ADVERTISEMENT

വരാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒന്നു മുഖം മിനുക്കാനുള്ള തിടുക്കത്തിലാണ് തേജസ്വി യാദവ്. പ്രതിസന്ധി നേരിടുമ്പോൾ ഡല്‍ഹിയിലേക്ക് ഓടിപ്പോയതിനും സ്വന്തം പാർട്ടി പ്രവർത്തകർക്കു പോലും അപ്രാപ്യമായി തുടരുന്നതിനും പലപ്പോഴും പാർട്ടിക്കുള്ളിൽനിന്നുതന്നെ പഴി കേട്ടിട്ടുമുണ്ട്. പിതാവ് ലാലുപ്രസാദ് യാദവിന്റെ അഭാവത്തിൽ രാഷ്ട്രീയ ജനതാദളിനെ നയിക്കുകയെന്ന ഉത്തരവാദിത്തം കൂടിയുണ്ട് ബിഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായ തേജസ്വിക്ക്. യുവനേതാവിന്റെ മനംമാറ്റം നേരത്തേ വേണ്ടിയിരുന്നുവെന്ന് ആർ‌ജെഡിയുടെ നേതാക്കളടക്കം പറയുന്നു. പക്ഷേ തേജസ്വിയുടെ ‘പുതിയ മുഖം’ ഒരു താൽക്കാലിക പ്രതിഭാസ’മാണെന്നാണ് ബിജെപി വിലയിരുത്തുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ ആർ‌ജെഡിയുടെ വിജയക്കൊടി പാറിക്കാനുള്ള, മുൻ ക്രിക്കറ്റ് താരം കൂടിയായ 30 കാരന്റെ തിടുക്കത്തിന്റെ ഒടുക്കം കണ്ടറിയുകയേ വഴിയുള്ളൂ. ‘പുതിയ മുഖം’ വോട്ടാകുമോയെന്ന ചോദ്യത്തിന് രാഷ്ട്രീയ നിരീക്ഷകരാരും ഉറപ്പിച്ചൊരു ഉത്തരം പറയുന്നില്ല.

∙ ക്രിക്കറ്റിൽനിന്ന് രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് ക്രിക്കറ്ററായിരുന്നു തേജസ്വി യാദവ്. ഒരു രഞ്ജി ട്രോഫി മത്സരത്തിലും രണ്ടു പരിമിത ഓവർ മത്സരത്തിലും മിഡിൽ ഓർഡർ ബാറ്റ്സ്മാനായി കളിച്ചു. 2008, 2009, 2011, 2012 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണുകളില്‍ ഡൽഹി ഡെയർ‌ഡെവിൾസിന്റെ ഭാഗമായിരുന്നു യാദവ്. ക്രിക്കറ്റിനോട് ബൈ പറഞ്ഞ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയപ്പോള്‍, 2015 വരെ തേജസ്വിയുടെ രാഷ്ട്രീയ പ്രവർത്തനം അമ്മ റാബ്രി ദേവിയോടൊപ്പം റാലികളില്‍ മാത്രമായി ചുരുങ്ങി. 2015 ൽ, നിതീഷ്-ലാലു സഖ്യത്തിൽ പിതാവ് ലാലുവിന്റെയും റാബ്രിയുടെയും പരമ്പരാഗത സീറ്റായ വൈശാലി ജില്ലയിലെ രഘോപുരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു; ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായി.

PTI1_24_2019_000103A
തേജ് പ്രതാപ് യാദവ്, തേജസ്വി യാദവ്

∙ തേജിനെ മറികടന്ന് തേജസ്വി

ഉപമുഖ്യമന്ത്രി പദത്തിനൊപ്പം റോഡ് നിർമാണം അടക്കമുള്ള പ്രധാന വകുപ്പുകളും തേജസ്വിക്കു ലഭിച്ചു. തേജസ്വിയുടെ മൂത്ത സഹോദരൻ തേജ് പ്രതാപിനെ ആരോഗ്യമന്ത്രിയാക്കി. ലാലുവുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരെ തേജസ്വിയുടെ വകുപ്പുകളിൽ ഉപദേഷ്ടാക്കളാക്കി. അതോടെ ലാലുവിന്റെ പിൻഗാമി ആരായിരിക്കും എന്ന ചോദ്യത്തിന് ഏറെക്കുറെ ഉത്തരമായിക്കഴിഞ്ഞിരുന്നു. അതിനെച്ചൊല്ലി പാർട്ടിയിലും വീട്ടിലും പടലപിണക്കങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ, ലാലു തന്റെ രാഷ്ട്രീയ അവകാശിയെ കുറേക്കാലം പ്രഖ്യാപിച്ചിരുന്നില്ല. കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട് 2017 ൽ ജയിലിൽ പോകുന്നതിനു മുൻപാണ് തേജസ്വി പാർട്ടിയെ നയിക്കുമെന്ന് ലാലു വ്യക്തമാക്കുന്നത്. ആർ‌ജെഡിയുടെ യുവജന വിഭാഗത്തിന്റെ ചുമതല തേജ് പ്രതാപിനും നൽകി.

