ADVERTISEMENT

കൊച്ചി ∙ തൊട്ടടുത്ത കിടക്കകളിലെ പുതപ്പുകളിലേയ്ക്ക് മരണം നൂണ്ടു കയറുന്നു. മൃതദേഹങ്ങൾ ഗാർബേജ് ബാഗുകളിലേക്ക് മാറ്റി പുറംതള്ളുന്നതിന് ഒരുക്കുന്ന ആരോഗ്യ പ്രവർത്തകർ. കാഴ്ചകളെ അതിന്റെ പാട്ടിനുവിട്ട് രണ്ടര മാസം നീണ്ട ഉറക്കം, അല്ല കോമയിലേക്ക്. അങ്ങനെ ആറാഴ്ച. 54 ദിവസം വെന്റിലേറ്ററിൽ കിടന്നു. കോവിഡ് ബാധിച്ച് 102 ദിവസത്തെ ആശുപത്രി വാസം. തിരിച്ചുവരവ് സാധ്യമല്ലെന്ന് ഡോക്ടർ പറഞ്ഞിട്ടും ജീവിതത്തിലേക്കു മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണു കുമ്പനാട് സ്വദേശി പാസ്റ്റർ ബഞ്ചമിൻ തോമസ്. ന്യൂയോർക്കിൽ പല ആശുപത്രികളിലായി ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവില്‍ ഇപ്പോൾ വീട്ടിൽ ആരോഗ്യം വീണ്ടെടുക്കുകയാണ് ഇദ്ദേഹം.

ചർച്ചിൽ സംഘടിപ്പിച്ച 21 ദിവസം നീണ്ട പ്രാർഥനാ യോഗങ്ങളുടെ അവസാനത്തെ ആഴ്ചയിലാണ് ബഞ്ചമിന് ശരീരവേദനയും പനിയും അനുഭവപ്പെടുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രോഗികൾ നിറഞ്ഞ് കിടക്കകൾ ഇല്ലാത്തതിനാൽ ആന്റിബയോട്ടിക്സ് നൽകി ഡോക്ടർ വീട്ടിലേക്കയച്ചു. എന്തെങ്കിലും ഗുരുതരാവസ്ഥയുണ്ടെങ്കിൽ വന്നാൽ മതിയെന്നു പറഞ്ഞാണു യാത്രയാക്കിയത്. പനി കൂടുന്നതല്ലാതെ കുറയുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. ഇതിനിടെ ശ്വാസതടസം നേരിട്ടതോടെയാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തുന്നത്. എത്തി അഞ്ചു മിനിറ്റിനുള്ളിൽ തളർന്നുവീണു. ഉടനെ വെന്റിലേറ്ററിലേക്കു മാറ്റി.

Pastor-Benjamin-Thomas
പാസ്റ്റർ ബഞ്ചമിൻ തോമസ്

അവിടെ സഹോദര ഭാര്യ ഷൈനി ഫ്ലോർ ഇൻചാർജായി ഡ്യൂട്ടിയിലുണ്ടായിരുന്നത് നേട്ടമായി. ബോധം നഷ്ടപ്പെടുന്നതിനു മുൻപുതന്നെ വെന്റിലേറ്ററിലേക്കു മാറ്റാൻ ആവശ്യപ്പെടുകയായിരുന്നത്രെ. അതൊന്നും ഓർമയിലില്ല. ദിവസം കഴിയുന്തോറും പ്രതീക്ഷയ്ക്ക് വക നഷ്ടമായി. ന്യൂയോർക്കിൽ രോഗം ഏറ്റവും മൂർച്ഛിച്ചു നിൽക്കുന്ന സമയം കൂടിയാണ്. ശ്രദ്ധ കിട്ടാതെ തന്നെ നിരവധി പേർ മരിക്കുന്നുണ്ട്. നഴ്സായ ഷൈനിയുടെ സാന്നിധ്യം കൂടുതൽ ശ്രദ്ധ കിട്ടുന്നതിന് സഹായിച്ചു. ആരോഗ്യം മെച്ചപ്പെടുന്നില്ലെന്നു മനസ്സിലായതോടെ ന്യൂയോർക്കിലെ ഏറ്റവും മികച്ച ആശുപത്രികളിൽ ഒന്നായ മൗണ്ട് സയോൺ ആശുപത്രിയിലേക്ക് മാറ്റാനായി ശ്രമം.

മൂന്നു പ്രാവശ്യം ആംബുലൻസ് വന്നതാണു കൊണ്ടു പോകാൻ. ഓരോ പ്രാവശ്യവും വെന്റിലേറ്ററിൽ നിന്നെടുത്ത് സ്ട്രക്ചറിലേക്കു മാറ്റാൻ സാധിക്കുന്നില്ല. ഹൃദയം നിന്നു പോകുന്നതിന്റെ ലക്ഷണങ്ങൾ. മൂന്നു പ്രാവശ്യവും വേണ്ടെന്നു വച്ചു. രണ്ടാഴ്ച കഴിഞ്ഞ് ഒരു അവസരം വിനിയോഗിക്കാൻ തന്നെയായിരുന്നു ബന്ധുക്കളുടെ തീരുമാനം. ആശുപത്രി എത്തും മുൻപ് മരിക്കുമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും റിസ്കെടുത്ത് ആംബുലൻസിൽ കയറ്റി. നിങ്ങൾ ചെയ്യുന്നത് മണ്ടത്തരമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. അവിടെ ആശുപത്രിയിൽ സംവിധാനങ്ങളെല്ലാം ഒരുക്കി ഡോക്ടർ കാത്തിരുന്നു.

