പ്രതിരോധ മേഖലയ്ക്ക് ചൈനയുടെ 179 ബില്യൻ ഡോളർ; ഇന്ത്യയുടേത് 66.9 ബില്യൻ
Mail This Article
ബെയ്ജിങ്∙ ലോകത്ത് യുഎസിനു പിന്നാലെ ഏറ്റവുമധികം തുക പ്രതിരോധ മേഖലയ്ക്ക് ചെലവഴിക്കുന്ന ചൈന ഇത്തവണ വകയിരുത്തിയത് 179 ബില്യൻ യുഎസ് ഡോളർ. വെള്ളിയാഴ്ച നടത്തിയ ബജറ്റിലാണ് ഈ പ്രഖ്യാപനം. പ്രതിരോധമേഖലയിൽ ഇന്ത്യ വകയിരുത്തുന്നതിന്റെ മൂന്നിരട്ടിയാണ് ചൈന ഇത്തവണ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 177.61 ബില്യൻ യുഎസ് ഡോളറാണ് ചൈന ഈയിനത്തിൽ വകയിരുത്തിയത്.
അതേസമയം, യുഎസിന്റെ പ്രതിരോധ ചെലവിന്റെ കാൽ ഭാഗമേ ചൈന ഈ മേഖലയിൽ ചെലവഴിക്കുന്നുള്ളൂവെന്ന് രാജ്യത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസി സിൻഹുവ ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ പുറത്തുവിട്ട ഈ തുക ഉപയോഗിച്ച് ഇത്രയും വലിയ തോതിൽ സൈന്യത്തെ വികസിപ്പിക്കാനും അത്യാധുനിക ആയുധങ്ങൾ നിർമിക്കാനും കഴിയില്ലെന്നാണ് വിലയിരുത്തൽ.
എന്നാൽ ഈ വാദം നാഷനൽ പീപ്പിൾഡ് കോൺഗ്രസ് (എൻപിസി) വക്താവ് ഴാങ് യെസുയ് തള്ളി. 2007 മുതൽ എല്ലാ വർഷവും യുഎന്നിൽ ചൈനയുടെ പ്രതിരോധ ചെലവുകളുടെ റിപ്പോർട്ട് കൊടുക്കാറുണ്ടെന്നും യെസുയ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തെ ചൈനയുടെ പ്രതിരോധ ചെലവ് 232 ബില്യൻ യുഎസ് ഡോളറാണെന്ന് സ്റ്റോക്കോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്ഐപിആർഐ) റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ ഇത്തവണത്തെ ബജറ്റിൽ ആകെ 66.9 ബില്യൻ യുഎസ് ഡോളറാണ് പ്രതിരോധമേഖലയ്ക്കുവേണ്ടി നീക്കി വച്ചിരിക്കുന്നത്. ജിഡിപിയുടെ 1.3% ആണ് ചൈന ചെലവിടുന്നത്. ഇതിന്റെ ആഗോള ശരാശരി 2.6% ആണ്. കോവിഡ്–19 മൂലം ലോകമെങ്ങും എല്ലാ മേഖലകളും തളർന്നിരിക്കുന്ന പശ്ചാത്തലത്തിൽ ഇത്രയും തുക ചൈന വകയിരുത്തുന്നത് പല രാജ്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നങ്ങൾ കത്തിക്കാൻ ചൈന നടത്തുന്ന ശ്രമങ്ങളും ഇതിന്റെ കൂടെ ചേർത്തുവായിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
English Summary: China Hikes Defence Budget to $179 Billion, Nearly Three Times That of India