വീണ്ടുമൊരു ആണവ പരീക്ഷണത്തിന് സാധ്യത തേടി ട്രംപ്; തിരികൊളുത്തുക ശീതയുദ്ധത്തിന്
Mail This Article
വാഷിങ്ടൻ∙ കാൽ നൂറ്റാണ്ടിനു ശേഷം വീണ്ടുമൊരു അണ്വായുധ പരീക്ഷണത്തിനൊരുങ്ങി യുഎസ്. 1992ലാണ് അവസാനമായി യുഎസ് ആണവ പരീക്ഷണം നടത്തിയത്. 1991–92 സമയത്ത് ജുലിൻ സീരീസ് എന്ന പേരിൽ ഏഴു തുടർ പരീക്ഷണങ്ങളാണു ഗവേഷകർ നടത്തിയത്. ഇതിനു പിന്നാലെ ഐക്യരാഷ്ട്ര സംഘടന ഇടപെട്ട് രാജ്യാന്തര തലത്തിൽ എല്ലാ ആണവ പരീക്ഷണങ്ങളും നിരോധിക്കാനുള്ള കരാർ 1996ൽ നടപ്പിൽ വരുത്തുകയായിരുന്നു. വീണ്ടുമൊരു പരീക്ഷണത്തിനുള്ള സാധ്യതകൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തേടിയതായി വാഷിങ്ടൻ പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. പേരു വെളിപ്പെടുത്താത്ത മുതിർന്ന ഒരു ഉദ്യോഗസ്ഥനെയും ആണവ പരീക്ഷണവുമായി ബന്ധമുള്ള രണ്ട് മുൻ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്.
റഷ്യയും ചൈനയും ചെറിയ തോതിലുള്ള ആണവ പരീക്ഷണങ്ങൾ നടത്തുന്നതായി മേയ് 15നു ചേർന്ന രാജ്യസുരക്ഷാ ഏജൻസികളുടെ യോഗത്തിൽ ചർച്ചയായിരുന്നു. രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികളുടെ തലവന്മാരായിരുന്നു യോഗത്തിൽ പങ്കെടുത്തത്. എന്നാൽ ആണവ പരീക്ഷണം നടത്തുന്നതിൽ തീരുമാനമാകാതെയാണു യോഗം പിരിഞ്ഞത്. റഷ്യയുടെയും ചൈനയുടെയും പ്രകോപനങ്ങൾക്ക് ആണവ പരീക്ഷണത്തിലൂടെയല്ലാതെ മറുപടി നൽകാനാണു നിലവിലെ തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തുടർ ചർച്ചകളുടെ സാധ്യത തള്ളിക്കളഞ്ഞിട്ടുമില്ല.
അതേസമയം ആണവ പരീക്ഷണം നടത്തിയെന്ന ആരോപണം ചൈനയും റഷ്യയും തള്ളിയിട്ടുണ്ട്. യുഎസാകട്ടെ ഇതു സംബന്ധിച്ച തെളിവും പുറത്തുവിട്ടിട്ടില്ല. എന്നാൽ 28 വർഷത്തിനു ശേഷം ആണവ പരീക്ഷണത്തെപ്പറ്റി യുഎസ് ചിന്തിച്ചതു ഗൗരവതരമായ തുടർ ചർച്ചകൾക്കു വിധേയമാക്കേണ്ട വിഷയമാണെന്നാണു നിരീക്ഷകർ പറയുന്നത്. പ്രത്യേകിച്ച് ചൈന–റഷ്യ–യുഎസ് ബന്ധത്തിൽ വിള്ളലുണ്ടായിരിക്കുന്ന സാഹചര്യത്തിൽ. എന്നാൽ യുഎസിന്റെ പ്രതിരോധ നയങ്ങളിൽനിന്നുള്ള വ്യതിചലനമായിരിക്കും അത്തരമൊരു പരീക്ഷണം. മാത്രവുമല്ല, ആണവശക്തികളായ രാജ്യങ്ങൾക്ക് വീണ്ടും പരീക്ഷണങ്ങൾ നടത്താനുള്ള അവസരം കൂടിയായിരിക്കും യുഎസ് തുറന്നുകൊടുക്കുക. അണ്വായുധത്തിനായുള്ള വിവിധ രാജ്യങ്ങളുടെ പോരാട്ടത്തിനു തിരി കൊളുത്തുകയാണ് യുഎസ് ഇതിലൂടെ ചെയ്യുന്നതെന്നും നിരീക്ഷകർ പറയുന്നു.
