ADVERTISEMENT

കോവിഡ് –19 ഭീതിയുടെ മഹാമാരിക്കാലം ലോകമെങ്ങും കൈകഴുകലിന്റെ പ്രാധാന്യം വിളിച്ചോതുമ്പോൾ ആ സന്ദേശം ഒന്നരനൂറ്റാണ്ടുമുൻപു തന്നെ യാഥാർഥ്യമാക്കിയ ഒരു വനിതയുണ്ട്, ഫ്ലോറൻസ് നൈറ്റിങ്ഗേൽ. ക്രൈമിയൻ യുദ്ധകാലത്താണ് കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അവർ ഈ മുന്നറിയിപ്പു നൽകിയത്. എന്നാൽ അന്നൊന്നും ആരും അതത്ര ഗൗരവമായി കണ്ടില്ല.

ആതുര സേവനത്തിന് കാരുണ്യം എന്നുകൂടി അർഥമുണ്ടെന്ന് ലോകത്തെ പഠിപ്പിച്ച ഫ്ലോറൻസ് നൈറ്റിങ്‍ഗേലിന്റെ 200–ാം ജന്മവാർഷികമാണ് ഇന്ന്. നഴ്‌സിങ് ഒരു കലയാണെന്നും അത് അങ്ങനെയാകണമെങ്കിൽ പരിപൂർണസമർപ്പണവും അതികഠിനമായ പരിശ്രമവും ആവശ്യമാണെന്ന് മനസിലാക്കിയ അവർ നഴ്സിങ്ങിന്റെ തുറന്ന പുസ്തകമാണ്. നഴ്സിങ് ഒരു സേവനമാണെന്ന് സ്വജീവിതത്തിലൂടെ അടിവരയിട്ട നൈറ്റിങ്‍ഗേലിനെയാണ് ആധുനിക നഴ്സിങ്ങിന്റെ സ്ഥാപക എന്നു വിശേഷിപ്പിക്കുന്നതും.

ജനനം ബ്രിട്ടനിൽ, അറിയപ്പെട്ടത് ഇറ്റലിയിലെ ദേശനാമത്തിൽ

ബ്രിട്ടനിൽനിന്ന് ഇറ്റലിയിൽ കുടിയേറിയ അധിധനികകുടുംബത്തിലായിരുന്നു ഫ്ലോറൻസിന്റെ ജനനം,1820 മേയ് 12ന്. വില്യം എഡ്വേര്‍ഡ് നൈറ്റിങ്ഗേൽ– ഫ്രാൻസിസ് സ്മിത്ത് ദമ്പതികൾക്ക് പിറന്ന രണ്ടാമത്തെ കുട്ടിക്ക് അവൾ പിറന്നുവീണ ഫ്ലോറൻസ് എന്ന പ്രദേശത്തിന്റെ പേരുതന്നെയാണ് മാതാപിതാക്കൾ സമ്മാനിച്ചത്. കുട്ടിക്കാലത്തുതന്നെ ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ ഭാഷകളിൽ ഫ്ലോറൻസ് പ്രാവീണ്യം നേടി. ഗണിതശാസ്‌ത്രത്തിലും നല്ല അറിവു സ്വന്തമാക്കി.

ഇറ്റലിയിൽനിന്ന് ബ്രിട്ടനിലേക്കു മടങ്ങിയ ഈ കുടുംബം ഡെർബിഷെർ, ഹാംഷെർ എന്നിവിടങ്ങളിൽ കുടുംബസ്വത്തായി ഉണ്ടായിരുന്ന തോട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിതാവിന്റെ എസ്റ്റേറ്റുകൾക്ക് അടുത്ത് താമസിച്ചിരുന്ന പാവപ്പെട്ടവരുടെ ജീവിതവും ദുരിതങ്ങളും നൊമ്പരങ്ങളും കൊച്ചു ഫ്ലോറൻസിനെ സ്പർശിച്ചു. ജീവകാരുണ്യപ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ തിരിയാനുള്ള കാരണമായി അതുമാറി.

florance-nightingale-closeup
ഫ്ലോറൻസ് നൈറ്റിങ്ഗേൽ.

