ADVERTISEMENT

കൊച്ചി ∙ സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ ആള്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലും പ്രതിയെന്ന് എൻഐഎ. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് അലിയാണ് ശനിയാഴ്ച അറസ്റ്റിലായത്. കൈവെട്ട് കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് അലിയെ കോടതി വെറുതെ വിട്ടതായിരുന്നു. മുഹമ്മദ് അലിയും കെ.ടി.റമീസും ചേർന്നു കഴി‍ഞ്ഞ വർഷം നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇതിലൂടെ ലഭിച്ച പണം ഭീകരസംഘടനകൾക്കു കൈമാറുകയും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തതായും എൻഐഎ പറയുന്നു.

തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയാണു മുഹമ്മദ് അലി. ഇയാളുടെ അറസ്റ്റ് നിർണായക വഴിത്തിരിവാണെന്ന് അന്വേഷണ സംഘം കരുതുന്നു. തീവ്രവാദ ബന്ധം സംശയിച്ചിരുന്നതാണു കൈവെട്ട് കേസും. ആ കേസിലെ പ്രതി സ്വർണക്കടത്ത് കേസിലും അറസ്റ്റിലായതോടെ സ്വർണക്കടത്തിലെ തീവ്രവാദ ബന്ധവും ഉറപ്പിക്കാമെന്നാണ് എൻഐഎയുടെ വിശ്വാസം. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് അലിയെ റിമാൻഡ് ചെയ്തു. കേസിൽ ഇതുവരെ 10 പേരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച 3 പേരെ അറസ്റ്റ് ചെയ്തു.

കേസുമായി ബന്ധപ്പെട്ട ആറു പേരുടെ വീടുകളില്‍ ഞായറാഴ്ച എന്‍ഐഎ റെയ്ഡ് നടത്തി. റബിൻസ്, ജലാൽ എന്നിവരുടെ എറണാകുളത്തെയും കെ.ടി.റമീസ്, മുഹമ്മദ് ഷാഫി, സയീദ് അലവി, പി.ടി.അബ്ദു എന്നിവരുടെ മലപ്പുറത്തെയും വീടുകളിലാണു റെയ്ഡ് നടന്നത്. 2 കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകൾ, 8 മൊബൈൽ ഫോണുകൾ, 1 ടാബ്‌ലറ്റ്, 6 സിം കാർഡുകൾ, 1 ഡിജിറ്റൽ വിഡിയോ റെക്കോർഡർ, 5 ഡിവിഡികൾ എന്നിവ കസ്റ്റഡിയിലെടുത്തു. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകള്‍, ബാങ്ക് പാസ് ബുക്കുകള്‍, യാത്രാ രേഖകൾ, തിരിച്ചറിയൽ കാർഡുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

English Summary: Professor’s Palm Chopping Case Accused Arrested in Gold Smuggling Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com