സുരക്ഷയില്‍ ആശങ്ക; ബിഎസ്എന്‍എല്‍ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടെന്നു കേന്ദ്രം
Mail This Article
ന്യൂഡൽഹി∙ പൊതുമേഖല ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ ചൈനീസ് കമ്പനികളുടെ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കമ്പനിയുടെ പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി 4 ജി നെറ്റ്‌വർക്കിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നതിന് ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് ബിഎസ്‌എൻഎല്ലിനോട് ആവശ്യപ്പെടുമെന്ന് ടെലികോം വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ചൈനീസ് സേനയുമായുള്ള ഏറ്റുമുട്ടലിൽ 20 ജവാന്മാർ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് നീക്കം.
ഇതുസംബന്ധിച്ച ടെണ്ടർ പുനർനിർമ്മിക്കേണ്ടതുണ്ടെന്നും വകുപ്പ് അറിയിച്ചേക്കാം. സമാനമായ സന്ദേശം മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിന് (എംടിഎൻഎൽ) എത്തിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ചൈനീസ് നിർമിത ടെലികോം ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരെ പ്രേരിപ്പിക്കുന്നതിനുള്ള നടപടികളും വകുപ്പ് പരിഗണിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ചൈനീസ് ഉപകരണങ്ങളുടെ നെറ്റ്‌വർക്ക് സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
ലഡാക്കിലെ ഏറ്റുമുട്ടൽ രാജ്യമെമ്പാടും ചൈന വിരുദ്ധ വികാരത്തെ ഇളക്കിമറിച്ചിട്ടുണ്ട്. സംഘർഷത്തിൽ പ്രതിഷേധിച്ച് ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് സിഐടി പോലുള്ള ചില വ്യാപാര സംഘടനകളും ആഹ്വാനം ചെയ്തിരുന്നു. ട്വിറ്ററിൽ, ‘HindiCheeniByeBye’, ‘BharatVsChina' തുടങ്ങിയ ഹാഷ്‌ടാഗുകൾ വൻ തോതില്‍ പ്രചരിക്കുന്നുണ്ട്.
ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറിയതിനെ തുടർന്ന് ചൈനീസ് ഹാൻഡ്‌സെറ്റ് നിർമാതാക്കളായ ഓപ്പോ തങ്ങളുടെ മുൻനിര 5 ജി സ്മാർട്ട്‌ഫോണിന്റെ ലൈവ് സ്ട്രീം ലോഞ്ച് റദ്ദാക്കിയിരുന്നു. ഇന്ത്യയിലെ മികച്ച അഞ്ച് സ്മാർട്ട്‌ഫോൺ വിൽപനക്കാരിൽ ഒരാളായ ഓപ്പോ, ബുധനാഴ്ച യൂട്യൂബിലൂടെ തത്സമയം ഫൈൻഡ് എക്സ് 2 സ്മാർട്ട്‌ഫോൺ പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നു. പിന്നീട് തത്സമയം ലോഞ്ച് ചെയ്യുന്നത് റദ്ദാക്കി. പകരം കമ്പനി മുൻകൂട്ടി റെക്കോർഡുചെയ്ത വിഡിയോ അപ്‌ലോഡു ചെയ്‌തു. ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിൽ നാലെണ്ണവും (ഷിയോമി, വിവോ, റിയൽമെ, ഓപ്പോ) ചൈനയിൽ നിന്നുള്ളവയാണ്.
English Summary: No Chinese Equipment For 4G Upgradation, Centre To Tell BSNL: Report