അയോധ്യയിലെ രാമക്ഷേത്രത്തിന് 161 അടി ഉയരം; മൂന്നര വർഷത്തിനകം പൂർത്തിയാകും
Mail This Article
അയോധ്യ ∙ രാമക്ഷേത്രത്തിന് 161 അടി ഉയരമുണ്ടാകുമെന്നു ക്ഷേത്ര വാസ്തുശിൽപി. 1988ൽ തയാറാക്കിയ രൂപകൽപനയിൽ 141 അടി ആയിരുന്നു ഉയരം. ഓഗസ്റ്റ് 5ന് നടക്കുന്ന ശിലാസ്ഥാപന ചടങ്ങിനു ശേഷം നിർമാണം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുക്കും.
‘മുന്‍പത്തെ രൂപകൽപന 1988 ലാണ് തയാറാക്കിയത്. 30 വർഷത്തിലേറെയായി. ആളുകൾ ക്ഷേത്രം സന്ദർശിക്കുന്നതിൽ ഉത്സുകരാണ്. അതിനാൽ ക്ഷേത്രത്തിന്റെ വലിപ്പം വർധിപ്പിക്കണമെന്നു ഞങ്ങൾ കരുതി. പുതുക്കിയ രൂപകൽപന പ്രകാരം, ക്ഷേത്രത്തിന്റെ ഉയരം 141 അടിയിൽ നിന്ന് 161 അടിയായി ഉയർത്തി’– വാസ്തുശിൽപി നിഖിൽ സോംപുര പറഞ്ഞു.
‘മുൻപത്തെ രൂപകൽപനയെ അടിസ്ഥാനമാക്കി കൊത്തിയെടുത്ത എല്ലാ തൂണുകളും കല്ലുകളും ഇപ്പോഴും ഉപയോഗിക്കും. രൂപകൽപനയിൽ രണ്ടു മണ്ഡപങ്ങൾ മാത്രമേ അധികമായി ചേർത്തിട്ടുള്ളൂ. ക്ഷേത്രനിർമ്മാണത്തിന് ഏകദേശം മൂന്നര വർഷമെടുക്കും. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ശിലാസ്ഥാപനം പൂർത്തിയായാൽ നിർമാണം തുടങ്ങും. യന്ത്രസാമഗ്രികളുമായി എൽ ആൻഡ് ടി സംഘം സ്ഥലത്തെത്തി’– സോംപുര കൂട്ടിച്ചേർത്തു.
40 കിലോ ഭാരമുള്ള വെള്ളിക്കല്ലാണു ശിലാസ്ഥാപനത്തിന് ഉപയോഗിക്കുക. ഓഗസ്റ്റ് മൂന്നിനു ചടങ്ങുകൾ ആരംഭിക്കും. കോവിഡിനെ തുടർന്ന് രണ്ടു മാസത്തിലധികം വൈകിയ ചടങ്ങിൽ 50ൽ കൂടുതൽ വിഐപികൾ പങ്കെടുക്കില്ല. ഭക്തർക്കു പരിപാടി കാണാനായി അയോധ്യയിലുടനീളം കൂറ്റൻ സിസിടിവി സ്‌ക്രീനുകൾ സ്ഥാപിക്കും.
English Summary: Ayodhya's Ram Temple Will Be 161-Foot Tall