ADVERTISEMENT

തിരുവനന്തപുരം∙ അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച വെഞ്ഞാറമൂട്ടിലും അടുത്തുള്ള പ്രദേശമായ വാമനപുരത്തും രണ്ട് കോവിഡ് കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചു. വാമനപുരം ആനച്ചൽ സ്വദേശിക്കും പുല്ലമ്പാറ സ്വദേശിക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

രണ്ടുപേരും ക്രിമിനൽകേസിലെ പ്രതികളാണ്. ആദ്യം കോവിഡ് സ്ഥിരീകരിച്ച അബ്കാരി കേസിലെ പ്രതിയായ ദേവസ്വം ബോർഡ് ജീവനക്കാരനുമായി ഇവർക്ക് ബന്ധമില്ല. ദേവസ്വം ജീവനക്കാരനോടൊപ്പം കാറിൽ സഞ്ചരിച്ച രണ്ടുപേരുടെയും ഫലം നെഗറ്റീവാണ്. മൂന്നുപേർക്ക് രോഗം വന്നത് എങ്ങനെയെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. സമൂഹ വ്യാപന സാധ്യതയിലേക്കാണ് അധികൃതർ വിരൽചൂണ്ടുന്നത്.

വീടിനു തീയിടുകയും ഭാര്യയെ മർദിക്കുകയും ചെയ്തതിനാണ് വാമനപുരം സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കു വാറ്റ് ചാരായ വില്‍പനയും ഉണ്ടായിരുന്നു. 25ന് റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി സ്രവം ശേഖരിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് വ്യക്തമായത്. ഇയാൾക്ക് രോഗം പകർന്നതെങ്ങനെയെന്ന് ഇതുവരെ മനസിലാക്കാനായിട്ടില്ല. ഒരാളെ വെട്ടിയതിനാണ് പുല്ലമ്പാറ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടിയത്. റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി 26ന് സ്രവം പരിശോധിച്ചപ്പോൾ പോസിറ്റീവാകുകയായിരുന്നു. ഇയാൾക്കും രോഗം വന്നതെങ്ങനെയെന്ന് വ്യക്തമല്ല. 

ദേവസ്വം ബോർഡ് ജീവനക്കാരനാണ് വെഞ്ഞാറമൂട് മേഖലയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത്. 22ന് ഇയാൾ സഞ്ചരിച്ച വാഹനം പൊലീസുകാരനെ ഇടിച്ചു. നിർത്താതെ പോയ വാഹനം നാട്ടുകാർ പിടികൂടിയപ്പോൾ ഇയാളുൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേർ മദ്യലഹരിയിലായിരുന്നു. വാറ്റുചാരായവും വാഹനത്തിൽനിന്ന് കണ്ടെടുത്തു. 

റിമാൻഡ് ചെയ്യുന്നതിനായി നെടുമങ്ങാട് മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചു. ജയിലിലെത്തിച്ച് നടത്തിയ കോവിഡ് പരിശോധനയിലാണ് ദേവസ്വം ബോർഡ് ജീവനക്കാരൻ പോസിറ്റീവായത്. കൂടെയുണ്ടായിരുന്ന രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. കടുത്ത മദ്യപാന ശീലമുള്ളയാളാണ് ദേവസ്വംബോർഡ് ജീവനക്കാരൻ. ഇയാൾ മദ്യം വാങ്ങാനായി തമിഴ്നാട്ടിൽ പോയിരുന്നതായി പൊലീസ് പറയുന്നു. 25 ബന്ധുക്കളുടെ വീടുകളിലും സന്ദർശനം നടത്തി.

ദേവസ്വം ബോർഡ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ അറസ്റ്റു ചെയ്ത പൊലീസുകാർ ഉൾപ്പെടെ 32 പൊലീസ് ഉദ്യോഗസ്ഥർ ക്വാറൻറീനിലായി. മറ്റു സ്റ്റേഷനുകളിലെ പൊലീസുകാർക്കാണ് ഇപ്പോൾ വെഞ്ഞാറമൂട് സ്റ്റേഷന്റെ ചുമതല. പൊലീസുകാരുമായി സഹകരിച്ച ഡി.കെ.മുരളി എംഎൽഎയും നടൻ വെഞ്ഞാറമൂട്  സുരാജും വീടുകളിൽ ക്വാറൻറീനിലാണ്. ഇയാളെ റിമാൻഡ് ചെയ്ത മജിസ്ട്രേറ്റും ജയിലിലുണ്ടായിരുന്ന ജീവനക്കാരും ക്വാറൻറീനിൽപോയി.

English Summary: 2 more Criminal Case Suspects confirmed with covid 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com