ഐടി സെക്രട്ടറി സ്ഥാനവും നഷ്ടം; ശിവശങ്കറിനെ ഒഴിവാക്കി സർക്കാർ
Mail This Article
തിരുവനന്തപുരം∙ സ്വർണക്കടത്ത് ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. മുഹമ്മദ് വൈ. സഫറുള്ള പുതിയ ഐടി സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെയാണ് ഐടി വകുപ്പിന്റെ ചുമതലയിൽനിന്നും ശിവശങ്കറിനെ ഒഴിവാക്കിയത്. ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മിർ മുഹമ്മദിനാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല.
സ്വർണക്കടത്തിൽ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിൽ എം.ശിവശങ്കറിനെ ഉൾപ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇത് മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഗുരുതരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ തല്‍സ്ഥാനങ്ങളിൽനിന്ന് തിരക്കിട്ട് നീക്കിയത്.
മുഖ്യമന്ത്രിയുടെ ഓഫിസിനുനേരെ ആരോപണം വന്നതിൽ അമർഷത്തിലായിരുന്നു പിണറായി വിജയൻ. പ്രതിപക്ഷത്തിന് ആക്രമിക്കാൻ ആയുധം കിട്ടയതുപോലെ ആയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ചില ഉന്നതര്‍ കേസില്‍ ഇടപെട്ടതായി അവർ ആരോപിക്കുകയും ചെയ്തു. ഇതോടെ മുഖം രക്ഷിക്കാൻ ശിവശങ്കറിനെ പുറത്താക്കുകയായിരുന്നു.
English Summary: M Sivasankar removed from IT secretary post