ആണവ പരീക്ഷണത്തിൽനിന്നു തൽക്കാലത്തേക്ക് പിന്മാറിയ ഉത്തര കൊറിയക്കു മേൽ യുഎസ് നൽകുന്ന ‘പ്രഹരം’ കൂടിയായിരിക്കും പുതിയ തീരുമാനം. യുഎസിനെ വിശ്വസിച്ചാണു നിലവിലെ ആണവ പരീക്ഷണങ്ങൾ നിർത്തിവച്ചിരിക്കുന്നതെന്നും പല പരീക്ഷണ കേന്ദ്രങ്ങളും തകർത്തതെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ റഷ്യയും ചൈനയുമായി പുതിയ ആണവ കരാർ ഒപ്പിടുന്നതിനുള്ള യുഎസ് നീക്കത്തിന്റെ ഭാഗമായുള്ള തന്ത്രമാണ് ഇതെന്നാണു മറുവിഭാഗം പറയുന്നത്. ഏതുസമയം വേണമെങ്കിലും ആണവ പരീക്ഷണം നടത്താൻ തക്കവിധം ശക്തരാണെന്നാണ് യുഎസ് ഇതിലൂടെ പറഞ്ഞുവയ്ക്കുന്നത്.
ട്രംപിന്റെ ആണവ പരീക്ഷണം പുതിയൊരു ശീതയുദ്ധത്തിലേക്കായിരിക്കും നയിക്കുകയെന്ന് ആണവായുധങ്ങൾക്കെതിരെ നിലകൊള്ളുന്ന കൂട്ടായ്മയായ ഐസിഎഎൻ അംഗം ബിയാട്രിസ് ഫിൻ പറയുന്നു. രാജ്യാന്തരതലത്തിൽ ആയുധ കൈമാറ്റങ്ങൾക്കു നിലവിലുള്ള നിയന്ത്രണം പൂർണമായും ഇല്ലാതാക്കുന്ന നടപടി കൂടിയായിരിക്കും ഇതെന്നും ബിയാട്രിസ് കൂട്ടിച്ചേർത്തു. 2017ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ കൂട്ടായ്മയാണ് ഐസിഎഎൻ.
റഷ്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി രൂപംകൊടുത്ത ‘ഓപൺ സ്കൈസ്’ കരാറിൽനിന്നു പിന്മാറുന്നതായി ട്രംപ് വ്യക്തമാക്കിയതിന്റെ പിറ്റേന്നായിരുന്നു വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട്. കരാറിൽ ഒപ്പിട്ട ഓരോ രാജ്യത്തിനും നോട്ടിസ് നൽകിയ ശേഷം ചുരുങ്ങിയ സമയത്തേക്കു മറ്റൊരു രാജ്യത്തിന്റെ ആകാശത്തു നിരീക്ഷണം നടത്താനാകും. ഓരോ വർഷവും നിശ്ചിത സമയം ഇതു നടത്താം. ഇത്തരത്തിലുള്ള മൂന്നാമത്തെ ആയുധ കരാറാണ് ട്രംപ് അധികാരത്തിലെത്തിയ ശേഷം റദ്ദാക്കുന്നത്. എന്നാൽ 18 വർഷമായി തുടരുന്ന കരാറുമായി മുന്നോട്ടു പോകാനാണു റഷ്യയുടെ തീരുമാനം.
English Summary: U.S. discussed conducting its first nuclear test in decades - Reports