ADVERTISEMENT

ഔദ്യോഗിക അധികാരത്തിൽനിന്ന് ജനാധിപത്യ രാഷ്ട്രീയത്തിലേക്കു കേവലം രണ്ടര മണിക്കൂർ കൊണ്ട് വഴിമാറി നടന്ന അപൂർവ പ്രതിഭയാണ് അജിത് ജോഗി. അത്രമേൽ ആകസ്മികതകൾ പിന്നെയും ഏറെയായിരുന്നു ആ ജീവിതത്തിലാകെ. 1986 ന്റെ തുടക്കത്തിൽ മധ്യപ്രദേശിലെ ഇൻഡോറിൽ ഒരു സന്ദർശനത്തിനിടെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചോദ്യമാണ് അജിത് ജോഗി എന്ന രാഷ്ട്രീയക്കാരനെ ഇന്ത്യൻ ജനാധിപത്യത്തിന് സംഭാവന ചെയ്തത്.

പ്രധാനമന്ത്രി ഡൽഹിയിൽ മടങ്ങിയെത്തും മുമ്പ് തന്റെ 17 വർഷത്തെ സിവിൽ സർവീസ് ജീവിതം അവസാനിപ്പിച്ച് ഇൻഡോർ കലക്ടർ അജിത് പ്രമോദ് കുമാർ ജോഗി ജനസേവനത്തിന്റെ പുതിയ വഴിതേടി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഭാഗമായി.

വരവ് കാത്തിരുന്നതുപോലെ, രാജീവിന്റെ വിശ്വസ്തനായി മാറിയ ജോഗിയെ തേടി ചുമതലകൾ ഏറെ വന്നു. മിക്കതും പാർട്ടി സംഘാടനത്തിൽത്തന്നെ.  മധ്യപ്രദേശിൽ പിസിസി ഭാരവാഹി, എഐസിസിയിൽ ചുമതല, പാർട്ടി വക്താവ് അങ്ങനെ പലതും. ഇതിനിടെ 1986 ൽ തന്നെ രാജ്യസഭാംഗമായി. ഒട്ടേറെ പാർലമെന്ററി സമിതികളിലൂടെ നിയമനിർമാണത്തിലെ മികച്ച സാന്നിധ്യമായി. എന്നാൽ രാജീവിന്റെ മരണത്തോടെ, പരമ്പരാഗത രാഷ്ട്രീയക്കാരോട് ഏറെ പൊരുതിയാണ് ഈ മുൻ സിവിൽ സർവീസുകാരൻ പാർട്ടിയിൽ തന്റെ നിലയുറപ്പിച്ചത്. 2000 ൽ മധ്യപ്രദേശ് വിഭജിച്ച് ഛത്തീസ്ഗഡ് രൂപീകരിച്ചപ്പോൾ മുഖ്യമന്ത്രിപദം കിട്ടിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, ഒരു പരാജിതനായി അജിത് ജോഗിയെ ചരിത്രം രേഖപ്പെട്ടുത്തുമായിരുന്നു.

മൂന്നു പതിറ്റാണ്ടിലേറെ കോൺഗ്രസിന്റെ മുൻനിര നേതാവായിരുന്നിട്ടും ഒടുവിൽ നേതൃത്വത്തിന്റെ അവിശ്വാസത്തിനു പാത്രീഭവിച്ചാണ് ജോഗിയുടെ മടക്കം. എക്കാലവും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ജനങ്ങളെ ആകർഷിക്കുന്ന നേതാവായിട്ടും 2016 ൽ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്തായതോടെ നേത്ൃത്വവുമായി അകന്ന് സ്വന്തം വഴി തേടി ജോഗി.

അസാമാന്യ ആത്മധൈര്യത്തിന്റെ ഉടമയായിരുന്നു ജോഗി. വിവാദങ്ങൾ ഒഴിയാതെ പിൻതുടർന്നപ്പോഴും അനാരോഗ്യത്തിലും ജോഗി പതറിയില്ല. 2003 ൽ മഖ്യമന്ത്രിപദം ഒഴിഞ്ഞ ശേഷം 2004 ൽ ഉണ്ടായ അപകടത്തെ തുടർന്ന് വീൽചെയറിലായി ശേഷിച്ച ജീവിതം.16 വർഷം വീൽചെയറിലായിരുന്നിട്ടും ജനങ്ങൾക്കിടയിൽ തലയെടുപ്പോടെ ‘ഉയർന്നു നിൽക്കാൻ’ ജോഗിക്കു കഴിഞ്ഞു. ഒന്നിലേറെ തിരഞ്ഞെടുപ്പുകളിൽ ജോഗി പാർട്ടിയെ നയിച്ചത് ഈ വീൽചെയറിലാണ്. ഒടുവിൽ 2018 ൽ കോൺഗ്രസിനെ വെല്ലുവിളിച്ചു ഛത്തീസ്ഗഡ് വികാസ് കോൺഗ്രസ് രൂപീകരിച്ചതും ആ ചക്രക്കസേരയുടെ ബലത്തിലാണ്.

