സാത്താൻകുളത്തിനു പിന്നാലെ മറ്റൊരു ക്രൂരത; ആറുമുഖനേരി സ്റ്റേഷനിൽ യുവാവിന് പീഡനം
Mail This Article
ചെന്നൈ ∙ സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ ക്രൂര പീഡനത്തിന്റെ ഞെട്ടൽ മാറും മുൻപേ, തൂത്തുക്കുടി ജില്ലയിൽ നിന്നു മറ്റൊരു പൊലീസ് പീഡനത്തിന്റെ കഥ പുറത്തുവന്നു. ആറുമുഖനേരി പൊലീസ് സ്റ്റേഷനിൽ ക്രൂര പീഡനത്തിനിരയായ ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിന്റെ വൃക്ക തകരാറിലായെന്നാണ് ആരോപണം. ഇയാൾ ഇപ്പോൾ ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്യുകയാണ്.
വനിതാ പൊലീസിന്റെ മുഖത്തേക്കു സിഗരറ്റ് വലിച്ചു പുകയൂതി എന്നാരോപിച്ചായിരുന്നു മർദനമെന്നു ബന്ധുക്കൾ പറയുന്നു. കായൽപട്ടണം സ്വദേശിയായ ഹബീബ് മുഹമ്മദാണു പീഡനത്തിനിരയായത്. കണ്ടെയ്ൻമെന്റ് സോണിൽ നിർത്തിയിട്ടിരുന്ന ഓട്ടോ എടുക്കാനായി പോയപ്പോഴാണു സംഭവമെന്നു ഹബീബ് പറയുന്നു. ബാരിക്കേഡിനു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിളുമായി വാക്കു തർക്കമുണ്ടായി. സിഗരറ്റ് വലിച്ചു അവരുടെ മുഖത്തേക്കു പുകയൂതിയെന്നായിരുന്നു ആരോപണം.
കോൺസ്റ്റബിൾ വിളിച്ചത് അനുസരിച്ചെത്തിയ പൊലീസുകാർ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. നാലു പൊലീസുകാർ ചേർന്നു നാലു മണിക്കൂറോളം പീഡിപ്പിച്ച ശേഷം വിട്ടയച്ചു. കടുത്ത ശരീര വേദനയെ തുടർന്നു പിറ്റേ ദിവസം ആശുപത്രിയിലെത്തിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണു വൃക്കയ്ക്കു തകരാർ പറ്റിയതായി കണ്ടെത്തിയത്. ജൂൺ മാസം 9നാണു സംഭവം നടന്നത്. പൊലീസിനെ പേടിച്ചാണു ഇതുവരെ ഇക്കാര്യം പുറത്തു പറയാതിരുന്നത്. സാത്താൻകുളം സംഭവത്തിന്റെ പശ്ചാത്തലത്തിലാണു ഇപ്പോൾ പറയുന്നതെന്നു ഹബീബിന്റെ കുടുംബം പറയുന്നു.
English Summary: Police Brutality at Arumuganeri Police Station