‘സ്നേഹനിധി, മറ്റുള്ളവരെ സഹായിക്കാൻ ഓടിയെത്തും’; സങ്കടക്കടലായി ഈ അമ്മ
Mail This Article
നാഗ്‍പുർ ∙ സ്നേഹനിധിയായിരുന്നു മകനെന്നും മറ്റുള്ളവരെ സഹായിക്കാൻ ഓടിയെത്തുമായിരുന്നെന്നും കരിപ്പൂർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠെയുടെ അമ്മ നീല സാഠെ. സന്തോഷത്തോടെ സഹായിക്കാൻ ഓടിയെത്തുന്നതിന് അധ്യാപകർ എന്നും മകനെ പ്രശംസിച്ചിരുന്നതായും കടുത്ത സങ്കടത്തിലും ആ അമ്മ ഓർത്തെടുത്തു. ദീപക് വസന്ത് സാഠെയെന്ന അതിവിദഗ്ധനായ പൈലറ്റിന്റെ ഇടപെടലൊന്നു മാത്രമാണു വിമാനാപകടത്തിന്റെ തീവ്രത കുറച്ചതെന്നു വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മികച്ച പൈലറ്റിനെയാണു കരിപ്പൂർ ദുരന്തത്തിലൂടെ എയർ ഇന്ത്യയ്ക്കു നഷ്ടമായത്. കോഴിക്കോട് വിമാനത്താവളത്തിന്റെ ടേബിൾ ടോപ്പ് റൺവേയിൽ നിന്ന് തെന്നിമാറിയ എയർ ഇന്ത്യ എക്പ്രസിന്റെ ഐഎക്സ് 1344 ബോയിങ് 737 വിമാനം 35 അടി താഴ്ചയിലേക്കാണു വീണത്. വിമാനം നിലംപൊത്തി രണ്ടായി പിളർന്നുണ്ടായ അപകടത്തിൽ ആദ്യം പുറത്തുവന്ന മരണവാർത്തയും വിമാനത്തിന്റെ ക്യാപ്റ്റനായ സാഠെയുടേതായിരുന്നു. പൈലറ്റായി 30 വർഷത്തിലധികകാലത്തെ സേവന പരിചയമുള്ള ഓഫിസറാണു ക്യാപ്റ്റൻ സാഠെ.
വ്യോമസേനാ വൃത്തങ്ങളിൽ ഏറെ ബഹുമാനത്തോടെ മാത്രം പരാമർശിക്കപ്പെടുന്ന പേരാണു സാഠെയുടേത്. നാഷനൽ ഡിഫൻസ് അക്കാദമിയിൽനിന്നു പ്രസിഡന്റിന്റെ ഗോൾഡ് മെഡൽ നേടി. വ്യോമസേനയുടെ 127–ാം കോഴ്‌സിൽ ഒന്നാമതായി പരിശീലനം പൂർത്തിയാക്കിയാണ് 1981ൽ സാഠെ കമ്മിഷൻ ചെയ്യപ്പെടുന്നത്. സുദീർഘ സേവനത്തിനു ശേഷം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ വിദഗ്ധനായ ടെസ്റ്റ് പൈലറ്റായി സേവനമനുഷ്ഠിച്ച് വിരമിച്ചു. പിന്നെയാണ് എയർ ഇന്ത്യയിൽ പാസഞ്ചർ എയർക്രാഫ്റ്റ് പൈലറ്റ് ആയി ജോയിൻ ചെയ്തത്.
ആദ്യം എയർ ഇന്ത്യക്കുവേണ്ടി എയർ ബസ് 310 പറത്തിയിരുന്ന അദ്ദേഹം പിന്നീട് എയർ ഇന്ത്യ എക്സ്പ്രസിനുവേണ്ടി ബോയിങ് 737ലേക്ക് മാറുകയായിരുന്നു. സാഠെയെ അടുത്തറിയാവുന്ന പലർക്കും ഈ അപകടവും അദ്ദേഹത്തിന്റെ വിയോഗവും അവിശ്വസനീയമായി തുടരുകയാണ്. ദീർഘകാലം വിവിധ വിമാനങ്ങൾ പറത്തി പരിചയമുള്ള സാഠെ ഇതിനു മുമ്പും പലതവണ ഇതിനേക്കാൾ മോശം കാലാവസ്ഥകളിൽ വിമാനങ്ങൾ ലാൻഡ് ചെയ്തിട്ടുള്ളതാണ്.
English Summary: 'A great son, always ready to help others in need,' says pilot's mother who died in Kerala plane crash