അവിടെ എത്തിച്ചു തന്നാൽ ബാക്കി നോക്കാമെന്ന് വാക്കു നൽകിയത് മൗണ്ട് സയോണിലെ മലയാളി ഡോക്ടർ റോബിൻ വർഗീസാണ്. 45 മിനിറ്റിൽ ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിൽ കോമയിൽ കിടക്കുകയാണ്. ചികിത്സയുടെ ദിവസങ്ങൾ നീണ്ടു. ഇതിനിടെ ഏപ്രിൽ 16ന്, ആരോഗ്യം കൂടുതൽ മോശമായതോടെ ചുമതലയുള്ള സംഘം ഡോക്ടറെ ഫോണിൽ വിളിച്ച് സംസാരിച്ചു. പ്രതീക്ഷയുടെ അവസാനനാളവും നഷ്ടപ്പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നൽകാവുന്ന ചികിത്സ എല്ലാം നൽകിയിട്ടുണ്ട്, ഇനി ദൈവത്തിനേ എന്തെങ്കിലും ചെയ്യാനാകൂ. അതു ചെയ്യണമെന്നു താനും പ്രാർഥിച്ചെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.

പിന്നെ തിരിച്ചുവരവ് പെട്ടെന്നായിരുന്നു. ശരീരം മരുന്നുകളോട് ഗുണകരമായി പ്രതികരിച്ചു തുടങ്ങി. രണ്ടാഴ്ചകൊണ്ട് നടക്കാൻ സാധിക്കുമെന്നായി. ഇതിനിടെ ഭാരം 22 കിലോയിലേറെ കുറഞ്ഞിരുന്നു. ബന്ധുക്കൾക്ക് വന്നു കാണാമെന്നായി. ഭാര്യ മേഴ്സി വന്ന് സംസാരിക്കുകയും പ്രാർഥിക്കുകയുമെല്ലാം ചെയ്തതു മാനസികമായി നല്ല പിന്തുണ നൽകി. ഇതിനിടെ ഭാര്യയ്ക്കും പ്രശ്നങ്ങളുണ്ടായെങ്കിലും ആരോഗ്യം വീണ്ടെടുത്തു. കോവിഡ് നെഗറ്റീവായെങ്കിലും ശരീരം പഴയ ആരോഗ്യം വീണ്ടെടുക്കുന്നതേയുള്ളൂ. ശ്വാസമെടുക്കുന്നതിനെല്ലാം പ്രയാസമുണ്ടെങ്കിലും ഇപ്പോൾ നല്ല ആശ്വാസമുണ്ട്. രോഗാവസ്ഥയിൽ കഴിയുമ്പോൾ തനിക്കുവേണ്ടി നിരവധി പേർ പ്രാർഥിച്ചെന്ന് അറിയാൻ സാധിച്ചു.

അവരോടും ഡോക്ടർമാരോടും നന്ദി മാത്രമാണ് പറയാനുള്ളതെന്ന് ബഞ്ചമിൻ പറയുന്നു. കോവിഡ് ബാധിച്ചാൽ സാധാരണ നിലയിൽ 14 ദിവസം കൊണ്ട് പോസിറ്റീവാകുമെന്നാണ് കണക്ക്. ഓരോരുത്തരെയും രോഗം എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നതനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. എന്നാൽ 102 ദിവസം ഒക്കെ നീളുന്ന ചികിത്സ അപൂർവമാണെന്നാണ് ഡോക്ടർമാരും പറയുന്നത്. 35 വർഷം മുൻപ് സഹോദരിക്കൊപ്പം പഠനത്തിന് യുഎസിലെത്തിയതാണ് കുമ്പനാട് പുളിക്കൽ കുഴി ബെഞ്ചമിൻ തോമസ്. പഠനം കഴിഞ്ഞ് ന്യൂയോർക്കിൽ തന്നെ പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്തു. തുടർന്ന് സുവിശേഷ പ്രവർത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലും സജീവമായി. ഇപ്പോൾ ആഫ്രിക്കയിൽ കുടിവെള്ളമില്ലാത്തവർക്ക് കിണർ കുഴിച്ചു നൽകുന്നത് ഉൾപ്പടെയുള്ള സേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഒപ്പം സുവിശേഷ പ്രവർത്തനങ്ങളും. ഒരു മകളാണുള്ളത്, അബിഗേൽ.

English Summary: Covid survivor sharing his experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com