30 സെക്കൻഡിൽ കോവിഡ് പരിശോധനാ ഫലം; ഇന്ത്യയുമായി കൈകോർക്കാൻ ഇസ്രയേൽ
Mail This Article
ന്യൂഡല്‍ഹി ∙ കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക ചുവടുവയ്പുമായി ഇന്ത്യയും ഇസ്രയേലും. 30 സെക്കൻഡിനുള്ളില്‍ പരിശോധനാഫലം ഫലം ലഭ്യമാകുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റ് വികസിപ്പിക്കാനുള്ള സംയുക്ത നീക്കത്തിലാണ് ഇരുരാജ്യങ്ങളും. ഇന്ത്യയിലെ ഇസ്രയേല്‍ എംബസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചർച്ചകൾക്കായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ സംഘവും ആര്‍ ആന്‍ഡ് ഡി വിഭാഗവും പ്രത്യേക വിമാനത്തില്‍ ടെല്‍ അവീവില്‍നിന്ന് ന്യൂഡല്‍ഹിയില്‍ എത്തുമെന്ന് എംബസി ട്വിറ്ററിൽ അറിയിച്ചു.
ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവയാണ് കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുമായി സഹകരിക്കുന്നത്. ഇസ്രയേലില്‍ കോവിഡ് വ്യാപനമുണ്ടായപ്പോൾ ഇന്ത്യ മരുന്നുകളും മാസ്‌കുകളും സുരക്ഷാ ഉപകരണങ്ങളും എത്തിച്ചിരുന്നു. അതിനുള്ള പ്രത്യുപകാരമായാണ് അടുത്ത സുഹൃത്തായ ഇന്ത്യയുമായി സഹകരിക്കുന്നതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. പ്രിൻസിപ്പൽ ശാസ്ത്ര ഉപദേഷ്ടാവ് കൃഷ്ണസ്വാമി വിജയരാഘവന്റെ േനതൃത്വത്തിലാണു കിറ്റ് വികസിപ്പിക്കുന്നത്. അദ്ദേഹവുമായി ഇസ്രായേൽ സംഘം സഹകരിക്കും.
ഇന്ത്യയിലേക്കുള്ള സംഘത്തെ നയിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മല്‍ക്ക പറഞ്ഞു. സൗഹൃദത്തിന്റെ ആഴം അളക്കുന്നതിനുള്ള സമയമാണിത്. ദുരിതപൂര്‍ണവും സങ്കീര്‍ണവുമായ ഘട്ടത്തില്‍ ഇന്ത്യക്കു സഹായം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കഴിഞ്ഞമാസം ഫോണിൽ സംസാരിച്ചിരുന്നു. ഇസ്രയേലില്‍ 56,000ത്തിലധികം പേര്‍ക്കാണു കോവിഡ് ബാധിച്ചത്. ഇതില്‍ 23,000ത്തിലധികം പേര്‍ രോഗമുക്തരായി. 433 പേര്‍ മരിച്ചു.
English summary: India, Israel developing Covid rapid testing kit