നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് ജഡ്ജി
Mail This Article
കൊച്ചി∙ നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണം എന്നാവശ്യപ്പെട്ട് ജഡ്ജി ഹണി എം. വർഗീസ് സുപ്രീം കോടതിക്ക് കത്തയച്ചു. മൂന്നു മാസം കൂടി അനുവദിക്കണമെന്നാണ് ആവശ്യം. ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് പ്രത്യേക കോടതി രൂപീകരിച്ച് വിചാരണ നടന്നു കൊണ്ടിരിക്കുന്നത്.
ഇതിനിടെ കോവിഡ് പ്രതിസന്ധി ഉൾപ്പടെ വന്നതോടെ വിചാരണയ്ക്ക് കാലതാമസം നേരിടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് വിചാരണ പൂർത്തിയാക്കാൻ മൂന്നു മാസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ കേസിൽ നടിയുടെ ക്രോസ് വിസ്താരമാണ് പുരോഗമിക്കുന്നത്. ഇത് പൂർത്തിയായാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് വിധി പറയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതുപോലെ വിചാരണ നിർത്തിവയ്ക്കണമെന്നും തന്നെ പ്രതി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും മറ്റും ആവശ്യപ്പെട്ട് പ്രതി പലപ്രാവശ്യം ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിക്കുകയും വിചാരണയ്ക്ക് തടസം നേരിടുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ പ്രതിക്കും വിദഗ്ധർക്കും പരിശോധിക്കാൻ അനുവദിക്കണം എന്ന ആവശ്യം ഉയർത്തിയും കോടതിയെ സമീപിച്ചിരുന്നു. ഇവയെല്ലാം വിചാരണയ്ക്ക് കാലതാമസമുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് വിചാരണ കാലാവധി നീട്ടിത്തരണം എന്നാണ് അഭ്യർഥന.
English Summary: Actress attack case - Judge Honey M Varghese seeks more time for trial