ഐഎൻഎക്സ് മീഡിയ കേസ്: ചിദംബരത്തിനും മകനുമെതിരെ കുറ്റപത്രം സമർപ്പിച്ചു
Mail This Article
ന്യൂഡൽഹി∙ ഐഎൻഎക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം, മകൻ കാർത്തി ചിദംബരം എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു.
2007ൽ യുപിഎ സർക്കാരിൽ ധനമന്ത്രിയായിരുന്ന പി. ചിദംബരം സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിയുടെയും ഭാര്യ ഇന്ദ്രാണി മുഖർജിയുടെയും ഉടമസ്ഥതയിലുള്ള ഐഎൻഎക്സ് മീഡിയ കമ്പനിക്ക് 305 കോടി രൂപ വിദേശഫണ്ട് ലഭിക്കാന്‍ അനധികൃതമായി ഇടപ്പെട്ടെന്നാണ് കേസ്. 2017 മേയ് 15നാണ് കേസിൽ സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്ഐപിബി) അനുമതി ലഭിക്കാൻ ചിദംബരം ഇടപെട്ടെന്നാണ് ആരോപണം.
5 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിക്കാനാണ് എഫ്ഐപിബി അനുമതി നൽകിയതെന്നിരിക്കെ ഐഎൻഎക്സ് മീഡിയ 305 കോടി രൂപ സ്വീകരിച്ചു. ഇതുസംബന്ധിച്ച ആദായനികുതി നടപടികൾ ഒഴിവാക്കാൻ 5 കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്നതാണു കാർത്തിക്ക് എതിരെയുള്ള ആരോപണം.
English Summary: Chargesheet Against P Chidambaram, Son In INX Media Money-Laundering Case