ലാന്‍ഡിങ്ങിനു തൊട്ടുമുമ്പ് പാക്ക് വിമാനം ജനവാസ കേന്ദ്രത്തില്‍ വീണു; 98 യാത്രക്കാർ
Mail This Article
ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ വിമാനം കറാച്ചിക്കടുത്തു തകർന്നു. ലഹോറിൽനിന്നു കറാച്ചിയിലേക്കു വരികയായിരുന്ന വിമാനം ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപമാണു തകർന്നതെന്നു പാക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. എയർബസ് എ320 വിമാനമാണു ലാൻഡിങ്ങിനു തൊട്ടുമുൻപായി ജനവാസ കേന്ദ്രമായ ജിന്ന ഗാർഡൻ പ്രദേശത്തു തകർന്നു വീണത്. നിരവധി വീടുകൾക്കു കേടുപാടുണ്ടായി റിപ്പോർട്ട്.
അപകട സ്ഥലത്തുനിന്ന് കറുത്ത കട്ടിപ്പുക അന്തരീക്ഷത്തിൽ ഉയരുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലാൻഡിങ്ങിന് ഏതാനും മിനിറ്റുകൾക്കു മുൻപായി വിമാനവുമായുള്ള ആശയവിനിമയബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. 91 യാത്രക്കാരും വിമാന ജീവനക്കാരും ഉൾപ്പെടെ 98 പേരാണ് ഉണ്ടായിരുന്നതെന്നാണു വിവരം.
അപകട സ്ഥലത്തു പാക്കിസ്ഥാൻ സേനയുടെ ദ്രുത പ്രതികരണ സേനയും പാക്കിസ്ഥാൻ റേഞ്ചേഴ്സ് സിന്ധ് ട്രൂപ്പും എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു. ഇതിന്റെ ഭാഗമായി കറാച്ചിയിലെ എല്ലാ പ്രധാന ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഹെൽത്ത് ആൻഡ് പോപ്പുലേഷൻ വെൽഫയർ മന്ത്രാലയം അറിയിച്ചു.
English Summatry: Pakistan International Airlines flight from Lahore crashes near Karachi airport, reports