ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലെ മൊത്തം കോവിഡ് കേസുകളുടെ ഒരു ശതമാനത്തിലും താഴെ കേസുകളിൽ മാത്രമാണ് ഉറവിടം കണ്ടെത്താൻ സാധിക്കാതിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂലൈ 5 വരെയുള്ള വിവിധ കണക്കുകളുടെ സഹായത്തോടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിനു പുറത്തുനിന്നെത്തിയവരിൽ 4755 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3328 പേർ വിദേശത്തുനിന്നും 1427 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നുമായിരുന്നു. 

പുറത്തുനിന്നെത്തിയവരിൽ ഏറ്റവുമധികം രോഗികൾ മലപ്പുറത്താണ്. മലപ്പുറം ഉൾപ്പെടെ അഞ്ചു ജില്ലകളിൽനിന്നാണ് പുറത്തുനിന്നെത്തിയ കോവിഡ് രോഗികളിൽ പകുതിയിലേറെ പേരും. മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, തൃശൂർ ജില്ലകളിലായി ആകെ 2486 പേർക്കാണ് ഇത്തരത്തിൽ കോവിഡ് സ്ഥിരീകരിച്ചത് (വിശദമായ കണക്ക് ചുവടെ ഗ്രാഫിൽ)

ജൂലൈ 4 വരെ സമ്പർക്കത്തിലൂടെ കേരളത്തില്‍ 674 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽത്തന്നെ ഏറ്റവുമധികം പേർ കണ്ണൂരിലാണ്. കണ്ണൂർ, കാസർകോട്, തൃശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലായിരുന്നു സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ 404 പേരും–60 ശതമാനം. മറ്റ് ഒൻപതു ജില്ലകളിലുമായി സമ്പർക്കത്തിലൂടെ ആകെ രോഗം ബാധിച്ചത് 270 പേർക്കു മാത്രം (ജില്ല തിരിച്ചുള്ള കണക്ക് ചുവടെ ഗ്രാഫിൽ)

കേരളത്തിൽ ഇതുവരെ 5622 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ ഉറവിടം അറിയാത്തത് 42 കേസുകൾ മാത്രം. അതായത് 0.74%. ഇതിൽ 23 കേസുകളുടെ ഉറവിടം ഏറെക്കുറെ വ്യക്തമാകുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇവയിന്മേൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്താണ്–13 പേർ. ഇടുക്കി–3, പത്തനംതിട്ട, കണ്ണൂർ–2 വീതം, കോഴിക്കോട്, പാലക്കാട്, കോട്ടയം–1 വീതം എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. 

ഉറവിടം ഇപ്പോഴും അജ്ഞാതമായിരിക്കുന്ന 18 കേസുകളുണ്ട്. അവയിൽ മൂന്നു വീതം കേസുകൾ തിരുവനന്തപുരം, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളിലാണ്. രണ്ടു വീതം കേസുകൾ കൊല്ലം, ഇടുക്കി ജില്ലകളിലും ഓരോ കേസ് വീതം തൃശൂരും കോഴിക്കോടുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,  കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ എല്ലാ കോവിഡ് കേസുകളുടെയും ഉറവിടം കണ്ടെത്തിയിട്ടുണ്ട്. 18 കേസുകളുടെ ഉറവിടം ഇപ്പോഴും ദുരൂഹമായി തുടരുന്നതിന്റെ ആശങ്ക നിലനിൽക്കുകയാണ്.

English Summary: Covid 19 contact cases are on the rise in Kerala; But do we worry so much? Data Explanation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com