‘സിന്ദൂരം’ തൊട്ടില്ല; ഭർത്താവിന് വിവാഹമോചനം അനുവദിച്ച് ഗുവാഹത്തി ഹൈക്കോടതി
Mail This Article
ഗുവാഹത്തി∙ വിവാഹിതയായ ഹിന്ദു സ്ത്രീയെ പ്രതിനിധീകരിക്കുന്ന സിന്ദൂരവും വളയും ധരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് അസമിലെ ഗുവാഹത്തി ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. ഭർത്താവാണ് വിവാഹത്തിന്റെ പ്രതീകമായ ഇവ ധരിക്കാൻ ഭാര്യ തയാറാകുന്നില്ലെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഈ ആവശ്യത്തിന്മേൽ വിവാഹമോചനം അനുവദിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി കുടുംബക്കോടതി ഹർജി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
വളയും സിന്ദൂരവും ധരിക്കാൻ വിസമ്മതിക്കുന്നത് അവർ അവിവാഹിതയാണെന്ന പ്രതീതിയുണ്ടാക്കുമെന്നും അല്ലെങ്കിൽ വിവാഹ ബന്ധത്തെ അംഗീകരിക്കാനുള്ള അവരുടെ വൈമനസ്യത്തെ കാണിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഈ നിലപാട് ഭാര്യയ്ക്ക് ഈ ബന്ധത്തിൽ താൽപര്യമില്ലെന്നു കാണിക്കുന്നുവെന്നും ജൂൺ 19ന് വന്ന വിധിന്യായത്തിൽ ചീഫ് ജസ്റ്റിസ് അജയ് ലാംബയും ജസ്റ്റിസ് സൗമിത്ര സൈകിയയും പറയുന്നു.
2012 ഫെബ്രുവരി 17നാണ് ഇരുവരും വിവാഹിതരായത്. അധികം വൈകാതെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടാകാൻ തുടങ്ങി. ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കൊപ്പം താമസിക്കാനാവില്ലെന്ന നിലപാടാണ് ഭാര്യ ആദ്യം സ്വീകരിച്ചത്. പിന്നീട് 2013 ജൂണ്‍ 30 മുതൽ ഇരുവരും വേര്‍പിരിഞ്ഞാണു ജീവിക്കുന്നത്. ഇതിനുപിന്നാലെ ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുകയാണെന്ന് ഇവർ പൊലീസിൽ പരാതി നൽകി. എന്നാൽ ഈ പരാതി അവർക്കു തെളിയിക്കാനായില്ല.
English Summary: High Court Grants Divorce On Wife's Refusal To Wear "Sindoor"