നഴ്സാകാൻ മോഹം, തടസം നിന്ന് കുടുംബം

ആതുരസേവനരംഗത്ത് നഴ്സായി പ്രവർത്തിക്കാനുള്ള താൽപര്യം മാതാപിതാക്കളെ ഫ്ലോറൻസ് അറിയിച്ചെങ്കിലും അനുകൂല മറുപടിയല്ല ലഭിച്ചത്. സമ്പന്ന കുടുംബത്തിൽ പിറന്ന മകൾക്ക് പറ്റിയ ജോലിയല്ലെന്നായിരുന്നു പിതാവിന്റെ നിലപാട്. അക്കാലങ്ങളിൽ നഴ്സിങ് മാന്യമായ ഒരു ജോലിയായി കണക്കാക്കിയിരുന്നില്ല. നഴ്സിങ് പഠനത്തിന് സമ്മതം കിട്ടിയില്ലെങ്കിലും പാവങ്ങളുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിക്കാനുള്ള തീരുമാനവുമായി ഫ്ലോറൻസ് മുന്നോട്ടുപോയി. ധനികരായ മാതാപിതാക്കൾക്ക് ഇത് ഏറെ പ്രയാസമുണ്ടാക്കി. വിവാഹാലോചനകളിൽനിന്ന് ഒഴിഞ്ഞുമാറിയ അവൾ ആതുരസേവനരംഗത്ത് പ്രവർത്തിക്കാൻ തീരുമാനിച്ചു.

ലേഖനങ്ങളിൽനിന്നും പുസ്തകങ്ങളിൽനിന്നും നഴ്സിങ്ങിനെപ്പറ്റി അവർ ആധികാരികമായി പഠിച്ചു. കാരുണ്യവും കൂടുതൽ ചിട്ടയായ പ്രവർത്തനവും നഴ്സിങ് രംഗത്ത് ആവശ്യമാണെന്ന് മനസിലാക്കി. ആ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ ആവശ്യമാണെന്ന് അവർക്ക് ബോധ്യപ്പെട്ടു. വിപ്ലവകരമായ മാറ്റങ്ങളിലൂടെ മാത്രമേ നഴ്സിങ് രംഗം ഉടച്ചുവാർക്കാനാവൂ എന്ന് മനസിലാക്കി.

1844ൽ ഫ്ലോറൻസ് ജർമനിയിലേക്ക് യാത്രയായി. അവിടെ കൈസർവർത്ത് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. നഴ്സിങ്ങിനെപ്പറ്റി അവിടെവച്ച് ഗഹനമായി പഠിച്ചു. പിന്നീട് ഗ്രീസ്, ഈജിപ്ത് എന്നിവടങ്ങളിലേക്ക് യാത്ര ചെയ്ത് ലണ്ടനിൽ തിരിച്ചെത്തി. 1853 ൽ ലണ്ടനിൽ കെയർ ഓഫ് സിക് ജെന്റിൽവുമൺ എന്ന സ്ഥാപനത്തിന്റെ സൂപ്രണ്ടായി ചുമതലയേറ്റു. ഇതിനിടെയാണ് ബ്രിട്ടനിൽ കോളറ പടർന്നുപിടിച്ചത്. രോഗികളുടെ ഇടയിൽ പ്രവർത്തിച്ച് അനേകരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഫ്ലോറൻസിനായി.

florance-nightingale-with-other-nurses

ക്രൈമിയൻ യുദ്ധഭൂമിയിൽ; രചിച്ചത് നഴ്സിങ് ചരിത്രം

1853–56ലെ ക്രൈമിയൻ യുദ്ധത്തിന്റെ അനന്തരഫലമാണ് നഴ്സിങ് ലോകത്ത് ഇന്നുകാണുന്ന വിപ്ലവകരമായ മാറ്റങ്ങൾ. ബ്രിട്ടിഷ് സഖ്യവും റഷ്യൻ സാമ്രാജ്യവുമായി നടന്നതാണ് ക്രൈമിയൻ യുദ്ധം. യുദ്ധം ആരംഭിച്ച് ഒരു വർഷം തികയും മുൻപെ 20,000 ത്തോളം ബ്രിട്ടിഷ് സൈനികർ യുദ്ധത്തിൽ പരുക്കേറ്റ് സൈനികക്യാംപിലും മറ്റും അഭയം പ്രാപിച്ചു.

