ADVERTISEMENT

അയോധ്യ∙ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിന്റെ ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച നിർവഹിക്കും. ആഘോഷങ്ങൾക്ക് തുടക്കമായി അയോധ്യ നഗരം ഇന്ന് ദീപാലംകൃതമാകും. കനത്ത സുരക്ഷാവലയത്തിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്. 

rajbhoomi-nyas
അയോധ്യയിൽ രാമക്ഷേത്രത്തിനായുള്ള നിർമാണ സാമഗ്രികൾ ഒരുക്കുന്ന രാമജന്മഭൂമി ന്യാസിന്റെ പണിപ്പുരയിൽ ഇന്നലെ സന്ദർശനം നടത്തുന്നവർ

നിലവിലുള്ള 70 ഏക്കറിനു പുറമേ 50 ഏക്കർ കൂടി എറ്റെടുക്കാൻ ശ്രീരാമ തീർഥക്ഷേത്ര ട്രസ്റ്റ് ലക്ഷ്യമിടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെയെങ്കിൽ കംബോഡിയയിലെ അങ്കോർവാട്ട് ക്ഷേത്രസമുച്ചയം, തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ ക്ഷേത്രം എന്നിവയ്ക്കു പിന്നാലെ ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രമാകും അയോധ്യയിലേത്. 

തിങ്കളാഴ്ച രാവിലെ ഗൗരി ഗണേശ പൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. നാളെ ഉച്ചയ്ക്ക് 12.30നും 12.40നും ഇടയ്ക്കുള്ള 40 കിലോ വെളളി ശില പാകി ക്ഷേത്ര നിർമാണത്തിന് തുടക്കമിടും. വേദിയിൽ പ്രധാനമന്ത്രിയെ കൂടാതെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പങ്കെടുക്കും. മുഹൂർത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരുമുണ്ടാകും. 

ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനിയും മുരളി മനോഹർ ജോഷിയും വിഡിയോ കോൺഫറൻസ് വഴി ചടങ്ങിന്റെ ഭാഗമാകും. 175 പേർക്കാണ് ക്ഷണമുള്ളത്. 2,000 പുണ്യസ്ഥലങ്ങളിൽ നിന്നും മണ്ണും 1,500  ഇടങ്ങളിൽ നിന്ന് വെള്ളവും ഭൂമി പൂജയ്ക്കായി എത്തിച്ചിട്ടുണ്ട്. 

അജ്ഞാത മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ നടത്തുന്ന മുഹമ്മദ് യൂനുസിനെയും അയോധ്യ കേസിൽ മുസ്‌ലിം വിഭാഗത്തിൽ നിന്നും കക്ഷി ചേർന്ന ഇഖ്ബാൽ അൻസാരിയെയും ഭൂമി പൂജയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ചടങ്ങിന് ശേഷം അഭിസംബോധന ചെയ്യും. പുതിയ ക്ഷേത്രത്തിന്റെ മാതൃകയിലുളള സ്റ്റാംപും പുറത്തിറക്കും. ദൂരദർശനിൽ ചടങ്ങുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്.

English Summary: Ayodhya Ceremony:Ayodhya is a town in waiting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com