ലണ്ടനിൽ നിന്നുള്ള വിമാനം കൊച്ചിയിലെത്തി; നറുക്കു വീണിട്ടും പലര്ക്കും യാത്ര മുടങ്ങി
Mail This Article
ലണ്ടൻ∙ വന്ദേ ഭാരത് പദ്ധതിയിൽ കേരളത്തിലേക്ക് ചാർട്ടർ ചെയ്ത എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തി. ഇന്നലെ ഉച്ചയ്ക്ക് 1.15നാണ് ഹീത്രൂ വിമാനത്താവളത്തിൽനിന്നും യാത്ര തിരിച്ച വിമാനം ബുധനാഴ്ച രാവിലെ 7.12ന് കൊച്ചിയിലെത്തി. 333 യാത്രക്കാരുമായി എ 1-130 എന്ന വിമാനം മുംബൈ വഴിയാണ് കൊച്ചിയിലേക്ക് എത്തിയത്. കൊച്ചിയിൽനിന്നും വിജയവാഡയിൽ എത്തുന്നതോടെ ഈ വിമാനത്തിന്റെ സർവീസ് പൂർത്തിയാകും. 596 പൗണ്ടാണ് ഓരോ യാത്രക്കാരനിൽനിന്നും കേരളത്തിലേക്ക് ഇക്കോണമി ക്ലാസിന് ഈടാക്കിയത്. ഇന്നലത്തെ വിനിമയനിരക്കിൽ 55,000 ഇന്ത്യൻ രൂപയ്ക്കു തുല്യമായ തുകയാണിത്. ബിസിനസ് ക്ലാസിന് 1493 പൗണ്ടാണ് ടിക്കറ്റ് ചാർജ്.
ഇന്ത്യൻ ഹൈക്കമ്മിഷന്റെ വെബ്സൈറ്റിലൂടെ തിരികെ പോകാൻ താൽപര്യമറിയിച്ച് പേരുകൾ റജിസ്റ്റർ ചെയ്തവരിൽനിന്നും മുതിർന്നവർ, ഗർഭിണികൾ, രോഗികൾ, ഉറ്റവരുടെ ചികിൽസയ്ക്കും, മരണാനന്തര ചടങ്ങുകൾക്കും എത്തേണ്ടവർ, വീസാ കാലാവധി അവസാനിച്ചവർ തുടങ്ങി വിദ്യാർഥികൾ വരെയുള്ള അത്യാവശ്യം നാട്ടിലെത്തേണ്ടവരെ എംബസി തന്നെയാണ് തിരഞ്ഞെടുത്തത്. ഇവരെ പിന്നീട് എയർ ഇന്ത്യയിൽനിന്നും ബന്ധപ്പെട്ട് ടിക്കറ്റ് നൽകുകയായിരുന്നു.
എംബസിയിൽനിന്നും ബന്ധപ്പെടുകയും എന്നാൽ ഇന്നലെ രാവിലെ വരെ എയർ ഇന്ത്യയിൽനിന്നും ടിക്കറ്റിനായി വിളിക്കാതിരിക്കുകയും ചെയ്ത 30 പേർ തങ്ങൾക്കു ലഭിച്ച ഇ-മെയിൽ അറിയിപ്പും അതോറിറ്റി ലെറ്ററുമായി ഹീത്രൂ എയർപോർട്ടിലെത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. ഇവരെ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിച്ച എയർ ഇന്ത്യ അധികൃതർ ഒടുവിൽ ഒഴിവുണ്ടായിരുന്ന ഏതാനും ടിക്കറ്റുകൾ ഗർഭിണികളും രോഗികളും ഉൾപ്പെടെയുള്ള വനിതകൾക്കു നൽകി ബാക്കി 25 പേരെ തിരിച്ചയച്ചു.
ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നും ലോക്ഡൗൺ നിബന്ധനകൾക്കിടയിലും ഒട്ടേറ ദൂരം, മണിക്കൂറുകൾ കാറോടിച്ചും വൻതുക ടാക്സി കൂലി നൽകിയും വിമാനത്താവളത്തിലെത്തിയവരാണ് മണിക്കൂറുകൾ കാത്തുനിന്നശേഷം ഒടുവിൽ നിരാശരായി മടങ്ങേണ്ടിവന്നത്. ഹൈക്കമ്മീഷന്റെ പിടിപ്പുകേടാണ് ഇതിനു പിന്നിലെന്ന് യാത്രക്കാർ ആരോപിക്കുന്നു. ഇനിയൊരു വിമാനം ഈ ഘട്ടത്തിൽ കേരളത്തിലേക്കോ വിജയവാഡയിലേക്കോ ഇല്ലെന്നത് നറുക്കു വീണിട്ടും യാത്ര മുടങ്ങിയവരുടെ സങ്കടം ഇരട്ടിയാക്കുന്നു. ബ്രിട്ടനിൽനിന്നും ഇന്ത്യയിലേക്കുള്ള ഒമ്പതാമത്തെ സ്പെഷൽ വിമാനമാണ് ഇന്നലെ കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഇതിനോടകം 2500ലധികം ഇന്ത്യക്കാർക്കാണ് പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്താൻ അവസരം ലഭിച്ചത്.
24 ഗർഭിണികളും 3 മുതിർന്ന പൗരൻമാരും ഉൾപ്പടെ 186 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ 93 പേർ പുരുഷൻമാരും 93 പേർ സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള 9 കുട്ടികൾ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരിൽ 123 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെന്ററുകളിലും 63 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
ജില്ല തിരിച്ച് ആലപ്പുഴ - 8, എറണാകുളം-38, ഇടുക്കി - 1, കണ്ണൂർ - 13, കാസർകോട് - 1, കൊല്ലം-8, കോട്ടയം - 22, കോഴിക്കോട്-13, മലപ്പുറം - 9, പാലക്കാട് - 10, പത്തനംത്തിട്ട -7, തിരുവനന്തപുരം - 25, വയനാട്- 4, തൃശ്ശൂർ - 22, മറ്റ് സംസ്ഥാനങ്ങൾ - 5 എന്നിങ്ങനെയാണ് യാത്രക്കാർ. എറണാകുളം ജില്ലയിൽ നിന്നുള്ള 38 പേരിൽ 19 പേർ പുരുഷൻമാരും 19 പേർ സ്ത്രീകളുമാണ്. ഇതിൽ 4 പേർ ഗർഭിണികളാണ്. വിവിധ കോവിഡ് കെയർ സെന്ററുകളിൽ 34 പേരെയും 4 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
English Summary: Vande bharat; Air India flight from London reached Kochi