ADVERTISEMENT

പാലക്കാട് ∙ പതിവിനു വിപരീതമായി കാലവർഷക്കാറ്റ് ഉയരത്തിൽ (ഹൈ ആൾട്ടിറ്റ്യൂഡ്) വീശുന്നതിനാൽ സമതലത്തിൽ മഴ കുറഞ്ഞതിനെ‍ാപ്പം ഉയർന്ന പ്രദേശങ്ങളിൽ കാർമേഘം പൂർണമായി പെയ്യുന്ന സ്ഥിതിയെന്നു നിഗമനം. മഴക്കാലത്തും കാറ്റിന് ആനുപാതിക തണുപ്പ് അനുഭവപ്പെടാത്തതു മറ്റെ‍ാരു മാറ്റമാണ്.

കാറ്റിന്റെ മാറ്റത്തെക്കുറിച്ച് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ മുതൽ അറിയിപ്പു നൽകുന്നുണ്ട്. ഹൈറേ‍ഞ്ചിൽ മഴയും കാറ്റും കനക്കുമെന്നും സൂചിപ്പിച്ചു. നിലവിൽ മലയേ‍ാരത്തും വനത്തിലുമാണു മഴ തകർക്കുന്നത്. അഴിമുഖങ്ങളിലും നദികളിലും വൻതേ‍ാതിൽ മരങ്ങളും മൃഗങ്ങളും വന്നടിയുന്നത് ഇതിന്റെ വ്യക്തമായ സൂചനയാണെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

കഴിഞ്ഞ കാലവർഷത്തിന്റെ ആദ്യ ദിവസം കാറ്റ് ഹൈറേഞ്ചിൽ എത്താതെ ദിശ തിരിഞ്ഞു പേ‍ായെങ്കിലും പെട്ടെന്നുണ്ടായ മാറ്റം വയനാട്, നിലമ്പൂർ മേഖലകളിൽ ദുരന്തത്തിൽ കലാശിച്ചു. കടൽ ചൂടായതാണു സമതലത്തിൽ കാറ്റിന്റെ ശക്തി കുറഞ്ഞതെന്നു യൂറേ‍ാപ്യൻ–യുഎൻ സംയുക്ത കാലാവസ്ഥ വ്യതിയാന പഠനപദ്ധതി എക്സിക്യൂട്ടീവ് പ്രൊജക്ട് ഡയറക്ടർ ഡേ‍ാ. എം.കെ.സതീഷ് കുമാർ പറഞ്ഞു.

ഉയരത്തിലുള്ള കാലവർഷക്കാറ്റ് സഹ്യപർവതത്തിൽ തട്ടി നിൽക്കുന്നതേ‍ാടെ താഴ്‌വരകളിൽ വൻതേ‍ാതിൽ പെട്ടെന്നു പെയ്യുന്ന രീതിയാണ് കാണുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപംകെ‍ാള്ളുന്ന ന്യൂനമർദത്തിന്റെ ഗതി വ്യക്തമായാലേ ഇനിയുള്ള ദിവസത്തെ മഴയുടെ ഗതി മനസിലാകൂ. ന്യൂനമർദം സംസ്ഥാനത്തെ കൂടുതൽ ബാധിക്കില്ലെന്ന ആദ്യ നിഗമനം ആശ്വാസം നൽകുന്നതാണ്. എന്നാൽ കൂടുതൽ ജാഗ്രത വേണ്ടിവരും.

കാലവർഷപാത്തി കൊങ്കൺ മേഖലയിൽ സജീവമാണ്. 70 കിലോമീറ്റർ വരെയാണു കാറ്റിന്റെ വേഗം. കാറ്റിനു തണുപ്പ് കുറഞ്ഞതിന്റെ ശാസ്ത്രീയവശം വ്യക്തമായിട്ടില്ലെങ്കിലും കടൽ ഇളകിമറിയുന്നതും അസാധാരണമായി മേഘങ്ങൾ താഴ്ന്നു ചലിക്കുന്നതുമാണ് കാരണമെന്നാണു പ്രാഥമിക നിഗമനം. ഗുജറാത്ത് മേഖലയിലും ന്യൂനമർദം രൂപംകെ‍ാള്ളാൻ സാധ്യതയുണ്ട്. പാലക്കാട്ട് ജനുവരി, ഫെബ്രുവരി കാലത്തെ ഈർപ്പമാണ് കാറ്റിൽ അനുഭവപ്പെടുന്നതെന്നാണു നിരീക്ഷണം.

ഇടുക്കി, കേ‍ാട്ടയം, എറണാകുളം, പാലക്കാട്, പത്തനംതിട്ട, വയനാട് ജില്ലകളുടെ അന്തരീക്ഷത്തിൽ പൂർണമായും തൃശൂരിൽ ഭാഗികമായും വലിയതേ‍ാതിലാണ് റഡാറിൽ കാർമേഘം കാണുന്നത്. ഗുജറാത്ത് തീരത്ത് രൂപമെടുക്കുന്ന ന്യൂനമർദം ബംഗാൾ ഉൾക്കടൽ ന്യൂനമർദത്തിൽ ദുർബലമായാലും കനത്ത മഴയ്ക്കു സാധ്യതയുണ്ട്.

English Summary: Weather experts predicts heavy rain in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com