമ്പുന്നു. ഈ അതുല്യസേവനത്തിനോടുള്ള ആദരസൂചകമായി ഗുരുദ്വാരയ്‍ക്കു ചുറ്റും ഡൽഹി പൊലീസിന്റെ വാഹനവ്യൂഹം വലംവച്ചിരുന്നു. 35 പൊലീസ് വാഹനങ്ങളും 60 ബൈക്കുകളും സൈറൻ മുഴക്കി സല്യൂട്ട് നൽകി.

English Summary: Lockdown: Delhi's Bangla Sahib Gurdwara prepares food for the people in need

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com