ലൈസൻസിൽ അവ്യക്തത; പാക്ക് രാജ്യാന്തര എയർലൈൻസിനു യൂറോപ്പിൽ വിലക്ക്
Mail This Article
ബ്രസൽസ് ∙ പാക്കിസ്ഥാൻ രാജ്യാന്തര എയർലൈൻസിന് ആറു മാസത്തെ വിലക്ക് ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. 262 പാക്കിസ്ഥാൻ പൈലറ്റുമാരുടെ ലൈസൻസിൽ അവ്യക്തത തോന്നിയതിനാലാണു തീരുമാനമെടുത്തതെന്നാണ് എയർ സേഫ്റ്റി ഏജൻസി വക്താവ് അറിയിച്ചത്. ജൂലൈ ഒന്നു മുതൽ ആറു മാസത്തേക്കാണ് നിരോധനം. അതേസമയം, കോവിഡ് ഭീതിയിൽ മാർച്ച് പകുതിയോടെ അടച്ച അതിർത്തികൾ ജൂലൈ ഒന്നു മുതൽ തുറക്കാൻ യുറോപ്യൻ യൂണിയൻ തീരുമാനിച്ചു.
കോവിഡ് വ്യാപനം കുറഞ്ഞ 15 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്കാണു പ്രവേശനാനുമതി. കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഉറുഗ്വായ്, അള്‍ജീരിയ, ജോര്‍ജിയ, മൊറോക്കോ, സെര്‍ബിയ, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, ടുണീഷ്യ, മൊണ്ടിനെഗ്രോ, റുവാണ്ട, ചൈന എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണു യൂറോപ്യന്‍ യൂണിയന്‍ പ്രവേശനാനുമതി നല്‍കിയത്. കോവിഡ് കേസുകൾ കുറയാത്ത യുഎസ്, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങൾക്ക് പ്രവേശനാനുമതി ഇല്ല.
English Summary: Europe bars Pakistan International Airlines from flying to continent for 6 months