'തന്റെ വീട്ടിൽ കൊണ്ടുപോടോ'; ആക്രോശിച്ച് ബിജെപി കൗൺസിലർ– വിഡിയോ
Mail This Article
കോട്ടയം∙ കോവിഡ് രോഗം ബാധിച്ചു മരിച്ചയാളുടെ സംസ്കാരം നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാരെ പിന്തുണച്ച് നഗരസഭാ കൗൺസിലറും രംഗത്തെത്തി. സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനോട് ബിജെപി കൗൺസിലർ കയർത്താണ് സംസാരിച്ചത്. 'തന്റെ വീട്ടിൽ കൊണ്ടുപോടോ' എന്നു പറഞ്ഞായിരുന്നു ആക്രോശം.
ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ സംസ്കാരത്തെ ചൊല്ലിയാണ് പ്രതിഷേധം. ശ്മശാനത്തിനു സമീപം വീടുകളുണ്ട് എന്നതാണ് നാട്ടുകാരുടെ ആശങ്ക. മരിച്ചയാളെ അടക്കാൻ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ജില്ലാ ഭരണകൂടമാണ് ശ്മശാനത്തില്‍ സംസ്കരിക്കാനുള്ള തീരുമാനമെടുത്തത്.
മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തിന്റെ കവാടം നാട്ടുകാര്‍ അടച്ചു. പൊലീസ് വന്ന് വേലി നീക്കിയതിനെ തുടർന്നു നാട്ടുകാർ കുത്തിയിരുന്നു പ്രതിഷേധിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനാൽ വന്‍പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ച സംസ്കാരം രാത്രി വൈകി നടത്തി.
അതേസമയം, ഈ സംഭവത്തിൽ യാഥാർഥ്യം ജനം അറിയട്ടെയെന്ന കുറിപ്പുമായി സമൂഹമാധ്യമത്തിൽ ബിജെപി കൗൺസിലർ ടി.എൻ.ഹരികുമാർ വിഡിയോ പോസ്റ്റ് ചെയ്തു.
English Summary: Kottayam covid funeral issue