ക്വാറന്റീൻ കഴിഞ്ഞു; ഗഗൻയാനു വേണ്ടി ഇന്ത്യൻ സംഘം പരിശീലനം പുനരാരംഭിച്ചു
Mail This Article
ബെംഗളൂരു∙ കോവിഡിന്റെ പശ്ചാത്തലത്തിൽ ഏകാന്തവാസത്തിലേക്കു മാറിയ ഗഗൻയാന്‍ ദൗത്യത്തിനുള്ള പൈലറ്റുമാർ പരിശീലനം പുനരാരംഭിച്ചു. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിനായി (ഗഗൻയാൻ) 4 വ്യോമസേന പൈലറ്റുമാരാണ് റഷ്യയിൽ പരിശീലനം നടത്തുന്നത്. രോഗലക്ഷണങ്ങളില്ലായിരുന്നെങ്കിലും മുൻകരുതലിന്റെ ഭാഗമായാണു ഇവർ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചത്.
മോസ്കോയിൽ റഷ്യൻ ബഹിരാകാശ കേന്ദ്രമായ റോസ്കോസ്മോസിനു കീഴിൽ ഫെബ്രുവരിയിലാണു പരിശീലനം ആരംഭിച്ചത്. ഇവിടെ 9 ജീവനക്കാർക്കു രോഗം ബാധിച്ചിരുന്നു. ഇതേത്തുടർന്നാണ് പൈലറ്റുമാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചത്. ഒരു വർഷമാണു റഷ്യയിലെ പരിശീലനം. 10,000 കോടി രൂപ ചെലവുള്ള ഗഗൻയാൻ ദൗത്യം 2022ലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ സഞ്ചാരികൾ 7 ദിവസം വരെ ബഹിരാകാശത്തു തങ്ങും.
ബഹിരാകാശ ദൗത്യങ്ങളിലുള്ള അനുഭവസമ്പത്തു പരിഗണിച്ചാണു റഷ്യയുടെ സഹകരണം തേടിയിരുന്നത്. ഗഗൻയാൻ യാഥാർഥ്യമായാൽ യുഎസ്, റഷ്യ, ചൈന എന്നിവയ്ക്കു ശേഷം ഈ ലക്ഷ്യം കൈവരിക്കുന്ന രാജ്യമാകും ഇന്ത്യ.
English Summary: Four Indian cosmonauts resume training in Russia for Gaganyaan mission