ADVERTISEMENT

മോസ്‌കോ∙ ഒക്ടോബറിൽ രാജ്യത്ത് കൂട്ട വാക്സിനേഷൻ ക്യാംപെയ്ൻ നടപ്പാക്കാൻ റഷ്യ. നിലവിൽ ഗവേഷണത്തിലിരിക്കുന്ന വാക്സിനുകളിലൊന്ന് ക്ലിനിക്കൽ ട്രയൽ (മനുഷ്യരിലെ പരീക്ഷണം) വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് നടപടിയെന്ന് ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്‌കോ വ്യക്തമാക്കി. മോസ്‌കോയിൽ സർക്കാർ നിയന്ത്രണത്തിലുളള ഗാമലെയ ഇൻസ്റ്റിറ്റ്യൂട്ടിലാണ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയായത്. വാക്സിൻ ഔദ്യോഗികമായി റജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായാൽ വാക്സിനേഷൻ ആരംഭിക്കുമെന്ന് റഷ്യയുടെ ഇന്റർഫാക്സ് വാർത്താ ഏജൻസിയും വ്യക്തമാക്കി. 

ഡോക്ടർമാർക്കും അധ്യാപകർക്കുമായിരിക്കും ആദ്യം വാക്സിൻ നൽകുക. റഷ്യ പ്രാദേശികമായി തയാറാക്കിയ ആദ്യ വാക്സിന് ഓഗസ്റ്റിൽ സർക്കാർ അനുമതി നല്‍കുമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ആരോഗ്യ പ്രവർത്തകർക്കായിരിക്കും ആദ്യഘട്ടത്തിൽ ഇതു നല്‍കുക. ശക്തികുറഞ്ഞ വൈറസുകളെ ശരീരത്തിൽ കടത്തി രോഗപ്രതിരോധത്തിനുള്ള ആന്റിജൻ ഉൽപാദിപ്പിക്കുന്ന തരം വാക്സിനിലാണ് റഷ്യയുടെ പരീക്ഷണം. 

അതേസമയം ഇത്രയേറെ വേഗത്തിൽ വാക്സിൻ മനുഷ്യരിൽ കൂട്ടമായി പരീക്ഷിക്കുന്നതിനെ ഒരു വിഭാഗം ഗവേഷകർ ചോദ്യം ചെയ്യുന്നുണ്ട്. ശാസ്ത്രത്തെയും ജനങ്ങളുടെയും സുരക്ഷ കണക്കാക്കാതെ രാജ്യത്തിന്റെ അഭിമാനം മാത്രം മനസ്സിൽവച്ചാണ് റഷ്യ പ്രവർത്തിക്കുന്നതെന്നും അവർ ആരോപിക്കുന്നു. എന്നാൽ 1957ൽ ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹമായ സ്ഫുട്നിക്–1 വിക്ഷേപിച്ച സോവിയറ്റ് യൂണിയനോടാണ് വാക്സിൻ പ്രവർത്തനങ്ങളെ ഒരു വിഭാഗം ഉപമിക്കുന്നത്. യുഎസിനെ മറികടന്ന് അന്ന് സോവിയറ്റ് യൂണിയൻ അത്തരമൊരു നേട്ടം കൈവരിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നും അവർ പറയുന്നു. 

ഓഗസ്റ്റ് 2 വരെ റഷ്യയിൽ കോവിഡ് ബാധിച്ച് 14,058 പേരാണു മരിച്ചത്. ഇന്നലെ റിപ്പോർട്ട് ചെയ്തത് പുതിയ 5462 കേസുകൾ. നിലവിൽ 845,443 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. നൂറോളം വാക്സിനുകളാണ് നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ പ്രതിരോധിക്കാൻ തയാറാകുന്നത്. നാലെണ്ണം മൂന്നാം ഘട്ടത്തിലെത്തി മനുഷ്യരിലുള്ള പരീക്ഷണം നടക്കുകയാണ്. അതിൽ മൂന്നെണ്ണം ചൈനയിലും ഒന്ന് ബ്രിട്ടനിലാണെന്നും ലോകാരോഗ്യസംഘടന റിപ്പോർട്ടിൽ പറയുന്നു.

English Summary: Russia preparing mass vaccination against coronavirus for October

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com