 1946 ൽ ബിലാസ്പുരിൽ ജനിച്ച ജോഗി, 1968 ൽ സ്വർണമെഡലോടെ എൻജിനീയറിങ് ബിരുദം നേടുമ്പോൾ, ഭോപാൽ മൗലാന ആസാദ് കോളജ് യൂണിയൻ ചെയർമാനായി പൊതുജീവിതത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ആ വർഷം തന്നെ സിവിൽ സർവീസ് പരീക്ഷ ജയിച്ച്  ഇന്ത്യൻ പൊലീസ് സർവീസിലെത്തി. എന്നാൽ അമ്മ ആഗ്രഹം പറഞ്ഞപ്പോൾ, 1970 ൽ വീണ്ടും പരീക്ഷ എഴുതി ഐപിഎസ് വിട്ട് ഐഎഎസ് നേടി. ഒരുപക്ഷേ, രാഷ്ട്രീയത്തിലേക്കു ചുവടുമാറിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയാ ഉന്നത ഉദ്യോഗസ്ഥനോ ആകുമായിരുന്നു ജോഗി. 1968 ൽ ഒപ്പം ഐപിഎസ് നേടിയ ആളാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപേദേഷ്ടാവ് അജിത് ഡോവൽ എന്നത് മറ്റൊരു ആകസ്മികത.

സിവിൽ സർവീസിൽ മറ്റാർക്കുമില്ലാത്ത റെക്കോർഡിന് ഉടമയാണ് ജോഗി– ഏറ്റവും കൂടുതൽ കാലം ജില്ലാ കലക്ടറായിരുന്ന ആൾ. നാല് ജില്ലകളിലായി 12 വർഷം. 1974 ൽ മധ്യപ്രദേശിലെ ഷാദോൽ കലക്ടായി. 1986 ൽ ഇൻഡോറിൽ കലക്ടറായിരിക്കെയാണ് രാജീവിന്റെ കണ്ണ് ജോഗിയുടെ മേൽ പതിച്ചത്. 2000 ൽ ഛത്തീസ്ഗഡ് രൂപീകരിച്ചപ്പോൾ പ്രഥമ മുഖ്യമന്ത്രിയായ ജോഗി, സംസ്ഥാനത്തിന്റെ വികസന രൂപകൽപനയ്ക്ക് അടിത്തറ പാകി. തലസ്ഥാനമായ റായ്പുരിന് പുതിയ രൂപവും ഭാവവും നൽകുന്നതിൽ നിർണായക പങ്കു വഹിച്ചു.

ഇന്നത്തെ ഛത്തീസ്ഗഡ് മേഖലയിലെ എംഎൽ എ മാരെ ചേർത്ത് രൂപീകരിച്ച നിയമസഭയിൽ കോൺഗ്രസിന് മുൻതൂക്കം വന്നതോടെയാണ് ജോഗി മുഖ്യമന്ത്രിയായത്. 2003 ൽ തിരഞ്ഞെടുപ്പിൽ ജയിച്ച ബിജെപി തുടർച്ചയായി 15 വർഷം സംസ്ഥാനം ഭരിച്ചു. എന്നാൽ 2018 ൽ കോൺഗ്രസ് ആദ്യമായി സംസ്ഥാനത്ത്  തിരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ എക്കാലത്തെയും നായകനായിരുന്ന ജോഗിയും കുടുംബവും കോൺഗ്രസിന് പുറത്തായിരുന്നു എന്നത് രാഷ്ട്രീയത്തിലെ ആകസ്മികത മാത്രം.

രണ്ടു തവണ വീതം രാജ്യസഭയിലും ലോക്സഭയിലും മൂന്നു തവണ നിയമസഭയിലും അംഗമായ ജോഗിയും കുംടുംബവും വിവാദങ്ങളിൽനിന്നും ഒഴിഞ്ഞിരുന്നില്ല 2003 ൽ നടന്ന ഒരു എൻസിപി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു വർഷത്തിന് ശേഷം ജോഗിയെയും മകനെയും സിബിഐ അറസ്റ്റ് ചെയ്തത് ഏറെ കോലാഹലം സൃഷ്ടിച്ചു.

അതിലേറെ വിവാദം അദ്ദേഹത്തിന്റെ ജാതി സംബന്ധിച്ച രേഖയാണ്. അദ്ദേഹം പട്ടിക വർഗത്തിൽപ്പെട്ടയാളെന്ന വാദം സർക്കാർ നിയോഗിച്ച ഉന്നതസമിതി തള്ളിയത് ഏറെ കോലഹലം സൃഷ്ടിച്ചു. ക്രൈസ്തവ മത വിശ്വാസിയായി അറിയപ്പെടുന്ന ജോഗി, പട്ടിക വർഗക്കാരനുമാണെന്ന വാദമാണ് സമിതി തളളിയതും  വിവാദമായതും. വിവാദങ്ങളൊഴിഞ്ഞ് യാത്രയാകുമ്പോൾ, ബാക്കിയാവുന്നത് ചരിത്രമെഴുതിയ ഉദ്യോഗ പ്രമുഖന്റെയും  മികച്ച സംഘാടകനും ഭരണാധികാരിയുമായ രാഷ്ട്രീയക്കാരന്റെയും ഓർമകളാണ്.

English Summary: Ajit Jogi, political career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com