ഭൂമിയില്ല, വീടില്ല, ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍; കവളപ്പാറയെ മറന്ന് സർക്കാര്‍
Mail This Article
മലപ്പുറം ∙ കഴിഞ്ഞ പ്രളയകാലത്ത് തകര്‍ന്നടിഞ്ഞ കവളപ്പാറയെ മറന്ന് സര്‍ക്കാര്‍. 64 വീടുകള്‍ക്കൊപ്പം 59 മനുഷ്യരും ‘അപ്രത്യക്ഷമായ’ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിൽ സർക്കാരിനു വീഴ്ച. ഉറ്റവര്‍ക്കൊപ്പം കിടപ്പാടവും നഷ്ടമായ11 ആദിവാസി കുടുംബങ്ങള്‍ ഇപ്പോഴും പോത്തുകല്‍ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുകയാണ്.
മണ്ണില്‍ പൂണ്ടുപോയ ഉറ്റവരെയെല്ലാം കണ്ടെത്തും മുന്‍പെ ക്യാംപിലെത്തിയവരാണ് ഇവരെല്ലാം. കോളനി ആകെ ഒഴുകിപ്പോയപ്പോള്‍ പകരം ഭൂമിയും വീടും നല്‍കാനുളള നടപടികള്‍ ആരംഭിച്ചതായി അപകടമുണ്ടായ ഒാഗസ്റ്റിൽ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിയിച്ചതാണ്. മുഖ്യമന്ത്രി അടക്കമുളളവര്‍ കവളപ്പാറയിലെത്തി ദുരിതം നേരില്‍ കണ്ടു. എന്നിട്ടും തല ചായ്ക്കാന്‍ വീടു പോയിട്ട് ഇവര്‍ക്ക് ഭൂമി വാങ്ങുന്ന കാര്യത്തില്‍ തീരുമാനത്തില്‍ എത്താന്‍ പോലും ഒദ്യോഗിക സംവിധാനങ്ങള്‍ക്കായിട്ടില്ല.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഒരു ചുവടുപോലും മുന്നോട്ടു വച്ചതായി ക്യാംപില്‍ അഭയാര്‍ഥികളായി കഴിയുന്നവര്‍ക്കറിയില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോഴും സന്നദ്ധ സംഘടനകളും സ്വകാര്യ സ്ഥാപനങ്ങളും പണിയുന്ന വീടുകളുടെ നിര്‍മാണം കവളപ്പാറ മേഖലയില്‍ പുരോഗമിക്കുന്നുമുണ്ട്.
English Summary: Kavalappara landslide: victims still homeless