സ്കൂതാരിയിൽ തയാറാക്കിയ സൈനികാശുപത്രിയിൽ ഡോക്ടർമാർ രോഗികളെ അവഗണിച്ചു. മുറിവേറ്റ സൈനികർക്ക് മരുന്നോ കാര്യമായ പരിചരണമോ ലഭിച്ചിരുന്നില്ല. ഇവരെ ശുശ്രൂഷിക്കാൻ ഒരു വനിതാ നഴ്സ് പോലുമില്ലായിരുന്നു. ഈ വാർത്ത കേട്ട ഫ്ലോറൻസ് നൈറ്റിങ്ഗേൽ ഒരു സംഘവുമായി അവിടേക്ക് യാത്രയായി. 38 നഴ്സുമാരും 15 കത്തോലിക്ക സന്യാസിനിമാരുമടങ്ങുന്ന സംഘമാണ് അന്ന് ക്രൈമിയയിലെ സൈനികാശുപത്രിയിലേക്ക് പോയത്.

ഫ്ലോറൻസ് ഈ യുദ്ധഭൂമിയിൽ തന്റെ ദൗത്യമെന്തെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു. ക്യാംപിന്റെ ചുറ്റുപാടുകൾ വൃത്തിയാക്കി, സൈനികരുടെ വസ്ത്രങ്ങളും കിടക്കയും മറ്റും ശുചിയാക്കി. ഗുണനിലവാരമുള്ള ഭക്ഷണവും മരുന്നും വസ്ത്രങ്ങളും ഉറപ്പാക്കി. വായനയിൽ താൽപര്യമുള്ളവർക്കായി ഒരു പുസ്തകശാലപോലും അവർ തുറന്നു. ദിവസവും 16 മണിക്കൂർ തുടർച്ചയായി ഒന്നരവർഷത്തോളം അവർ അവിടെ ജോലി ചെയ്തു.

പരുക്കേറ്റ സൈനികരുടെയടുത്ത് റാന്തൽവിളക്കുമായി രാത്രികാലങ്ങളിൽ ഫ്ലോറൻസെത്തി. സാന്ത്വനം പകരുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ഓരോരുത്തരും സുഖമായി ഉറങ്ങുന്നെന്നത് ഉറപ്പാക്കി. പരുക്കേറ്റ സൈനികരെ മരണത്തിനുവിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നു.

വിളക്കുമായി സൈനികരുടെ അടുത്തെത്തുന്ന ഫ്ലോറൻസ് നൈറ്റിങ്‍ഗേലിനെ ലണ്ടൻ ടൈംസ് പത്രമാണ് ആദ്യമായി വിളക്കേന്തിയ വനിത (Lady with the Lamp) എന്നു വിശേഷിപ്പിച്ചത്. ക്രൈമിയൻ യുദ്ധകാലത്തെ ഫ്ലോറൻസിന്റെ പ്രവർത്തനം രോഗീപരിചരണത്തിൽ പല മാറ്റങ്ങൾക്കും വഴിവച്ചു. രോഗീപരിചരണം, ശുചിത്വസംവിധാനം തുടങ്ങിയ വിഷയങ്ങളിൽ ഫ്ളോറൻസ് തയാറാക്കിയ 830 പേജുള്ള ഒരു റിപ്പോർട്ട് ബ്രിട്ടനിൽ റോയൽ കമ്മിഷന്റെ രൂപീകരണത്തിനും കാരണമായി.

florance-nightingale-painting
ക്രെമിയൻ യുദ്ധത്തിനിടെ ഇസ്താംബൂളിൽ സേവനമനുഷ്ഠിക്കുന്ന ഫ്ലോറൻസ് നൈറ്റിങ്ഗേൽ. 1930 ൽ റോബർട്ട് റിഗ്സ് വരച്ച ചിത്രം.

