സര്‍വകലാശാലാ പരീക്ഷകള്‍ എസ്എസ്എല്‍സി പരീക്ഷകള്‍ക്കു ശേഷം
Mail This Article
തിരുവനന്തപുരം∙എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ശേഷം ജൂൺ ആദ്യവാരം സർവകലാശാലാ പരീക്ഷകൾ നടത്താൻ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീലിന്റെ അധ്യക്ഷതയിൽ വൈസ് ചാൻസലർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ ധാരണയായി.
ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം പരീക്ഷകൾ നടത്തേണ്ടത്. അവസാനവർഷ പരീക്ഷകൾക്ക് മുൻഗണന നൽകണം. ഓരോ സർവകലാശാലയും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്തായിരിക്കണം പരീക്ഷാ തീയതികൾ തീരുമാനിക്കേണ്ടത്. വിദ്യാർഥികൾക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ അവസരം നൽകണം.
സർവകലാശാലയുടെ പരിധിക്കു പുറത്തുള്ള ജില്ലകളിലെ വിദ്യാർഥികൾക്ക് അതത് ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണം. അടുത്ത അധ്യയനവർഷം ക്ലാസുകൾ ജൂൺ മാസത്തിൽത്തന്നെ ഓൺലൈൻ മാർഗത്തിൽ ആരംഭിക്കണം. ഓൺലൈൻ രീതിയിൽ ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ഹാജർ, അധ്യാപകരുടെ ക്ലാസ് ഷെഡ്യൂളുകൾ എന്നിവ പ്രിൻസിപ്പൽമാർ സൂക്ഷിക്കണം. സർവകലാശാലകൾ ഇതു പരിശോധിക്കണം.
സിലബസിന്റെ ഓരോ ഭാഗങ്ങളുടെയും വിഡിയോ–ഓഡിയോ അതത് അധ്യാപകർ എടുത്ത് കോളജിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. സർവകലാശാലകൾ കമ്മ്യൂണിറ്റി റേഡിയോ ചാനലുകൾ, ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കണം. ചോദ്യപേപ്പർ ഓൺലൈനിൽ ലഭ്യമാക്കണം. ചോദ്യബാങ്ക് സമ്പ്രദായം നടപ്പിലാക്കണം.
കോവിഡ് പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉപരിപഠനത്തിന് ചേരുന്നതിനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബിരുദ-ബിരുദാനന്തര കോഴ്‌സുകളിൽ സീറ്റുകളുടെ എണ്ണം പരമാവധി വർധിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സർവകലാശാലകൾ ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളണം. ഗവേഷണ വിദ്യാർഥികളുടെ ഓപ്പൺ ഡിഫെൻസ് വിഡിയോ കോൺഫറൻസിങ് മുഖേന നടത്താനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി.
English Summary: University Exams after SSLC Exam