ADVERTISEMENT

പത്തനംതിട്ട ∙ കേരളത്തിൽ നിന്നു വെറും 1 ഡിഗ്രിയുടെ വിളിപ്പാടകലത്തിൽ മൺസൂൺ. ഏകദേശം 111 കിലോമീറ്ററാണ്‌ ഈ ഒരു ഡിഗ്രി അക്ഷാംശം. അത്രയും ദൂരം കൂടി സഞ്ചരിച്ചാൽ മൺസൂൺ കേരളത്തിലേക്കു കടക്കും. മാർച്ച്‌ മുതലേ സാന്നിധ്യമറിയിച്ചു നിൽക്കുന്നതിനാൽ മഴയ്ക്കു സംസ്ഥാനത്ത്‌ പ്രത്യേകിച്ചൊരു വരവറിയിക്കലിന്റെ ആവശ്യമില്ല. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിനു (ഐഎംഡി) മുൻപിലുള്ളത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന കടമ മാത്രം.

മൺസൂൺ അൽപം വൈകി ജൂൺ അഞ്ചിനെത്തുമെന്നായിരുന്നു മേയ്‌ പകുതിയോടെ പുറത്തിറക്കിയ പ്രവചനത്തിൽ ഐഎംഡി പറഞ്ഞിരുന്നത്. മേയ് 28ന് മഴ എത്തുമെന്ന് സ്കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ ഏജൻസിയും. രണ്ടു മുതൽ നാലു വരെ ദിവസങ്ങൾ നേരത്തേയോ വൈകിയോ എത്താമെന്ന് രണ്ട് ഏജൻസികളും പറഞ്ഞിരുന്നു. മഴ, കാറ്റ്, സൂര്യപ്രകാശം തുടങ്ങി എല്ലാ ഘടകങ്ങളും ഇന്നലെയോടെ മൺസൂണിന് അനുകൂലമായി. സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് ഒരു മുഴം മുൻപേ കയറി ഇന്നലെ മൺസൂണിന്റെ വരവറിയിച്ചു.

പ്രഖ്യാപനത്തിനു മാനദണ്ഡങ്ങൾ

മേയ്‌ പത്തിനു ശേഷം തിരുവനന്തപുരം മുതൽ മംഗളൂരു വരെയുള്ള 14 പ്രധാന മഴമാപിനികളിൽ എട്ടിടത്തെങ്കിലും തുടർച്ചയായ 2 ദിവസം 2.5 മില്ലീമീറ്റർ മഴ രേഖപ്പെടുത്തിയാൽ പിറ്റേ ദിവസം കാലവർഷത്തിന്റെ ആഗമനം പ്രഖ്യാപിക്കാമെന്നതാണ്‌ ഇതു സംബന്ധിച്ച വ്യവസ്ഥ. ഒപ്പം കാറ്റിന്റെയും സൂര്യപ്രകാശത്തിന്റെയും ചില ദിശാവേഗങ്ങൾ കൂടി പരിഗണിക്കും. ഇതെല്ലാം ഏറെക്കുറെ കൃത്യമായതോടെ സ്കൈമെറ്റിന്റെ പ്രവചനം കുറച്ചു കൂടി യാഥാർഥ്യവുമായി അടുത്തുവന്നു.

മഴ: സ്വപ്നവും യാഥാർഥ്യവും

തെക്കുപടിഞ്ഞാറ് ഇടിമുഴക്കം. പുലർച്ചെയോടെ ചന്നംപിന്നം. പിന്നെ തുള്ളിക്കൊരു കുടം. കുളിരുകൊണ്ടൊരു പുതപ്പ്. കാലവർഷത്തിന്റെ ഈ രീതി ഏറെ മാറിയെങ്കിലും ഇടവപ്പാതി ഇന്നും ജനമനസ്സുകളിൽ പെയ്യിക്കുന്നത് കാർഷിക സമൃദ്ധിയുടെ സ്വപ്നങ്ങൾ. പകർച്ചവ്യാധികളും മഹാമാരികളും വെട്ടുക്കിളികളും ഒപ്പം പ്രളയം വരുമോ എന്ന ആശങ്കയും പെയ്തിറക്കിയാണ് ഈ വർഷത്തെ മഴയുടെ വരവ്.

കാലവർഷം കേരളത്തിലെത്തിയ തീയതികൾ

2015– ജൂൺ 5

2016– ജൂൺ 8

2017– മേയ്‌ 30

2018– മേയ്‌ 29

2019– ജൂൺ 8

English Summary: Monsoon hits in Kerala soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com