‘പ്രിയങ്കയുടെ നിലപാടിൽ അദ്ഭുതമില്ല; അയോധ്യയിൽ ആരാധന അനുവദിച്ചതു കോൺഗ്രസ്’
Mail This Article
തിരുവനന്തപുരം ∙ അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിക്കുന്നതിനെക്കുറിച്ചു കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നിലപാടിൽ തനിക്ക് അദ്ഭുതമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമിപൂജ ദേശീയ ഐക്യത്തിനു വഴിയൊരുക്കുമെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അയോധ്യ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് എല്ലാപേർക്കുമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിനു വ്യക്തമായ നിലപാട് ഉണ്ടായിരുന്നെങ്കിൽ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നു. രാഹുലിന്റേതും പ്രിയങ്കയുടേതും പുതിയ നിലപാടായി കരുതുന്നില്ല. മൃദുഹിന്ദുത്വം എല്ലാക്കാലത്തും കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ട്. അയോധ്യയിൽ ആരാധന അനുവദിച്ചതു കോൺഗ്രസാണ്. ക്ഷേത്രത്തിനു ശിലാന്യാസം അനുവദിച്ചതും ശില മണ്ഡപമാക്കാൻ കര്‍സേവ അനുവദിച്ചതും കോൺഗ്രസാണ്.
ബാബറി മസ്ജിദ് തകർക്കാൻ കര്‍സേവകർ എത്തിയപ്പോൾ നിസംഗതയോടെ സമീപിച്ചതു കോൺഗ്രസ് സർക്കാരായിരുന്നു. ഇതിന്റെയെല്ലാം സ്വാഭാവിക പരിണാമമാണ് ഇപ്പോൾ ഉണ്ടായത്. ഇതിനെല്ലാം ഒപ്പം നിന്ന ചരിത്രമാണു ലീഗിന്റേത്. അയോധ്യ വിഷയത്തിൽ സിപിഎം നിലപാട് പിബി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: CM Pinarayi vijayan comments on Congress stand about Ram Temple