പ്രതികളെ അറിയില്ല; ആ പെൺകുട്ടിയോടു രക്ഷപ്പെടാനാണ് പറഞ്ഞത്: മീര
Mail This Article
കൊച്ചി∙ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികളെ അറിയില്ലെന്ന് മോഡല്‍ മീര. പരസ്യമോഡലുകളെ ഏകോപിപ്പിക്കുന്നയാളാണ് തന്നെ ബന്ധപ്പെട്ടത്. തനിക്ക് പോകാന്‍ കഴിയാത്തതിനാലാണ് മറ്റൊരു പെൺകുട്ടിയെ പരിചയപ്പെടുത്തിയത്. പാലക്കാട്ടെത്തി കെണിയിലായ പെൺകുട്ടിയാണു തട്ടിപ്പിന്റെ വിവരം തന്നെ വിളിച്ചറിയിക്കുന്നത്.
അവളോടു ഹോട്ടലില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനാണു താന്‍ പറഞ്ഞതെന്നും മീര മനോരമ ന്യൂസിനോട് പറഞ്ഞു. ഇതിനിടെ മീര കേസില്‍ പ്രതിയല്ലെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ വിജയ് സാഖറെയും വ്യക്തമാക്കി. മീരയാണ് മോഡലുകൾക്ക് വാഗ്ദാനം നൽകി പാലക്കാട്ടും വടക്കഞ്ചേരിയിലും എത്തിച്ചതെന്നു പരാതിക്കാരിൽ ഒരാളുടെ മൊഴിയുണ്ട്. കൂടാതെ ഷംനയുമായും ഇവർ ഫോണിൽ സംസാരിച്ചിരുന്നു.
ഇവന്റ് മാനേജ്മെന്റ്, ആങ്കറിങ് മേഖലകളിലെ തുടക്കക്കാരായ മോഡലുകളാണു തട്ടിപ്പിന് ഇരയായവരിൽ ഏറെയും. ഇവരുടെ വാട്സാപ് ഗ്രൂപ്പുകൾ വഴിയാണു തട്ടിപ്പു സംഘം പലരെയും ഇരകളാക്കിയത്. 8 യുവതികളെ സംഘം മാർച്ചിൽ പാലക്കാട്ടെ ഹോട്ടൽ മുറിയിൽ അടച്ചിട്ടു ഭീഷണിപ്പെടുത്തിയെന്നാണ് ഇരയായ ഒരു യുവതി വെളിപ്പെടുത്തിയിരുന്നത്.
ജനുവരിയിൽ ഇതേ രീതിയിൽ വടക്കഞ്ചേരി, പാലക്കാട്, ചാലക്കുടി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ താമസിപ്പിച്ചതായി പൊലീസിനു പരാതി ലഭിച്ചിട്ടുണ്ട്. സംഘത്തിനെതിരെ എളമക്കര പൊലീസിൽ ലഭിച്ച പരാതിയിൽ കേസെടുത്തു. 70,000 രൂപ, 2 പവൻ ആഭരണം എന്നിവ കവർന്നതായാണ് ഇടപ്പള്ളി സ്വദേശിനിയുടെ പരാതി.
English Summary: Shamna Kasim Blackmailing Case: Accused Meera's Response