∙ ‘നഷ്ടപരിഹാര നേതാവ്’ 

ഒരു രാഷ്ട്രീയ നേതാവെന്ന നിലയിലുള്ള തേജസ്വിയുടെ പ്രതിച്ഛായ മാറുന്നത് 2017 ൽ പ്രതിപക്ഷ നേതാവായതിനുശേഷമാണ്. അതായത്, ലാലു ജയിലിൽ പോയതിന് ശേഷം. പക്ഷേ തേജസ്വിയുടെ നേതൃപരമായ കഴിവിനെ രാഷ്ട്രീയ എതിരാളികൾ മാത്രമല്ല, സ്വന്തം പാർട്ടിയും സഖ്യകക്ഷികളും വരെ ചോദ്യം ചെയ്തു, കണക്കറ്റ് ആക്ഷേപിച്ചു. ലാലുവിന്റെ അഭാവത്തിൽ ചുമതലയേറ്റതിനാൽ, ബിജെപി വക്താവ് രജനി രഞ്ജൻ പട്ടേൽ തേജസ്വിയെ ‘നഷ്ടപരിഹാര നേതാവ്’ എന്നുവരെ വിളിച്ചു.

PTI7_7_2017_000248B
ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ്

സംസ്ഥാനത്തിനോ പാർട്ടിക്കോ പ്രതിസന്ധി നേരിടുമ്പോഴെല്ലാം തേജസ്വി ഡൽഹിയിലേക്ക് ‘ഓടിപ്പോയി’. കഴിഞ്ഞ ജൂണിൽ മുസാഫർപുറിൽ മസ്‌തിഷ്‌കവീക്കം ബാധിച്ച് 160 ഓളം കുട്ടികൾ മരിച്ചിട്ടും തേജസ്വി അവിടെയൊന്നു സന്ദർശിച്ചില്ല. കഴിഞ്ഞ വർഷം പ്രളയക്കെടുതിയിൽ നാശനഷ്ടങ്ങളുണ്ടായ ജില്ലകളിലൊന്നു പോകാനും യുവനേതാവിനു മനസ്സുണ്ടായില്ല. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിനു ശേഷം, ആറുമാസത്തോളം അദ്ദേഹം നിയമസഭയിൽ പോലും പങ്കെടുത്തില്ല. ലാലു ചെയ്തിരുന്നതുപോലെ, പാർട്ടി നേതാക്കളെയോ പ്രവർത്തകരെയോ സന്ദർശിച്ചുമില്ല.

സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ തേജസ്വി തന്റെ ജന്മദിന കേക്ക് മുറിക്കുന്നതിന്റെ ‘വൈറൽ’ ചിത്രവും അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്കു മേൽ ചെളിപുരട്ടി. നിതീഷിനും എൻ‌ഡി‌എയ്ക്കും എതിരായ തേജസ്വിയുടെ രാഷ്ട്രീയ പോരാട്ടം പ്രധാനമായും ട്വിറ്ററിൽ ഒതുങ്ങിയിരിക്കുകയാണെന്ന് വിമർശനം ഉയർന്നു. ഭരണ സഖ്യം അദ്ദേഹത്തെ ‘ട്വിറ്റർ ബാബുവ’ (ട്വിറ്റർ കുട്ടി) എന്ന് വിളിക്കാൻ തുടങ്ങി.

∙ ‘പുതിയ മുഖം’: 2.0

സാധാരണയായി രാവിലെ 11 മണിക്കു ശേഷം എഴുന്നേൽക്കുന്നയാളാണ് തേജസ്വി. എന്നാൽ ഇപ്പോൾ ഈ ശീലം അദ്ദേഹം മാറ്റിയിട്ടുണ്ടെന്ന് അടുത്തയാളുകൾ പറയുന്നു. രാവിലെ 6 മണിയോടെ എഴുന്നേൽക്കും. എട്ടു മണിയോടെ മാധ്യമങ്ങളുമായോ ആർ‌ജെഡി നേതാക്കളുമായോ കൂടിക്കാഴ്ച നടത്തും. 

PTI27-05-2020_000019B
തേജസ്വി യാദവ്

കഴിഞ്ഞ ദിവസങ്ങളിൽ ദർബംഗ, മധുബാനി ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിൽ തേജസ്വി സന്ദർശനം നടത്തി. ആർ‌ജെ‌ഡിയുടെ മുതിർന്ന നേതാവും ദർബംഗ എം‌എൽ‌എയുമായ അബ്ദുൽ ബാരി സിദ്ദിഖിയും ഒപ്പമുണ്ടായിരുന്നു. പ്രളയബാധിതർക്ക് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. ജൂലൈ 10 ന്  ഗോപാൽഗഞ്ചിലെത്തിയ തേജസ്വി, ജെഡിയു എം‌എൽ‌എയുടെ പിന്തുണയോടെ ഗുണ്ടകൾ കൊലപ്പെടുത്തിയ വ്യവസായി രാമശ്രേ സിങ് കുശ്വാഹയുടെ വീടു സന്ദർശിച്ചു. നീതി തേടി കുശ്വാഹയുടെ ഭാര്യ നടത്തുന്ന ധർണയിലും പങ്കെടുത്തു. അവർ കെട്ടിക്കൊടുത്ത രാഖിയുമായി ഫോട്ടോയെടുത്തു. ശിവനോട് പ്രാർഥിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടു. ഇത് ഹിന്ദുവോട്ടർമാരുടെ മനസ്സിളക്കാനാമെന്നായിരുന്നു എതിരാളികളുടെ ആക്ഷേപം.

