ADVERTISEMENT

വളരെ റിലാക്‌സായി കംപ്യൂട്ടറിലോ മൊബൈൽ സ്ക്രീനിലോ ഈ കുറിപ്പു വായിച്ചു തുടങ്ങുമ്പോൾ ഓർക്കുക! കയ്യോ കാലോ ശരിക്കൊന്നു നിവർത്താനാകാതെ, ദേഹമൊന്ന് അനക്കാനോ ഇരുന്നു മടുത്താൽ ശരീരമനക്കി ആയാസം വെടിയാനോ പറ്റാതെ, മണിക്കൂറിൽ 2000 കിലോമീറ്ററിലേറെ വേഗത്തിൽ പോ‍ർവിമാനം പറപറപ്പിക്കുന്ന ഫൈറ്റർ പൈലറ്റുമാരുടെ കഥയാണിത്.

കഴിഞ്ഞ ദിവസം ഫ്രാൻസിൽനിന്നു പറന്നെത്തിയ അഞ്ച് റഫാ‍ൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിലംതൊട്ടതിനു പിന്നാലെ മിക്കവരുടെയും മനസ്സിൽ ടേക്ക് ഓഫ് ചെയ്ത ഒരു ചോദ്യമുണ്ട്. റഫാ‍ൽ പറപ്പിച്ച ഏറ്റുമാനൂ‍രുകാരൻ വിങ് കമാൻഡർ വിവേക് വിക്രം ഉൾപ്പെടെയുള്ള ഫൈറ്റർ പൈലറ്റുമാർ എന്താണു ചെയ്യുന്നത്? യുദ്ധവിമാനം പറപ്പിക്കുന്നത് അത്ര വലിയ പണിയാണോ?!

ഇത്തരം സംശയങ്ങൾക്കു മറുപടി പറയുകയാണ് മുൻ വൈമാനികനും എയർഫോഴ്സ് ഇന്റലിജൻസ് ജോയിന്റ് ഡയറക്ടറുമായിരുന്ന വിങ് കമാൻഡർ വേണു നമ്പീശൻ (റിട്ടയേഡ്).

∙ യുദ്ധവിമാനത്തിന്റെ കോക്പിറ്റ് എങ്ങനെയാണ്?

ഏവിയേറ്റർ സൺഗ്ലാസൊക്കെ വച്ച് സ്റ്റൈലിഷായി വിമാനത്തിനു പുറത്തു നി‍ൽക്കുന്ന ഫൈറ്റർ പൈലറ്റുമാരുടെ ചിത്രമേ പലരും കണ്ടിട്ടുള്ളൂ. എന്നാൽ, ഒരാൾക്കു കഷ്ടിച്ചു മാത്രം ഇരിക്കാൻ സ്ഥലമുള്ള കോക്പിറ്റിലിരുന്നാണ് അവർ വിമാനം പറത്തുക.

1200-raphal-cockpit

കോക്പിറ്റ് നിറയെ കൺട്രോൾ പാനലുകളും സ്വിച്ചുകളും മറ്റുമാണ്. സെക്കൻഡിന്റെ നേരിയൊരു അംശം പോലും ഫൈറ്റർ പൈലറ്റിനു വിലപ്പെട്ടതാണ്. ഒരേസമയം വിമാനം പറപ്പിക്കുക, എയർ ട്രാഫിക് കൺട്രോളുമായി (എടിസി) ആശയവിനിമയം നടത്തുക, ഹൈഡ്രോളിക്– ഇലക്ട്രിക്കൽ സിസ്റ്റങ്ങൾ ശരിയായി പ്രവ‍ർത്തിക്കുന്നുണ്ടോ എന്നു നോക്കുക, ശത്രുറഡാറുകളുടെ കണ്ണിൽപ്പെടുന്നുണ്ടോ എന്നു നിരീക്ഷിക്കുക, വിമാനത്തിന്റെ ഇന്ധനവ്യതിയാനം മനസ്സിലാക്കുക... ഇതിനെല്ലാം പുറമേയാണ് യഥാർഥ വ്യോമാഭ്യാസം. മെയ്‌വഴക്കമുള്ള അഭ്യാസിയെപ്പോലെയാണ് ആകാശത്ത് പോർവിമാനങ്ങൾ. വിമാനം പറത്തുന്നയാൾക്കും വേണം അതേ മെയ്‌വഴക്കം. സൈനിക ഭാഷയിൽ പറഞ്ഞാൽ ഒരു ന്യൂറോസർജന്റെ കൃത്യതയും സിംഹരാജന്റെ ഉരുക്കുഹൃദയവും!

∙ യാത്രാവിമാനവും യുദ്ധവിമാനവും പറപ്പിക്കുന്നതിൽ ഒരുപാട് വ്യത്യാസമുണ്ടോ?

