കാറ്റ് ദുർബലമായി, കഴിഞ്ഞ കാലവർഷത്തിന്റെ ചില സൂചനകൾ; മഴക്കുറവ് 20%
Mail This Article
പാലക്കാട് ∙ ശക്തമായി തുടങ്ങിയ കാലവർഷക്കാറ്റ് കേരളത്തിൽ ദുർബലമായി. കഴിഞ്ഞ കാലവർഷത്തിന്റെ തുടക്കത്തിലുള്ള ചില സൂചനകളാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കടൽ നല്ല ചൂടിലാണെങ്കിലും മഴക്കാറ്റ് അനുഭവപ്പെടുന്നില്ലെന്നു മത്സ്യതൊഴിലാളികളും പറയുന്നു. ജൂൺ ആദ്യം മുതൽ കുറച്ചുദിവസം ശക്തമായും അല്ലാതെയും വ്യാപകമായി മഴ ലഭിച്ചുവെങ്കിലും പിൻവലിഞ്ഞപോലെയാണ് കാറ്റ്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം വന്നാലെ വരും ദിവസങ്ങളിലെ സൂചന വ്യക്തമാകൂവെന്ന് വിദഗ്ധർ പറയുന്നു. കാറ്റിനെ നിസർഗചുഴലി വലിച്ചതോടെയാണു മഴ കുറഞ്ഞത്. കഴിഞ്ഞ വർഷം ഏതാണ്ട് ജൂലൈ പകുതിവരെ കാലവർഷം കുറവായിരുന്നു. പിന്നീട് ശക്തിപ്പെട്ട മഴ പ്രളയത്തിലാണു കലാശിച്ചത്. ഇത്തവണ തുടക്കത്തിൽ വടക്കൻ ജില്ലകളിൽ നല്ല മഴയായിരുന്നു. പിന്നീടു തെക്കൻ മേഖലയിലും മോശമില്ലാതെ പെയ്തു. കോഴിക്കോട് റെക്കോർഡ് മഴയാണു ലഭിച്ചത്.
ഇതുവരെ നോക്കുമ്പോൾ ഹൈറേഞ്ച് മേഖലയിൽ കാലവർഷക്കാറ്റ് മടിച്ചാണ് എത്തിയത്. ജൂൺ 1 മുതൽ 29 വരെ വയനാട്ടിൽ സാധാരണ ലഭിക്കേണ്ട മഴയിൽ 57 ശതമാനമാണു കുറവ്. ഇടുക്കിയിൽ 54%, പാലക്കാട് 34%, മലയോരം കൂടുതലുള്ള തൃശൂരിൽ 37%, മലപ്പുറത്ത് 24% എന്നിങ്ങനെ മഴ കുറഞ്ഞു. ഈ കാലയളവിലും കൂടുതൽ മഴ കോഴിക്കോടാണ്– 33%. ആലപ്പുഴയിൽ 14 ശതമാനവും എറണാകുളത്ത് 31 ശതമാനവും കാസർകോട് 14 ശതമാനവും കൊല്ലത്ത് 26 ശതമാനവും കോട്ടയത്ത് 2 ശതമാനവും പത്തനംതിട്ട 11 ശതമാനവും മഴ കുറഞ്ഞു.
തിരുവനന്തപുരത്ത് 18, കണ്ണൂരിൽ 11 ശതമാനം വീതം കൂടുതൽ മഴ കിട്ടി. സംസ്ഥാനത്തു മൊത്തം മഴക്കുറവ് 20%. മഴ പെട്ടെന്നു ശക്തിപ്രാപിക്കുന്ന സൂചനകളൊന്നും വിവിധ ഏജൻസികളും നൽകുന്നില്ല. സാധാരണ കാലവർഷം ഉണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം.
English Summary: Kerala witness 20 percentage less rain in this Monsoon