ക്രൈമിയൻ യുദ്ധത്തിന് ശേഷം 1857ലാണ് ഫ്ലോറൻസ് ബ്രിട്ടനിൽ തിരിച്ചെത്തിയത്. നാട്ടിൽ തിരിച്ചെത്തിയ അവർക്ക് രാജകീയ വരവേൽപ് ലഭിച്ചു. അവരുടെ പ്രവർത്തനങ്ങളെ മാനിച്ച് ബ്രിട്ടനിലെ ഭരണകൂടം രണ്ടര ലക്ഷം ഡോളർ സമ്മാനം പ്രഖ്യാപിച്ചു. ആ തുക നഴ്സിങ് പരിശീലനപരിപാടിയിലേക്കാണ് അവർ സംഭാവനചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സംഭാവനകൾ സ്വീകരിച്ച്, ആ തുകകൊണ്ട് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ അവർ നഴ്സുമാരുടെ പരിശീലനകേന്ദ്രം ആരംഭിച്ചു. 1865 ൽ മികച്ച പരിശീലനം നേടിയ നഴ്സുമാരുടെ ആദ്യ ബാച്ച് പുറത്തുവന്നു. ലണ്ടനിലെ കിങ്സ് കോളജിന്റെ ഭാഗമായി ഇപ്പോഴും പ്രവർത്തിക്കുന്ന ഈ കേന്ദ്രം ‘ഫ്ലോറൻസ് നൈറ്റിങ്‍ഗേൽ സ്കൂൾ ഓഫ് നഴ്സിങ് ആൻഡ് മിഡ്‍വൈഫറി’ എന്നറിയപ്പെടുന്നു.

ആർമി നഴ്സിങ് എന്ന ശാഖ, ‘കസാൻഡ്ര’ എന്ന സ്ത്രീപക്ഷ രചന

ഫ്ലോറൻസിന്റെ നഴ്സിങ് രംഗത്തെ അനുഭവങ്ങൾ പല രാജ്യങ്ങളും പ്രയോജനപ്പെടുത്തി. 1861 ലെ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ പോലും അത് സഹായകരമായി. യുദ്ധഭൂമിയിലെ സാന്ത്വനപ്രവർത്തനങ്ങൾ ആർമി നഴ്സിങ് എന്നൊരു പ്രത്യേക ശാഖയ്ക്കുപോലും രൂപം നൽകി.

ആതുരസേവനരംഗത്തെ മാനുഷികമുഖം മാത്രമായിരുന്നില്ല നൈറ്റിങ്‍ഗേൽ. എഴുത്തുകാരി, സ്ഥിതിവിവരശാസ്ത്രവിദഗ്ദ (Statistician) എന്നീ നിലകളിലും അവർ പേരെടുത്തു. 1859 ൽ നഴ്സിങ് രംഗത്ത് പ്രധാനപ്പെട്ട അവരുടെ പഠനങ്ങൾ പുസ്തകമായി – Notes on Nursing: What it is and What it is Not.

അവർ രചിച്ച കസാൻഡ്ര എന്ന നോവൽ വിക്ടോറിയൻ കാലഘട്ടത്തിലെ സ്ത്രീപക്ഷരചനയായി കണക്കാക്കാം. അവരുടെ മരണശേഷംമാത്രമാണ് ഇത് കണ്ടെടുത്തത്. ആതുരസേവനരംഗത്ത് ശേഖരിച്ച പല വിവരങ്ങളും (statistical data) കണക്കുകളും ഗ്രാഫിക്സിലൂടെ അറിയിക്കുകവഴി സ്ഥിതിവിവരശാസ്ത്രരംഗത്തും ഫ്ലോറൻസ് വ്യക്തിമുദ്ര പതിപ്പിച്ചു. സ്റ്റാറ്റിസ്‌റ്റിക്‌സിലെ പോളാർ ഏരിയ ഡയഗ്രം (Polar area diagram) കണ്ടുപിടിച്ചതും ഫ്ലോറൻസാണ്.‘നൈറ്റിങ്‍ഗേൽ റോസ് ഡയഗ്രം’ എന്ന പേരിലും ഇതറിയപ്പെടുന്നു.

പ്രവർത്തനങ്ങളിലെ മികവിനെ ആദരിച്ച് റോയൽ റെഡ്ക്രോസ് പുരസ്കാരം (1883), ലണ്ടൻ നഗരത്തിന്റെ ഓണററി ഫ്രീഡം ബഹുമതി (1884) എന്നിവ ഫ്ലോറൻസിനു സമ്മാനിക്കപ്പെട്ടു.

1896 ൽ രോഗശയ്യയിലായ ഫ്ലോറൻസ് 1910 ഓഗസ്റ്റ് 13ന് തൊണ്ണൂറാം വയസ്സിലാണ് ലോകത്തോട് വിടവാങ്ങിയത്. ഹാം ഷെറിലെ ഈസ്റ്റ് വെല്ലോ സെന്റ് മാർഗരറ്റ്സ് ചർച്ചിലാണ് അവരുടെ ഭൗതിക ശരീരം അടക്കം ചെയ്തത്.

English Summary: International Nurses Day 2020:The life and legend of Florence Nightingale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com