തലസ്ഥാനത്ത് പ്രളയം ബാധിച്ച പ്രദേശങ്ങളിൽ‍ സന്ദർശനം നടത്തി. കഴിഞ്ഞ വർഷം പട്നയിലെ രാജേന്ദ്ര നഗർ, കടംകുവാൻ തുടങ്ങിയ പ്രളയബാധിത സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചിരുന്നില്ല.

‘അദ്ദേഹം സ്വയം മാറാൻ ശ്രമിക്കുന്നു. അതിനാലാണ് അദ്ദേഹം ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. തന്റെ സാമൂഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ച് അദ്ദേഹത്തിനറിയാം’ – നേതാവിന്റെ മാറ്റത്തെപ്പറ്റി അബ്ദുൽ ബാരി സിദ്ദിഖി പറയുന്നു.

∙ ‘പ്രതീക്ഷിക്കാത്തത്’

എന്നിരുന്നാലും, തേജസ്വിയുടെ രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തിന്റെ ‘പുതിയ മുഖ’ത്തെ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. ലാലു-റാബ്രി ഭരണസമയത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ 90 കോടി രൂപയുടെ അഴിമതി ആരോപണം ഉയർന്നിരുന്നു. ഒറ്റത്തവണ ഉച്ചഭക്ഷണം നൽകി ഫോട്ടോയെടുത്ത് സഹതാപം നേടാൻ തേജസ്വി ശ്രമിക്കുകയാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി ആരോപിച്ചു.

എന്നിരുന്നാലും, തേജസ്വിയുടെ മാറ്റത്തെ അപ്രതീക്ഷിതം എന്നാണ് ബിജെപി വിലയിരുത്തുന്നത്. രാഹുൽ ഗാന്ധി പോലും തന്റെ പ്രതിച്ഛായ പുനർനിർമ്മിക്കാൻ പലതവണ ശ്രമിച്ചിട്ടുണ്ട്. അത് പ്രാവർത്തികമായിട്ടില്ല. കോവിഡ് മഹാമാരിക്കിടെ തേജസ്വിക്ക് എത്രനാൾ ഈ മാറ്റം നിലനിർത്താൻ കഴിയുമെന്ന് കണ്ടറിയാം. – ഒരു ബിജെപി നേതാവ് പറഞ്ഞു.

എന്നാൽ, യുവനേതാവിന്റെ മാറ്റം കുറച്ചുകൂടി മുൻപായിരുന്നെങ്കിൽ നന്നായിരുന്നുവെന്നാണ് ആർ‌ജെ‌ഡിയുടെ നിലപാട്. 

രാഷ്ട്രീയ നിരീക്ഷകർ തേജസ്വിയുടെ ‘പുതിയ മുഖത്തെ’ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, അതിന്റെ തിരഞ്ഞെടുപ്പ് സ്വാധീനത്തെക്കുറിച്ച് സംശയാകുലരാണ്. ‘ആളുകളുടെ ധാരണയിൽ മാറ്റമുണ്ടാകും. ജനങ്ങളെ പരിപാലിക്കുന്ന നേതാവായി അദ്ദേഹം ഉയർന്നുവരും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ അദ്ദേഹത്തെ സഹായിച്ചേക്കാം. എന്നാൽ വരുന്ന തിരഞ്ഞെടുപ്പിൽ അൽപം സ്വാധീനമേ ചെലുത്തൂ. ബിഹാറിൽ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോഴും തിരഞ്ഞെടുപ്പ് നടക്കുന്നത്’– പട്‌ന സർവകലാശാലയിലെ പ്രഫസർ എൻ.കെ. ചൗധരി പറയുന്നു.

മുസ്‌ലിംകൾക്കും യാദവുകൾക്കും പുറത്തുള്ള വിഭാഗങ്ങളെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നതാണ് ആർ‌ജെഡിയുടെ അടിസ്ഥാന പ്രശ്‌നം. അത് ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. ഒപ്പം, പാർട്ടി സമൂഹമാധ്യമങ്ങളിൽ ശക്തിപ്പെടുന്നുണ്ടെങ്കിലും, വെർച്വൽ റാലികൾ വിജയകരമായി നടത്തുന്നതിൽ എൻ‌ഡി‌എയ്ക്കൊപ്പം എത്തേണ്ടതുണ്ട്. തന്റെ ‘പുതിയ മുഖ’വുമായി വിജയം എത്തിപ്പിടിക്കുമോ തേജസ്വി യാദവ്?

English Summary: There's a new Tejashwi Yadav in Bihar & he’s doing everything he didn’t do in past 5 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com