ആലപ്പുഴയിൽ നദികൾ കരകവിഞ്ഞൊഴുകി; കുട്ടനാട്ടിൽ നിരവധി വീടുകൾ വെള്ളത്തിൽ
Mail This Article
ആലപ്പുഴ∙ ജില്ലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. പമ്പയും അച്ചൻകോവിലാറും മണിമലയാറും കരകവിഞ്ഞൊഴുകി പലയിടത്തും വെള്ളപ്പൊക്കമായി. കുട്ടനാട്ടിൽ പാടശേഖരങ്ങളിൽ മടവീണ് നൂറുകണക്കിനു വീടുകൾ വെള്ളത്തിൽ.
കുട്ടനാട് താലൂക്കിലെ എല്ലാ വില്ലേജുകളും ആലപ്പുഴ – ചങ്ങനാശേരി റോഡും വെള്ളത്തിലായി. ചെങ്ങന്നൂർ താലൂക്കിലെ പാണ്ടനാട്, ചെങ്ങന്നൂർ, എണ്ണയ്ക്കാട്, മുളക്കുല വില്ലേജുകളഉം മാവേലിക്കര തൃപ്പെരുന്തുറ, വെട്ടിയാർ വില്ലേജുകളും വെള്ളപ്പൊക്ക ബാധിതമായി. കടൽക്ഷോഭം രൂക്ഷമായതോടെ കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ വില്ലേജിലെ പല പ്രദേശങ്ങളും വെള്ളത്തിലാണ്.
ഞായറാഴ്ച രാവിലെ 11 മണി വരെ ജില്ലയിൽ 30 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കുട്ടനാട്ടിൽ 7, ചെങ്ങന്നൂരിൽ 19, മാവേലിക്കരയിൽ 2, കാർത്തികപ്പള്ളിയിലും ചേർത്തലയിലും ഓരോന്നു വീതവും ക്യാംപുകളുണ്ട്. 229 കുടുംബങ്ങളിലെ 891 പേരാണ് ക്യാംപുകളിലുള്ളത്. 3 ഗർഭിണികളും 32 മുതിർന്ന പൗരന്മാരും 121 കുട്ടികളും ക്യാംപുകളിൽ കഴിയുന്നു. കുട്ടനാട് വലിയതുരുത്ത്, കൈനകരി വവ്വാക്കാട് വടക്ക്, ഗൊേവന്ത, കോനാട്ടുകരി പാടശേഖരങ്ങളിലാണ് മടവീണത്.
English Summary: Alappuzha Rain updates