ADVERTISEMENT

ചണ്ഡിഗഢ്∙ ശിക്ഷാകാലാവധി പൂർത്തിയാക്കിയ അൽ ഖായിദ ഭീകരനെ ഇന്ത്യയിലേക്കു യുഎസ് നാടുകടത്തി. ഇന്ത്യൻ വംശജനായ മുഹമ്മദ് ഇബ്രാഹിം സുബൈർ(38) യുഎസിൽ വിവിധ ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം എത്തിച്ചുകൊടുക്കുന്നുവെന്ന കുറ്റത്തിനാണ് ജയിലിലായത്. കഴിഞ്ഞ ദിവസം നാടുകടത്തപ്പെട്ട മറ്റുള്ള 167 പേരുടെകൂടെ പ്രത്യേക വിമാനത്തിൽ ഇയാൾ ഇന്ത്യയിലെത്തി.

മേയ് 19ന് അമൃത്സറിലെത്തിയ ഇയാളെ അവിടുത്തെ കേന്ദ്രത്തിൽ ക്വാറന്റീനിലാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ ഭീകരസംഘങ്ങളുമായി ഇയാൾക്കു ബന്ധമുണ്ടോയെന്ന് ചോദ്യം ചെയ്യുന്നുണ്ടെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ പറഞ്ഞു.

ഹൈദരാബാദിൽനിന്നുള്ള എൻജിനീയറാണ് സുബൈർ. ഭീകരർക്ക് സാമ്പത്തിക സഹായം ചെയ്യുന്നുവെന്ന കുറ്റത്തിന് 2011ൽ യുഎസിൽ അറസ്റ്റിലായി. അൽ ഖായിദ നേതാവ് അൻവർ അൽ അവ്‌ലാകിക്കു വേണ്ടി 2009ൽ സാമ്പത്തിക സഹായം നൽകിയെന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. ഇറാഖിൽ യുഎസ് സൈന്യത്തിനെതിരെ ജിഹാദ് നടത്താനാണ് ഇയാൾ പണം നൽകിയതെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പറഞ്ഞു.

2001 മുതൽ 2005 വരെ ഇല്ലിനോയ് സർവകലാശാലയിൽ എൻജിനീയറിങ് പഠിച്ച സുബൈർ 2006ൽ ഒഹായോയിലേക്കു മാറി. പിന്നീട് യുഎസ് പൗരത്വമുള്ളയാളെ വിവാഹം കഴിച്ചു. 2007 മുതൽ യുഎസിൽ പിആർ ലഭിച്ചു താമസിച്ചുവരികയായിരുന്നു. ഇയാളുടെ സഹോദരൻ ഫാറൂഖ് മുഹമ്മദും ഭീകരപ്രവർത്തനത്തിന് അറസ്റ്റിലായിട്ടുണ്ട്. യുഎസിനെതിരെ ജിഹാദ് നടത്തുന്നതിന് ഫണ്ട് കണ്ടെത്താൻ 2005നും 2009നും ഇടയിൽ സഹോദരങ്ങൾ തമ്മിൽ നിരവധി തവണ ഇമെയിൽ വഴി ആശയവിനിമയം നടത്തിയിരുന്നു. 50–60 മെയിലുകളാണ് ഈ കാലയളവിൽ ഇവർ കൈമാറിയത്.

അൽ അവ്‌ലാകിയുടെ വിഡിയോകൾ കണ്ട് ഇയാൾ ഭീകരസംഘടനയിൽ ചേർന്നെന്നും സഹോദരന്റെ നിർദേശാനുസരണം പാക്കിസ്ഥാനി സഹായികളായ – സുൽതാൻ സാലിം, ആസിഫ് സാലിം – എന്നിവരിൽനിന്ന് പണം വാങ്ങി സഹോദരന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. ഇത്രയും തുകയുടെ കൈമാറ്റം ചോദ്യംചെയ്യപ്പെടാതിരിക്കാനായി കാർ വിറ്റുകിട്ടിയ പണമാണെന്നാണ് പറഞ്ഞിരുന്നത്.

സുബൈദിന്റെ സഹോദരൻ ദുബായിലേക്കു യാത്ര ചെയ്തിരുന്നെന്നും പണ ഇടപാടുകൾക്കായി സുബൈദിന്റെ യുഎസ് വിലാസമാണ് ഇയാൾ നൽകിയിരുന്നതെന്നും വ്യക്തമായിരുന്നു. സഹോദരനും മറ്റു രണ്ടുപേരും 2009ൽ യെമനിൽ ചെന്ന് പണം കൈമാറുകയായിരുന്നുവന്നും കണ്ടെത്തിയിട്ടുണ്ട്. സുബൈറിന് 5 വർഷവും സഹോദരന് 27 വർഷവുമാണ് ശിക്ഷ വിധിച്ചത്.

English Summary: US deports Al Qaeda terrorist to India, questioning on
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com