ADVERTISEMENT

ഹോങ്കോങ് ∙ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ വീണ്ടും ചര്‍ച്ചയാവുകയാണ് കിഴക്കന്‍ ചൈനാ കടലിലെ വിവാദമായ സെന്‍കാക്കു ദ്വീപ്. ചൈനയുടെ മുന്നറിയിപ്പുകള്‍ തള്ളി ജപ്പാന്‍ ഈ ദ്വീപിന്റെ പേര് മാറ്റി അവകാശവാദം ഊട്ടിയുറപ്പിച്ചു. ഇഷിഗാക്കി സിറ്റി അസംബ്ലിയാണു തിങ്കളാഴ്ച ദ്വീപ് ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ പേര് മാറ്റിയത്. ‘ടൊണോഷിറോ’ എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. ഇതു ‘ടൊണോഷിറോ സെന്‍കാക്കു’ എന്നു പുതുക്കി നിശ്ചയിക്കുകയായിരുന്നു. ജപ്പാന്റെ ഈ നീക്കം മേഖലയില്‍ അവകാശവാദം ഉന്നയിക്കുന്ന ചൈനയെയും തായ്‌വാനെയും ചൊടിപ്പിക്കുമെന്ന് ഉറപ്പാണ്.

ടോക്കിയോയ്ക്ക് തെക്കുപടിഞ്ഞാറായി 1200 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ജനവാസമില്ലാത്ത പാറക്കെട്ടുകള്‍ നിറഞ്ഞ സെന്‍കാക്കു ദ്വീപിനെ ചൊല്ലി ജപ്പാനും ചൈനയും തമ്മില്‍ വര്‍ഷങ്ങളായി ഭിന്നത നിലനില്‍ക്കുകയാണ്. 1972 മുതല്‍ ജപ്പാന്റെ നിയന്ത്രണത്തിലാണു ദ്വീപ്. ഭരണസൗകര്യത്തിനു വേണ്ടിയാണു പേരുമാറ്റം എന്ന് പ്രാദേശിക ഭരണകൂടം പറയുന്നുണ്ടെങ്കിലും മേഖലയില്‍ ജപ്പാന്റെ അവകാശവാദം ഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണു കരുതുന്നത്. മേഖലയിലെ സ്ഥിരതയ്ക്കും സമാധാനത്തിനും ജപ്പാന്റെ നീക്കം തിരിച്ചടിയാകുമെന്നു തയ്‌വാന്‍ പ്രതികരിച്ചു. പ്രദേശത്ത് തല്‍സ്ഥിതി ലംഘിക്കുന്ന നടപടി ജപ്പാന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ചൈന മുന്നറിയിപ്പു നല്‍കി.

ഇവിടം ചൈനയുടെ ഭാഗമാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. മേയില്‍ സെന്‍കാക്കു ദ്വീപിനു സമീപത്തു മത്സ്യബന്ധനം നടത്തിയിരുന്ന ജാപ്പനീസ് ബോട്ടുകളെ ചൈനീസ് പട്രോളിങ് ബോട്ടുകള്‍ തുരത്തിയത് വിവാദമായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇഷിഗാക്കി മേയര്‍ സ്ഥലത്തിന്റെ പേരുമാറ്റാനുള്ള ബില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ മാസം ദ്വീപിനു സമീപം ചൈനീസ് സേനാ കപ്പലുകള്‍ എത്തിയത് ആശങ്കയ്ക്കിടയാക്കിയിരുന്നു. 70 ദിവസത്തോളമായി ചൈനീസ് കപ്പലുകള്‍ ഇവിടെ തുടരുകയാണെന്ന് ജപ്പാന്റെ തീരരക്ഷാസേന അറിയിച്ചു.

വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കം

1400 കളില്‍ ചൈനീസ് മത്സ്യബന്ധന തൊഴിലാളികള്‍ വിശ്രമിച്ചിരുന്നത് ഈ ദ്വീപിലാണെന്നാണു ചൈനയുടെ വാദം. എന്നാല്‍ 1885-ല്‍ നടത്തിയ സര്‍വേയില്‍ ചൈനയുടെ അവകാശവാദത്തിന് ഒരു തെളിവും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 1895-ല്‍ ഇതു ജപ്പാന്‍ അവരുടെ ഭാഗമാക്കി മാറ്റുകയും ചെയ്തു. ഒരു കാലത്ത് ഇരുന്നൂറോളം പേര്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ദ്വീപിലുണ്ടായിരുന്നു. 1932-ല്‍ ജപ്പാന്‍ ഇത് അവിടുത്തെ നിവാസികള്‍ക്കു വിറ്റു. 1940-ല്‍ ആളുകള്‍ ദ്വീപു വിട്ടു. 1945-ല്‍ രണ്ടാംലോകമഹായുദ്ധത്തില്‍ ജപ്പാന്‍ വീണതോടെ ദ്വീപ് അമേരിക്കയുടെ അധീനതയിലായി. 1972-ല്‍ അമേരിക്ക ദ്വീപ് ജപ്പാനു മടക്കിനല്‍കി. തുടര്‍ന്നിങ്ങോട്ടു ജപ്പാന്റെ നിയന്ത്രണത്തിലുള്ള ദ്വീപില്‍ തയ്‌വാനും ചൈനയും അവകാശവാദമുന്നയിച്ചിരുന്നു.

നിലവില്‍ ജപ്പാന്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സിനാണ് ദ്വീപിന്റെ സംരക്ഷണ ചുമതല. ദ്വീപില്‍ എണ്ണ, പ്രകൃതിവാതക ശേഖരമുണ്ടെന്നത് സാമ്പത്തിക പ്രാധാന്യം വർധിപ്പിക്കുന്നു. ദ്വീപിനു സമീപത്തു ശക്തമായ സൈനിക സന്നാഹങ്ങളാണ് ജപ്പാന്‍ ഒരുക്കിയിരിക്കുന്നത്. ചൈന സൈനിക നീക്കം നടത്തിയാല്‍ അമേരിക്ക കളത്തിലിറങ്ങേണ്ടിവരും. ജപ്പാനുമായി അമേരിക്ക ഒപ്പുവച്ചിരിക്കുന്ന പ്രതിരോധ ഉടമ്പടി അനുസരിച്ച് ഏതെങ്കിലും ശത്രു ജപ്പാന്റെ പ്രദേശങ്ങള്‍ ആക്രമിച്ചാല്‍ സംരക്ഷിക്കാനുള്ള ബാധ്യത അമേരിക്കയ്ക്കുണ്ട്. സെന്‍കാക്കു ദ്വീപും കരാറിന്റെ ഭാഗമാണെന്ന് 2014-ല്‍ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ദക്ഷിണ ചൈനാ കടലില്‍ ചൈനയെ ലക്ഷ്യമിട്ട് അമേരിക്ക മൂന്നു വിമാനവാഹിനി കപ്പലുകള്‍ വിന്യസിച്ചതും ശ്രദ്ധേയമാണ്.

English Summary: Why this Japan-China Island dispute could be Asia's next military flashpoint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com