നേതാക്കളെ നഷ്ടമാകുന്ന കോൺഗ്രസ്, ട്വീറ്റുകളുടെ പാർട്ടിയാകും: ബിജെപി
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് പാർട്ടി ട്വീറ്റുകളുടെ പാർട്ടിയാകുമെന്ന് ബിജെപി. അവർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല. ഒന്നിനു പിറകേ ഒന്നായി അവരുടെ നേതാക്കളെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സിഎഎ – വിരുദ്ധ ഷഹീൻ ബാഗ് പ്രതിഷേധം, ഡല്‍ഹി കലാപം എന്നിവ കോൺഗ്രസിന്റെ ‘നേട്ടങ്ങൾ’ ആണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദിവസേന ട്വീറ്റ് ചെയ്തുകൊണ്ടിരിക്കും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാതെയും നേതാക്കളെ ഓരോന്നായി നഷ്ടപ്പെടുത്തിയും കോൺഗ്രസ് ട്വീറ്റുകളുടെ പാർട്ടിയാകും. നിരാശരായ കോൺഗ്രസ്, കേന്ദ്ര സര്‍ക്കാരിനെ എല്ലാ തരത്തിലും ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും ജാവഡേക്കർ മാധ്യമങ്ങളോടു പറഞ്ഞു. ജനങ്ങൾ മോദിയോടൊപ്പമാണ്, കോൺഗ്രസ് നിസ്സഹായരായതായും ജാവഡേക്കർ വ്യക്തമാക്കി.
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ മോദി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു രാഹുൽ ഗാന്ധി നേരത്തേ ആരോപിച്ചിരുന്നു. കോവിഡ് കാലത്ത് കേന്ദ്രത്തിനു നേട്ടമായി കാണിക്കാനുള്ളത് ‘നമസ്തേ ട്രംപ്’ പരിപാടിയാണെന്നും രാഹുൽ ആരോപിച്ചു. വിവിധ മാസങ്ങളിൽ മോദി സർക്കാരിന്റെ നേട്ടങ്ങൾ ഇങ്ങനെയാണ്– ഫെബ്രുവരി: നമസ്തേ ട്രംപ്, മാർച്ച്: മധ്യപ്രദേശ് സർക്കാരിനെ അട്ടിമറിച്ചു, ഏപ്രിൽ: ആളുകളെകൊണ്ട് ദീപം തെളിയിച്ചു, മേയ്: സര്‍ക്കാരിന്റെ ആറാം വാർഷികം, ജൂൺ: ബിഹാർ വെർച്വൽ റാലി, ജൂലൈ: രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം– രാഹുൽ ട്വിറ്ററിൽ കുറിച്ചു.
English Summary: Congress Losing Leaders, Will Become Party Of Tweets: BJP Attacks Rahul Gandhi