കൂടത്തായി കേസ്: പ്രതി ജോളി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Mail This Article
കൊച്ചി∙ കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇവരുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ ആദ്യ ഭാര്യ സിലി ഷാജുവിനെ കൊലപ്പെടുത്തിയ കേസിൽ നൽകിയ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് അശോക് മേനോൻ തള്ളിയത്.
സിലിയെ 2016 ജനുവരിയിൽ താമരശേരിയിലെ ദന്താശുപത്രിയിൽ വച്ച് മഷ്റൂം ക്യാപ്സൂളിൽ സയനൈഡ് നിറച്ച് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. സയനൈഡ് കലക്കിയ വെള്ളവും ഇവർ കുടിക്കാൻ നൽകിയെന്നും കുറ്റപത്രത്തിലുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് ജോളിയെ കൊലപാതകക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ആദ്യഭർത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, സിലി, ഇവരുടെ മകൾ ആൽഫൈൻ എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തിയും സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നാണ് കേസുകൾ. ആറു കേസുകളിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
പൊന്നാമറ്റം വീട്ടിലെ സ്വത്ത് തട്ടിയെടുക്കുക, ഷാജുവിനൊപ്പം ജീവിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടായിരുന്നു കൊലപാതകങ്ങൾ. പ്രതിക്ക് സയനൈഡ് എത്തിച്ചു നൽകിയ എം.എസ്. മാത്യു, കെ.പ്രജികുമാർ എന്നിവരും കേസിൽ പ്രതികളാണ്.
English Summary: Koodathayi Serial Murder: High Court rejects Jolly's bail plea