വിമാനം പറപ്പിക്കുന്നതിന്റെ അടിസ്ഥാന തത്വങ്ങൾ മാത്രമേ ഒരുപോലെയുള്ളൂ. ട്രെയ്നിങ് ഫ്ലൈറ്റുകൾ ഒഴികെയുള്ള പോർവിമാനങ്ങൾക്ക് ഒരു പൈലറ്റ് മാത്രമേയുള്ളൂ. അതേസമയം, യാത്രാവിമാനങ്ങൾക്കു പൈലറ്റും കോ പൈലറ്റുമുണ്ട്. വിമാനം പറപ്പിക്കുന്നതിന്റെ ജോലികൾ ഇവർ പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്.

യാത്രാവിമാനം ടേക്ക് ഓഫ് ചെയ്തു പറന്നു തുടങ്ങിയാൽ ഓട്ടോപൈലറ്റ് സംവിധാനത്തിലേക്കു മാറ്റാം. പൈലറ്റുമാർക്ക് വിശ്രമിക്കാം. ചായ കുടിക്കാം, എഴുന്നേറ്റ് നിൽക്കാം, വേണമെങ്കിൽ കോക്പിറ്റിനു പുറത്തിറങ്ങി പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാം. യുദ്ധവിമാനത്തിനും ഓട്ടോപൈലറ്റ് സംവിധാനമുണ്ടെങ്കിലും അവ അങ്ങനെ പറപ്പിക്കാനുള്ളതല്ലല്ലോ. ഇരുന്നിടത്തുനിന്ന് അനങ്ങാൻ പോലും ഫൈറ്റർ പൈലറ്റിനു സാധിക്കുകയുമില്ല. ഇടത്തും വലത്തും മുകളിലും താഴെയും എന്നു വേണ്ട 360 ഡിഗ്രി കാഴ്ച വേണം ഫൈറ്റർ പൈലറ്റിന്.

∙ റഫാ‍ൽ യുദ്ധവിമാനം ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്നതു കണ്ടു. ഇത് എളുപ്പമുള്ള കാര്യമാണോ?

ഒരിക്കലുമല്ല. ആകാശത്ത് നിശ്ചിത ഉയരത്തി‍ൽ നിശ്ചിത വേഗത്തിൽ പറക്കുന്ന ഭീമൻ ടാങ്കർ വിമാനം. നിശ്ചിത ഉയരത്തിൽ അതിന്റെ അതേ വേഗം കടുകിട നിലനിർത്തി പറന്നുകൊണ്ടാണ് ഇന്ധനം നിറയ്ക്കുന്നത്. ശാന്തമായ വെള്ളത്തിൽ കല്ലെടുത്തിട്ടാൽ ഓളങ്ങളുണ്ടാകുമല്ലോ. അതുപോലെ, വലിയൊരു വിമാനം പറക്കുമ്പോൾ അദൃശ്യമെങ്കിലും വായുവിലും അതുപോലെ ഓളമുണ്ടാകും. ഇതിൽപ്പെടാതെ അകന്നു നി‍ൽക്കുകയും വേണം.

ഇങ്ങനെ ഒരേ വേഗം നിലനിർത്തി പറക്കുമ്പോഴാണ് ടാങ്കറിൽനിന്ന് ഇന്ധനക്കുഴൽ യുദ്ധവിമാനത്തിന് അരികിലേക്കു നീണ്ടു വരിക. യുദ്ധവിമാനത്തിന്റെ മുൻഭാഗത്തായി ഇന്ധനം സ്വീകരിക്കാൻ ഉയർന്നുനിൽക്കുന്ന ഒരു ഇരുമ്പുകുഴലുണ്ട്. ഈ കുഴൽ കിറുകൃത്യമായി ഇന്ധനക്കുഴലിലേക്കു കുത്തിക്കയറ്റണം. അതത്ര നിസ്സാര ജോലിയല്ല. കഴിഞ്ഞില്ല, ഇന്ധനം നിറച്ചു തീരും വരെ ഒരേവേഗവും ഉയരവും നിലനിർത്തി പറക്കുകയും വേണം.

∙ യുദ്ധവിമാനത്തിന് തകരാറുണ്ടായാൽ പൈലറ്റ് രക്ഷപ്പെടുന്ന ഇജക്‌ഷൻ സംവിധാനം റഫാലിനുമുണ്ടാകുമല്ലോ?

തീർച്ചയായും. 2 റോക്കറ്റുകൾക്കു മുകളിലാണ് യുദ്ധവിമാനത്തിന്റെ പൈലറ്റ് ഇരിക്കുന്നത് എന്നു വേണമെങ്കിൽ പറയാം. പൈലറ്റിന്റെ സീറ്റിന്റെ താഴെ ഇജക്‌ഷനു വേണ്ടി (പുറത്തേക്കു ശക്തിയായി തെറിക്കാൻ) ഘടിപ്പിച്ചിരിക്കുന്നതാണത്. പൈലറ്റിന്റെ സീറ്റ് വിമാനത്തിന്റെ ചട്ടക്കൂടിനു പുറത്തേക്ക് തെറിക്കും. പിന്നാലെ പാരഷൂട്ട് വിടർന്ന് പൈലറ്റിന് എവിടെയെങ്കിലും സുരക്ഷിതമായി ഇറങ്ങാനും സാധിക്കും.

English Summary: Flying a fighter plane explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com