കരിപ്പൂരിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം; പ്രഖ്യാപിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ
Mail This Article
കോഴിക്കോട്∙ കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്രസഹായം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം, സാരമായി പരുക്കേറ്റവർക്കു രണ്ടു ലക്ഷം, നിസാരപരുക്കുള്ളവർക്ക് 50,000 രൂപയും നൽകുമെന്നും പുരി വ്യക്തമാക്കി. ഇൻഷുറന്‍സ് ആനുകൂല്യത്തിനു പുറമേയാണു ധനസഹായം.
ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്പിറ്റ് വോയ്സ് റെക്കോർഡറും ലഭിച്ചിട്ടുണ്ട്. സംഭവം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷിക്കുന്നുണ്ട്. പൈലറ്റ് വിദഗ്ധനും അനുഭവപരിചയവുമുള്ള വ്യക്തിയാണ്. സംഭവത്തിൽ അഗാധദുഃഖം രേഖപ്പെടുത്തുന്നു. അപകടകാരണം മഴയാകാം. മഴമൂലം വിമാനം തെന്നിനീങ്ങി. വ്യോമയാന വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. വിമാനം തകർന്നു വീണ സ്ഥലം കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു.
കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാനസർക്കാർ 10 ലക്ഷം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാരമായി പരുക്കേറ്റവർക്ക് രണ്ടുലക്ഷം, നിസാര പരുക്കേറ്റവർക്ക് 50,000 രൂപയും നൽകും. എല്ലാവരുടെയും ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതീവ ദുഃഖകരമായ സംഭവമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പരുക്കേറ്റവരെ ചികിത്സിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജിലെത്തി. ഡോക്ടർമാരിൽനിന്നു വിവരങ്ങൾ തേടി. എയർ ഇന്ത്യ ഉദ്യോഗസ്ഥരും അപകടം നടന്ന സ്ഥലം സന്ദർശിച്ചു. ഇന്നലെ രാത്രി നടന്ന അപകടത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 18 പേരാണു മരിച്ചത്.
English Summary: Civil Aviation Minister, Hardeep Singh Puri visits Kozhikode Airport, where an AirIndia Express flight crashlanded yesterday