ADVERTISEMENT

തിരുവനന്തപുരം ∙‘കോടതിവിധി രാജകുടുംബത്തിന്റെ വിജയം എന്നു കരുതരുത്, പത്മനാഭസ്വാമിയുടെ ഭക്തർക്ക് ഭഗവാനായി നൽകിയ അനുഗ്രഹമാണിത്. ഞങ്ങളോടൊപ്പം ഇത്രയും വർഷം വേദനിച്ച, കാത്തിരുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഭഗവാൻ കാത്തു രക്ഷിക്കട്ടെ.’– ക്ഷേത്രഭരണത്തിൽ കൊട്ടാരത്തിന്റെ അവകാശം ഉറപ്പിക്കുന്ന സുപ്രീംകോടതി വിധി പുറത്തുവന്നപ്പോൾ പൂയം തിരുനാൾ ഗൗരി പാർവതി ഭായി പ്രതികരിച്ചതിങ്ങനെ. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയും ആദിത്യവർമയും ഒപ്പമുണ്ടായിരുന്നു. 

കവടിയാർ കൊട്ടാരത്തിന് കോടതി വിധി സമ്മാനിച്ചത് സന്തോഷനിമിഷങ്ങളാണ്. രാജകുടുംബാംഗങ്ങൾ പരസ്പരം ആശ്ലേഷിച്ചു. മാധ്യമങ്ങളും കൊട്ടാരത്തോട് അടുപ്പമുള്ളവരും കവടിയാർ കൊട്ടാരത്തിലേക്ക് എത്തി. ഫോണിലൂടെ നിരവധിപേർ ആശംസകൾ നേർന്നു. ക്ഷേത്ര നടത്തിപ്പു സംബന്ധിച്ച് അന്തിമ വാക്ക് തിരുവിതാംകൂർ രാജ കുടുംബത്തിനാണെന്ന് ഉറപ്പിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലെ ഭരണസമിതിയിൽ രാജകുടുംബ പ്രതിനിധിയില്ല. ഭരണസമിതി അംഗങ്ങളെ സംബന്ധിച്ച് ക്ഷേത്രസ്ഥാനി മൂലം തിരുന്നാൾ രാമവർമയുടെ നിർദേശം സുപ്രീംകോടതി അതേപടി അംഗീകരിച്ചതും രാജകുടുംബത്തിനു നേട്ടമായി. 

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല തിരുവനന്തപുരം ജില്ലാ ജഡ്‌ജി അധ്യക്ഷനായുള്ള അഞ്ചംഗസമിതിയെ ഏൽപിക്കാൻ 2014 ഏപ്രിൽ 24ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ക്ഷേത്ര തന്ത്രി, പ്രധാന നമ്പി, അധ്യക്ഷനായ ജഡ്‌ജി തീരുമാനിക്കുന്ന വ്യക്‌തി, സർക്കാർ നിർദേശിക്കുന്ന വ്യക്‌തി എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങൾ. രാജകുടുംബത്തിന് ഈ സമിതിയിൽ പ്രാതിനിധ്യമില്ലാതിരുന്നതിനാൽ ഭരണപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനം ഭരണസമിതിയിൽ ഒതുങ്ങിയിരുന്നു. സമിതി യോഗം കൂടി തീരുമാനമെടുത്ത ശേഷം ക്ഷേത്ര സ്ഥാനിയുടെ അംഗീകാരം തേടുന്നതായിരുന്നു ഇപ്പോഴത്തെ രീതി.

സമിതി എടുക്കുന്ന ചില തീരുമാനങ്ങളിൽ രാജകുടുംബത്തിന് അതൃപ്തിയുണ്ടായിരുന്നെങ്കിലും പരസ്യമാക്കിയിരുന്നില്ല. പുതിയ സമിതി നിലവിൽ വരുന്നതോടെ ഈ രീതിക്കു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണു രാജകുടുംബം. ജില്ലാ ജഡ്ജി, ക്ഷേത്ര തന്ത്രി, ക്ഷേത്ര സ്ഥാനി നിർദേശിക്കുന്ന വ്യക്തി, സംസ്ഥാന സർക്കാർ പ്രതിനിധി, കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയ പ്രതിനിധി എന്നിവരാണ് പുതുതായി രൂപീകരിക്കുന്ന സമിതിയിലെ അംഗങ്ങൾ. സംസ്ഥാന സർക്കാരിന്റെ പ്രാതിനിധ്യം ഒരാളിലേക്ക് ചുരുങ്ങുന്നത് സർക്കാരിന് തിരിച്ചടിയായി. മൂന്നംഗ ഉപദേശക സമിതിയിലും ഒരാളെ രാജ കുടുംബത്തിനു നിർദേശിക്കാം. ഇതോടെ ക്ഷേത്ര ഭരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മേൽക്കൈയുണ്ടാകുമെന്ന പ്രതീക്ഷയിലാണു രാജ കുടുംബം.

English Summary: Travancore Royal Family reacts to SC's verdict on Sree Padmanabha Swamy Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com