50 പൈസ ബവ്കോയ്ക്കല്ല, കമ്പനിക്ക്; സര്‍ക്കാര്‍ വാദം പൊളിഞ്ഞെന്ന് ചെന്നിത്തല
Mail This Article
തിരുവനന്തപുരം∙ ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പനക്കുള്ള ബവ്ക്യൂ ആപ്പിന്റെ എസ്എംഎസ് അടക്കമുള്ള ടോക്കണ്‍ നിരക്കായ അമ്പത് പൈസ ബവ്‌കോയ്ക്കാണെന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബവ്റിജസ് കോർപ്പറേഷൻ പറഞ്ഞത് കളവാണെന്ന്് തെളിയിക്കുന്ന രേഖകൾ പുറത്തു വിടുന്നതായി പ്രതിപക്ഷ നേതാവ് അറിയിച്ചു.
ബാറുടമകള്‍ നല്‍കുന്ന അണ്ടര്‍ടേക്കിങ്ങിൽ ബാറുകാരില്‍ നിന്ന് ഓരോ ടോക്കണും വാങ്ങുന്ന അമ്പത് പൈസ് ആദ്യം തന്നെ ആപ്ലിക്കേഷൻ തയാറാക്കിയ ഫെയര്‍ കോഡ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്കു ബവ്‌കോ നല്‍കും. ഈ അമ്പത് പൈസയാണ് പിന്നീട് ബാറുകാരില്‍ നിന്ന് ഈടാക്കുന്നത്.
ഇത് ബാറുകള്‍ ബവ്‌കോക്ക് നല്‍കുന്ന അണ്ടര്‍ടേക്കിങ്ങിന്റെ നാല്, അഞ്ച് ഖണ്ഡികകളില്‍ വ്യക്തമാക്കുന്നുണ്ട്്. ഇത് മറച്ച് വച്ചാണ് ബവ്‌കോക്കാണ് അമ്പത് പൈസ ലഭിക്കുന്നതെന്ന അടിസ്ഥാന രഹിതമായ അവകാശവാദം ബവ്‌കോ ഉയര്‍ത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ബവ്‌കോ ആപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കള്ളക്കളി ഇതോടെ വ്യക്തമാവുകയാണെന്നും അതുകൊണ്ട് തന്നെ ടെക്‌നിക്കല്‍ ബിഡിന് ശേഷം നടന്ന പരിശോധനയിലൂടെ ഫെയര്‍കോഡ് എന്ന കമ്പനിക്ക് ടെണ്ടർ ലഭിച്ചതിൽ ദുരൂഹതയേറുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
English Summary: Virtual queue management system in beverages is shrouded in mystery, Chennithala